Posts

Showing posts from November, 2025

(1175) പണത്തിൻ്റെ സന്തോഷം!

  ഒരിക്കൽ, അകലെയുള്ള ഒരു സ്ഥലത്തേക്ക് ഹോജ നടന്നു പോകുകയായിരുന്നു. കുറെ ദൂരം ചെന്നു കഴിഞ്ഞപ്പോൾ പാതയോരത്തുള്ള ഒരു മരത്തണലിൽ ഒരാൾ ഇരിക്കുന്നതു കണ്ടു. അയാളുടെ മുഖത്ത് ഏതോ കാരണത്താൽ ദുഃഖം തോന്നിയതിനാൽ ഹോജ കാരണം തിരക്കി. അയാൾ പറഞ്ഞു -"ഞാനൊരു ധനികനാണ്. പക്ഷേ, ഈ തുണിസഞ്ചിയിലെ  പണമൊന്നും എനിക്ക് സന്തോഷം തരുന്നില്ല. അതിനാൽ ഞാൻ സമാധാനവും സന്തോഷവും തേടി അയൽനാട്ടിലേക്കു പോകുകയാണ്" ഉടൻ, ഹോജയുടെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു. ഹോജ ആ സഞ്ചി തട്ടിപ്പറിച്ചു കൊണ്ട് വേഗത്തിൽ ഓടി. അയാൾ പിറകെയും. കുറെ ദൂരം കഴിഞ്ഞപ്പോൾ ഹോജ വഴിയിൽ സഞ്ചി ഉപേക്ഷിച്ച് മരത്തിൻ്റെ മറവിൽ ഒളിച്ചു. കുറെ പിറകിലായി ഓടി അവശനായി വന്ന ധനികൻ വഴിയിൽ കിടന്ന സഞ്ചി എടുത്ത് സന്തോഷത്തോടെ നെഞ്ചോടു ചേർത്ത് പറഞ്ഞു -"ഹോ! യാത്ര പോകാനുള്ള പണം എനിക്കു തിരിച്ചു കിട്ടിയല്ലോ!" ഉടൻ, മരത്തിൻ്റെ മറവിൽ നിന്നും അയാളുടെ അടുക്കലേക്കു വന്ന് ഹോജ പറഞ്ഞു - "ഏതു കാര്യത്തിനും പണം വേണം. അത് കൈവിട്ടു പോയ കുറച്ചു നിമിഷങ്ങൾ പണത്തിൻ്റെ വിലയും അത് കിട്ടിയപ്പോൾ സന്തോഷവും എന്താണെന്ന് താങ്കൾക്ക് അനുഭവിക്കാനും മനസ്സിലാക്കാനും പറ്റിയില്ലേ?" അയാൾ ഹോജയോ...

(1174) ഹോജയുടെ രഹസ്യങ്ങൾ!

