(1203) പാലിലെ വെള്ളം!
പണ്ട്, സിൽബാരിപുരം ദേശത്ത് ഒരു കർഷകൻ ജീവിച്ചിരുന്നു. കുമാരൻ എന്നായിരുന്നു അയാളുടെ പേര്. ആ വീട്ടിൽ അവനും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. അവർക്ക് കുട്ടികൾ ജനിച്ചതുമില്ല. എങ്കിലും കുമാരന് അത്യാഗ്രഹം ഉണ്ടായിരുന്നു. അതിനാൽ, അയാളുടെ കറവപ്പശുവിൻ്റെ പാൽ ചായക്കടയിൽ വിൽക്കാൻ പോകുമ്പോൾ അതിൽ കുറച്ചു വെള്ളവും കൂടി ചേർത്തിരുന്നു. പക്ഷേ, ഇതു ശ്രദ്ധിച്ച് ഭാര്യ പറയും- "അത്യാഗ്രഹത്തിൻ്റെ അവസാനം നാശമാണ്. നമ്മളെ വിശ്വസിച്ച് പാൽ വാങ്ങുന്നവരെ ചതിക്കുന്നത് ശരിയല്ല" എന്നാൽ, അയാൾ അതൊന്നും വകവച്ചില്ല. "എടീ, ഞാൻ ഹരിശ്ചന്ദ്രൻ കളിച്ചു കൊണ്ടിരുന്നാൽ അടുത്ത പശുവിനെ മേടിക്കാൻ പറ്റുമോ?" അങ്ങനെ, കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ മറ്റൊരു പശുവിനെ വാങ്ങാനുള്ള നാണയം തികഞ്ഞു. അയാൾ ആ നാണയ സഞ്ചിയുമായി കാലിച്ചന്തയിലേക്കു പോയി. അവിടെ ആടും പശുവും പോത്തും എരുമയും കാളയും എല്ലാമുണ്ട്. അയാൾ നടന്നു നീങ്ങവേ ഇടയ്ക്ക് ഒന്നു വിശ്രമിക്കാനായി വലിയ ഒരു മരത്തിൻ്റെ ചുവട്ടിൽ ചാരിയിരുന്നു. ആ മരം പുഴയോരത്ത് നിന്നതിനാൽ നല്ല തണുപ്പും അവിടെ ഉണ്ടായിരുന്നു, ക്രമേണ, കുമാരൻ ക്ഷീണത്താൽ ഉറങ്ങിപ്പോയി. അന്നേരം മരത്തിലുണ്ടായിരുന്ന കുരങ്ങൻ താ...