 ഹോജ കൊട്ടാരത്തിലെ രാജാവിൻ്റെ സുഹൃത്തായി നടന്നിരുന്ന കാലം. കൊട്ടാരത്തിൻ്റെ രഹസ്യങ്ങൾ പലതും ഹോജയ്ക്ക് അറിയാമെന്ന് ആളുകൾ പരക്കെ വിശ്വസിച്ചിരുന്നു. ഒരു ദിവസം - നാട്ടിലെ ഒരാൾ ഹോജയെ കണ്ടപ്പോൾ ചോദിച്ചു: "ഹോജയ്ക്ക് കൊട്ടാരത്തിലെ രഹസ്യങ്ങൾ അറിയാമോ?" ഹോജ പറഞ്ഞു -"ശരിയാണ്. എനിക്കു പല രഹസ്യങ്ങളും അറിയാം" ഉടൻ, നാട്ടുവാസിക്ക് ആവേശം ഇരച്ചുകയറി - "എങ്കിൽ രണ്ടു രഹസ്യം എന്നോടു പറയാമോ?" ഹോജാ അയാളോട് മറ്റൊരു ചോദ്യം ചോദിച്ചു - "അതിന്, തനിക്ക് രഹസ്യങ്ങൾ സൂക്ഷിക്കാൻ അറിയാമോ?" അയാൾ പറഞ്ഞു -"ഞാൻ രഹസ്യം സൂക്ഷിക്കാൻ വളരെ മിടുക്കനാണ്. ചത്താലും ഞാൻ ആരോടും പറയില്ല" ഹോജ ചിരിച്ചു - "ഞാനും അങ്ങനെയുള്ള ഒരാളാണ്. ചത്താലും ആരോടും പറയില്ല. അതിനാൽ, എനിക്ക് താങ്കളോടു പറയാൻ നിവൃത്തിയില്ല" വാസ്തവത്തിൽ, പരദൂഷണങ്ങളും ഏഷണികളും പറഞ്ഞു നടക്കുന്ന ദുശ്ശീലമുള്ള അയാൾ അരമനരഹസ്യങ്ങൾ കിട്ടാത്ത നിരാശയിൽ തിരിഞ്ഞു നടന്നു. Written by Binoy Thomas, Malayalam eBooks- 1174- Hoja stories - 103, PDF- https://drive.google.com/file/d/1ABjeDwNRvZcMzH3FIRLT6M5j_7SFDl5g/view?usp=drivesdk

(1173) ഹോജയുടെ കൈക്കൂലി!

  ഒരിക്കൽ, ഹോജ മുല്ല ഒരു ധനികനുമായി വഴക്കുണ്ടാക്കി. അതിനിടയിൽ, ഹോജ അയാളെ ചീത്ത വിളിക്കുകയും ചെയ്തു. ഉടൻ, ധനികൻ ന്യായാധിപൻ്റെ അടുക്കലെത്തി പരാതി ബോധിപ്പിച്ചു. അതിനെ തുടർന്ന് ഭടന്മാർ വന്ന് ഹോജയെ വീട്ടിൽ നിന്നും പിടിച്ചു കൊണ്ടുപോയി. ന്യായാധിപൻ വലിയൊരു കൈക്കൂലിക്കാരനെന്ന് ഹോജയ്ക്ക് അറിയാമായിരുന്നു. അതിനാൽ, വരുന്ന വഴിയിൽ നിന്നും രണ്ട് ഉരുളൻ കല്ലുകൾ ഓരോ കീശയിലും ഇട്ടു. ന്യായാധിപൻ ഹോജയെ വിസ്തരിക്കാൻ തുടങ്ങിയപ്പോൾ കോപിച്ചു. അതേസമയം, ഹോജ തൻ്റെ കീശയിലെ കല്ലുകൾ പുറമെ കാണാതെ നേരെ വയ്ക്കുന്നതായി ഭാവിച്ചു. ഉടൻ, ന്യായാധിപൻ പിറുപിറുത്തു - "ഇവൻ്റെ രണ്ടു കീശയിലും നാണയങ്ങളുണ്ടന്ന് എന്നെ സൂചിപ്പിച്ചതാണ്" അദ്ദേഹം ശബ്ദമുയർത്തി ധനികനെ ശകാരിച്ചു - "ഹോജ വളരെ നല്ല മനുഷ്യനാണ്. അയാൾ ചീത്ത വാക്കുകൾ പറയുന്ന ആളല്ല. അതിനാൽ നിങ്ങൾക്കു പോകാം" ധനികൻ നിരാശയോടെ നടന്നു നീങ്ങിയപ്പോൾ ന്യായാധിപൻ ഹോജയുടെ അടുക്കലെത്തി ചോദിച്ചു - "താങ്കൾ ചീത്ത വിളിച്ചെന്ന് എനിക്കറിയാം. തീർച്ചയായും ശിക്ഷ അർഹിക്കുന്ന കാര്യമാണ്. ഞാൻ ഇളവു ചെയ്തതിൻ്റെ പ്രതിഫലമായി തൻ്റെ കീശയിൽ ഉള്ളത് എനിക്കു തരിക" ഉടൻ, ഹോജ രണ്ട് ഉരുളൻ കല്...

(1172) സന്യാസിയും ഉണ്ണിക്കുട്ടനും!

  സിൽബാരിപുരം ദേശത്തുള്ള പ്രശസ്തമായ അമ്പലത്തിൻ്റെ അടുത്താണ് ഉണ്ണിക്കുട്ടൻ്റെ വീട്. ആ പ്രദേശമാകെ ഗ്രാമത്തിൻ്റെ ഭംഗി നിറഞ്ഞു നിന്നിരുന്നു. അവൻ്റെ വീടിനു മുന്നിലുള്ള വഴിയിലൂടെ അമ്പലത്തിലേക്ക് ധാരാളം ആളുകൾ എത്താറുണ്ട്. പ്രധാനമായും ഓരോ മാസത്തിൻ്റെയും ആദ്യ ദിവസത്തിൽ ആളുകൾ ദൂരെ ദിക്കിൽ നിന്നു പോലും എത്തുന്നത് പതിവാണ്. ഒരു ദിവസം, പ്രായമേറിയ സന്യാസി അതുവഴി പോയപ്പോൾ ഉണ്ണിക്കുട്ടൻ പാതയോരത്തുള്ള ഒരു മരച്ചുവട്ടിൽ നിൽക്കുകയാണ്. ഇലയുടെ അടിയിലെ വെളുത്ത പ്യൂപ്പകൾ ശലഭങ്ങളായി പറന്നു പോകുന്നുണ്ടായിരുന്നു. സന്യാസി അവനെ കണ്ടപ്പോൾ അവൻ എന്തു ചെയ്യുകയാണെന്ന് ശ്രദ്ധിച്ചു. കയ്യിലെ ചെറിയ കമ്പുകൊണ്ട് ഇലയുടെ അടിയിലുള്ള പൊതിഞ്ഞ് ഇരിക്കുന്ന പ്യൂപ്പയുടെ ആവരണത്തെ പൊട്ടിക്കുകയായിരുന്നു. പക്ഷേ, പൊട്ടിച്ചവ ശലഭമായി പറന്നു പൊങ്ങിയില്ല. അതെല്ലാം ചത്തുവീണു. ഉണ്ണിക്കുട്ടൻ അമ്പരന്നു നിന്നപ്പോൾ സന്യാസി അവനെ വിളിച്ചു - "മോനെ, ശലഭമായി പറന്നു പൊങ്ങാൻ അവർക്കു തനിയെ അറിയാം. എന്നാൽ, നീ സഹായിച്ചതിനാൽ അവറ്റകളുടെ ജീവൻ നഷ്ടമായി. കാരണം, പൂർണ്ണ വളർച്ച എത്താതെ കുറച്ചു നേരത്തേ ആയിപ്പോയി" ചിന്തിക്കുക - പ്രകൃതിയുടെ കൃത്യനിഷ്ഠയും ചിട്ട...

(1171) കളഞ്ഞു പോയ ഉറക്കം!

  ചിലപ്പോൾ വിചിത്രമായി ചിന്തിക്കുന്ന ഹോജയുടെ സ്വഭാവം വെളിപ്പെടുത്തുന്ന രണ്ട് സന്ദർഭങ്ങൾ വായിക്കാം. ഹോജമുല്ല ഒരു യാത്ര കഴിഞ്ഞ് മടങ്ങിവരുന്ന സമയം. ചിലർ അയാളുടെ അടുത്തേയ്ക്ക് ഓടി വന്നു പറഞ്ഞു -"മുല്ലാക്കയുടെ കഴുതയെ ആരോ മോഷ്ടിച്ചു കടന്നു കളഞ്ഞു" ഹോജ ഉടൻ മുട്ടുകുത്തി വഴിയിൽ പ്രാർഥിച്ചു - "ദൈവമേ, ഭാഗ്യമായി!" ഈ വിചിത്രമായ പ്രാർഥന കേട്ട് മറ്റുള്ളവർ കാരണം തിരക്കി. ഹോജ പറഞ്ഞു- "കള്ളന്മാർ കഴുതയെ കൊണ്ടുപോയ നേരത്ത് ഞാൻ അതിൻ്റെ പുറത്ത് ഉണ്ടായിരുന്നെങ്കിൽ എന്നെയും ഇപ്പോൾ കാണാതെ പോകുമായിരുന്നു!" ............. ഒരിക്കൽ, ഹോജ വഴിയിലൂടെ എന്തോ സാധനം തെരഞ്ഞു നടന്നപ്പോൾ ആളുകൾ ചോദിച്ചു - "മുല്ലാക്കയുടെ എന്തു കാര്യമാണ് ഈ വഴിയിൽ നഷ്ടപ്പെട്ടത്?" ഹോജ പറഞ്ഞു -"കഴിഞ്ഞ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. അതിനാൽ, ഞാൻ എൻ്റെ കളഞ്ഞു പോയ ഉറക്കം അന്വേഷിക്കുകയാണ്!" ഈ മറുപടി കേട്ട് ആളുകൾ പരിഹസിച്ചു ചിരിച്ചു. Written by Binoy Thomas, Malayalam eBooks- 1171-Hoja stories - 101, PDF- https://drive.google.com/file/d/1Ni5pWkw0uZyh4DyzK3nLgO4516PCYMDM/view?usp=drivesdk

(1170) ഹോജയുടെ താക്കോൽ!

  ഹോജയുടെ മണ്ടത്തരം വെളിപ്പെടുത്തുന്ന ഒരു കഥ. ഒരു ദിവസം, ഹോജ വഴിയിലൂടെ ഏതോ സാധനം കളഞ്ഞു പോയതിനാൽ തപ്പി നടക്കുകയാണ്. അതു കണ്ട്, വഴിയിലൂടെ പോയവർ ഹോജയോടു ചോദിച്ചു- "എന്താണു താങ്കൾക്കു നഷ്ടപ്പെട്ടത്?" ഹോജ പറഞ്ഞു - "എൻ്റെ അലമാരയുടെ താക്കോലാണ് " ഉടൻ, ആളുകൾ പറഞ്ഞു -"ഹൊ! അതു വലിയ കഷ്ടമായി പോയല്ലോ. ഞങ്ങൾ സഹായിക്കാം" പെട്ടെന്ന്, അവരും കൂടി വഴിയിലൂടെ താക്കോൽ നോക്കി നടന്നു. ഒടുവിൽ ആളുകൾ മടുത്തു.  അവർ ചോദിച്ചു - "എവിടെ വച്ചാണ് താക്കോൽ നഷ്ടപ്പെട്ടത് എന്ന് ഓർക്കാൻ പറ്റുന്നുണ്ടോ?" ഹോജ പറഞ്ഞു -"എൻ്റെ വീട്ടിൽ വച്ചാണ് താക്കോൽ പോയത് " ഉടൻ, ആളുകൾ ദേഷ്യപ്പെട്ടു -"താൻ ഞങ്ങളുടെ സമയം വെറുതെ കളഞ്ഞു. വീട്ടിൽ പോയത് വഴിയിലാണോ തപ്പുന്നത്?" അപ്പോൾ, ഹോജ പറഞ്ഞു -"വീടിനുള്ളിൽ വെളിച്ചം തീരെയില്ല. അവിടെ എങ്ങനെ കണ്ടു പിടിക്കാനാണ്? അതുകൊണ്ടാണ് ഇത്രയും വെട്ടമുള്ള വഴിയിൽ തപ്പാമെന്നു വിചാരിച്ചത്" ആളുകൾ ഹോജയുടെ മണ്ടത്തരം കേട്ട് ആർത്തു ചിരിച്ച് അവിടെ നിന്നും പോയി. Written by Binoy Thomas, Malayalam eBooks- 1170 - Hoja Stories - 100, PDF- https://drive.google....

(1169) ഇരിക്കുന്ന കൊമ്പ്!

  ഹോജ മുല്ല ഒരിക്കൽ, വിറകിൻ്റെ ആവശ്യം വന്നപ്പോൾ പാതയോരത്തുള്ള മരത്തിൽ കയറി ഒരു കമ്പ് വെട്ടാൻ തുടങ്ങി. അതു കണ്ട്, ഒരു വഴിപോക്കൻ പറഞ്ഞു -"എടോ, താൻ ഇപ്പോൾ വെട്ടുന്നത് ഇരിക്കുന്ന കമ്പാണ്! താൻ താഴെ വീഴും!" ഹോജയ്ക്ക് അത് ഇഷ്ടപ്പെടാതെ ദേഷ്യമായി - "ഞാൻ വീഴുമെന്ന് പറയാൻ താൻ ദൈവമാണോ?" ആ അപരിചിതൻ പിന്നീട് ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നു. ഏതാനും നിമിഷങ്ങൾക്കകം ഹോജ വെട്ടിയിരുന്ന കമ്പും അതിൻമേൽ ഇരുന്ന ഹോജയും താഴെ വീണു! ഉടൻ, ഹോജ ഏന്തിവലിഞ്ഞ് മുൻപ് മുന്നറിയിപ്പ് കൊടുത്ത ആളിൻ്റെ പിറകെ ഓടി ഒപ്പമെത്തി - "ഹോ! താങ്കളുടെ പ്രവചനശക്തി അപാരമാണ്. ഞാൻ എന്നാണു മരിക്കുക എന്നു കൂടി പറയണം" വഴിയാത്രക്കാരൻ പറഞ്ഞു: "അത് എനിക്ക് അറിയില്ല" പക്ഷേ, ഹോജ നിരന്തര ശല്യമായി അയാളുടെ പിറകേ നടന്നപ്പോൾ അയാൾ പറഞ്ഞു -"താൻ ഇപ്പോൾത്തന്നെ മരിക്കും!" അത് കേട്ട നിമിഷം ഹോജ ബോധം കെട്ട് താഴെ വീണു! പേടിച്ചു പോയ യാത്രക്കാരൻ ഉച്ചത്തിൽ ബഹളം വച്ച് ആളെ കൂട്ടി. ഹോജയ്ക്ക് മരണപ്പെട്ടു എന്നു തോന്നിയ ആളുകൾ അയാളെ ചുമന്നുകൊണ്ട് ശ്മശാനത്തിലേക്കു പോയി. അതിനിടയിൽ അങ്ങോട്ടുള്ള വഴി കൃത്യമായി അറിയാൻ മേലായിരുന...

(1168) ഹോജയുടെ ഭാഗ്യം!

  ഒരു ദിവസം, ഹോജമുല്ല രാവിലെ എണീറ്റപ്പോൾ ചിന്തിച്ചു - ഇന്ന് രാജാവിനെ കാണാൻ പോകണം. പക്ഷേ, എന്തെങ്കിലും ചെറിയ സമ്മാനമോ കാഴ്ചവസ്തുവോ ഇല്ലാതെ എങ്ങനെ പോകും? ഹോജ തൻ്റെ വീട്ടിൽ എല്ലായിടത്തും നോക്കിയിട്ടും യാതൊന്നും കിട്ടിയില്ല. പിന്നെ, മുറ്റത്തേക്ക് ഇറങ്ങി. അന്നേരം, പറമ്പിലെ വലിയ മത്തങ്ങ കണ്ണിൽ പെട്ടു. ഉടൻ, അയാൾ അതുമായി കൊട്ടാരത്തിലേക്ക് യാത്രയായി. പക്ഷേ, വഴിയിൽ വച്ച് സുഹൃത്ത് ചോദിച്ചു - "ഹോജ ഇതുമായി എങ്ങോട്ടാണ്?" കൊട്ടാരത്തിലേക്ക് എന്നു മനസ്സിലായപ്പോൾ സുഹൃത്ത് പറഞ്ഞു -"ഇത്രയും വലിയ മത്തങ്ങയുമായി രാജാവിനെ കാണുന്നത് നാണക്കേടാണ്. ഇതിലും എത്രയോ ഭേദമാണ് ഒരു ചെറുനാരങ്ങയുമായി പോകുന്നത്?" സുഹൃത്ത് തമാശയ്ക്കു പറഞ്ഞിട്ട് നടന്നു പോയി. പക്ഷേ, ഹോജ അതു ഗൗരവമായിട്ട് എടുത്ത് തിരികെ വീട്ടിലെത്തി മത്തങ്ങ അവിടെ വച്ചു. എന്നിട്ട് ഒരു ചെറുനാരങ്ങയുമായി കൊട്ടാരത്തിലെത്തി. ആ ദിവസം, രാവിലെ ഏതോ കാര്യത്തിന് രാജാവ് കോപാകുലനായി നടക്കുന്ന സമയത്താണ് ഹോജാ രാജാവിൻ്റെ കയ്യിലേക്ക് നാരങ്ങാ കൊടുത്തത്. അദ്ദേഹം, ദേഷ്യത്തോടെ ഹോജയുടെ തലയിലേക്ക് നാരങ്ങാ എറിഞ്ഞു! ഉടൻ, ഹോജ സന്തോഷത്തോടെ തിരിഞ്ഞോടി സുഹൃത്തിൻ്റെ അടുക്ക...

(1167) ഒരു പേരിൽ എന്തിരിക്കുന്നു?

  മനുഷ്യർ മറ്റുള്ളവരെ പരിഹസിക്കാനായി മൃഗങ്ങളെയും പക്ഷികളെയും ചെടികളെയുമൊക്കെ താരതമ്യം ചെയ്യാറുണ്ട്. എന്നാൽ അവയെല്ലാം ഏറെ പ്രയോജനമുള്ളവയാണ്. 1. ശവംനാറിപ്പൂവ്, ചുടുകാട്ടുമുല്ല, ശവക്കോട്ടപ്പച്ച എന്നിങ്ങനെ വിളിക്കുന്ന ചെടി (Vinca Rosea) ക്യാൻസർ ചികിൽസയിൽ മരുന്നായി ഉപയോഗിക്കുന്നു. എപ്പോഴും പൂക്കൾ ഉള്ളതിനാലും കുറച്ചു മാത്രം ഉയരത്തിൽ വളരുന്നതിനാലും ഇത് ചുടുകാട്ടിലും ശവക്കോട്ടയിലും വളർത്താറുണ്ട്.  2. ഉറുമ്പിനെ പോലെ നിസ്സാരൻ എന്നുള്ള പ്രയോഗവും തെറ്റാണ്. ഉറുമ്പിന് തൻ്റെ ശരീര ഭാരത്തിൻ്റെ 20 മുതൽ 50 ഇരട്ടി ഭാരം വരെ ചുമക്കാനാകും. വിത്ത് വിതരണം, മണ്ണിലെ വായൂ സഞ്ചാരം, കീടങ്ങളെ നശിപ്പിക്കൽ മാത്രമല്ല, പ്രകൃതിയിലെ അധ്വാനശീലരുമാണ് ഉറുമ്പുകൾ. 3. വെറും പുല്ലാണ് എന്നുള്ള പ്രയോഗവും ശരിയല്ല. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന മുള പുൽവർഗ്ഗത്തിലാണ്. കാലിത്തീറ്റയാണ്. മണ്ണൊലിപ്പും തടയുന്നു. കൊടുങ്കാറ്റിൽ വൻമരങ്ങൾ വീഴുമ്പോൾ പുല്ലുകൾക്കു നാശം വരുന്നില്ല. 4. നായ്ക്കളെ മനുഷ്യർ സംസാരത്തിൽ കളിയാക്കി പറയാറുണ്ട്. നായ്ക്കളുടെ സ്നേഹവും സമർപ്പണവും മനുഷ്യരേക്കാളും ഉണ്ട്. മണം പിടിക്കാനുള്ള ശേഷിയും അപാരമാണ്. 5. കഴുതയെപ്...

(1166) ഹോജയുടെ നാണയം!

  ഹോജയുടെ ദാനധർമ്മത്തിനും ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. ആളുകളുടെ നോട്ടത്തിൽ അർഹിക്കുന്നവർക്ക് ചിലപ്പോൾ കൊടുക്കില്ല. അർഹത ഇല്ലെന്ന് സാധാരണക്കാർക്കു തോന്നുന്നവർക്കു പണം കൊടുത്തെന്നും വരും! ഒരു ദിവസം - അപരിചിതനായ ആൾ ഹോജയുടെ അടുക്കലെത്തി ചോദിച്ചു - "അങ്ങ് എന്നോട് അലിവു കാട്ടണം. 10 വെള്ളിനാണയം കടമായി തന്നാൽ വലിയ ഉപകാരമായിരുന്നു" ഉടൻ, ഹോജ ചോദിച്ചു - "താങ്കൾ മദ്യപിക്കുമോ?" "ഉവ്വ്" അയാൾ സമ്മതിച്ചു. ഹോജ വീണ്ടും ചോദിച്ചു -"താൻ പുകവലിക്കുമോ?" "ഉം" "ധൂർത്തടിക്കാറുണ്ടോ?" "അതും എനിക്കുണ്ട് " "മുച്ചീട്ടു കളിക്കാറുണ്ടോ?" "അതും എനിക്കുണ്ട്, യജമാനനേ" അന്നേരം, ഹോജ 10 നാണയം അവനു കൊടുത്തു വിട്ടു! ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾ അവിടെ നിൽപ്പുണ്ടായിരുന്നു. അയാൾ ഹോജയെ സമീപിച്ച് 10 നാണയം കടം ചോദിച്ചു. ഹോജ ആദ്യത്തെ ആളിനോടു ചോദിച്ച അതേ ചോദ്യങ്ങൾ രണ്ടാമനോടും ആവർത്തിച്ചു. പക്ഷേ, അതിനു കിട്ടിയ മറുപടിയെല്ലാം നേരേ വിപരീതമായിരുന്നു. അപ്പോൾ ഹോജ പറഞ്ഞു -"നിനക്ക് ഞാൻ ഒരു നാണയം പോലും തരില്ലാ" ഉടൻ, രണ്ടാമൻ നീരസപ്പെട്ടു - "കു...

(1165) ധനികൻ്റെ തോണിയാത്ര!

  ഒരിക്കൽ, ഹോജമുല്ല കുറെ അകലെയുള്ള ഒരു നാട്ടിലേക്കു പോകുകയായിരുന്നു. ആഴമേറിയ നദിയിലൂടെ ഒരു തോണിയിലാണ് യാത്ര. കൂടെ കുറെ ആളുകളുമുണ്ട്. അവരിൽ ഒരു ധനികനായ മനുഷ്യനുമുണ്ടായിരുന്നു. അയാൾ ആദ്യമായി ജലയാത്ര നടത്തുന്ന ആളായതിനാൽ വല്ലാത്ത പേടിയുണ്ടായിരുന്നു. ഹോജ നോക്കിയപ്പോൾ ധനികൻ വെപ്രാളപ്പെടുന്നതു കണ്ടു. ഹോജ പിറുപിറുത്തു - "ഹും! ഈ പണക്കാരനു പേടി തോന്നാൻ കാരണം, സമ്പത്ത് ഉപേക്ഷിച്ചു പോകാനുള്ള മരണഭീതിയാണ്" ധനികൻ്റെ ശല്യം വല്ലാതായപ്പോൾ ഹോജ അയാളെ വെള്ളത്തിലേക്ക് ഉന്തിയിട്ടു! എന്നിട്ട്, വൈകാതെ തന്നെ അയാളുടെ കുപ്പായത്തിൽ വലിച്ച് വള്ളത്തിൽ തിരിച്ചു കയറ്റി. ഹോജ ചോദിച്ചു - "തൻ്റെ വെള്ളത്തെ പേടിക്കുന്ന രീതി ഇപ്പോൾ എങ്ങനെയുണ്ട്?" അയാൾ വിറച്ചു കൊണ്ടു പറഞ്ഞു -"ഇപ്പോൾ പേടി കുറവുണ്ട്!" ഉടൻ, ഹോജ തൻ്റെ പതിവു വേദാന്തം തുടങ്ങി - "ആകെ നനഞ്ഞവന് വെള്ളത്തെ പേടിക്കേണ്ട, അവന് കുളിരു തോന്നില്ല. വിശന്ന് വലഞ്ഞവനേ ആഹാരത്തിൻ്റെ രുചിയറിയൂ. വെയിലത്ത് വാടിത്തളർന്നവനേ തണൽമരത്തിൻ്റെ സുഖമറിയൂ" Written by Binoy Thomas, Malayalam eBooks-1165 - Hoja stories - 96, PDF - https://drive.google.com/fi...

(1164) പരദേശികളുടെ മോഷണം!

  കുറെ കാലം, ഹോജ ഒരു ഗ്രാമത്തിലെ ന്യായാധിപനായി ജോലി ചെയ്തിരുന്നു. ആ കാലത്ത് അദ്ദേഹത്തിൻ്റെ തീരുമാനങ്ങൾ മിക്കവയും ഏറെ വിചിത്രങ്ങളായിരുന്നു. അത്തരം ഒരു കഥയിലേക്ക്... ഒരു ദിവസം, ആ ഗ്രാമത്തിലെ ഒരാൾ ഓടിക്കിതച്ച് ഹോജയുടെ വീടിനു മുന്നിലെത്തി നിലവിളിച്ചു - "പ്രഭോ, പാതിരാത്രിയിൽ രണ്ടു കള്ളന്മാർ എന്നെ പിടിച്ചു കെട്ടി തല്ലി അവശനാക്കി. എന്നിട്ട് എൻ്റെ വീട്ടിലെ പണവും ആഭരണവും പാത്രങ്ങളും എല്ലാം അവർ കൊണ്ടുപോയി. കുറച്ചു മുൻപ് അയൽപക്കത്തുള്ളവർ അറിഞ്ഞപ്പോഴാണ് എനിക്ക് അവിടെ നിന്നും അനങ്ങാൻ പറ്റിയത്. അങ്ങ് എന്നെ സഹായിക്കണം. കള്ളന്മാരെ പിടിച്ച് എനിക്ക് നഷ്ടമായത് വീണ്ടെടുക്കണം" ഉടൻ, ഹോജ മറ്റൊരു ചോദ്യമാണ് അയാളോടു ചോദിച്ചത് - "മറ്റു സാധനങ്ങളുടെ കൂട്ടത്തിൽ താങ്കളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ചോ?" അയാൾ പറഞ്ഞു -"ഇല്ല, പ്രഭോ!" ഹോജ തുടർന്നു - " അങ്ങനെയെങ്കിൽ, ആ കള്ളന്മാർ ഈ ഗ്രാമത്തിലുള്ളവരല്ല. ഇവിടെയുള്ള കള്ളന്മാർ മോഷണം പാതിവഴിയിൽ നിർത്തി പോകില്ല. മുഴുവൻ സാധനങ്ങളും കൊണ്ടുപോകും" അയാൾ ചോദിച്ചു - "യജമാനനേ, ഇനി ഞാൻ എന്തു ചെയ്യും?" ഹോജ പറഞ്ഞു -"അടുത്ത ഗ്രാമത്തിലെ ന്യായ...

(1163) ആടിൻ്റെ തല!

  ഹോജയുടെ നാട്ടിൽ ഒരു പിശുക്കനായ മനുഷ്യൻ താമസിച്ചിരുന്നു. അയാൾ കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുത്താണ് ഈ ധനമത്രയും ഉണ്ടാക്കിയത്. അതിനാൽ, ഹോജയ്ക്ക് പണം കടമായി ഒരിക്കലും അയാളുടെ കയ്യിൽ നിന്നും കിട്ടിയില്ല. അങ്ങനെ പിശുക്കനെ ഹോജ ഒരു ശത്രുവായിട്ടാണ് കണ്ടിരുന്നത്. ഒരു ദിവസം ആ ധനികൻ്റെ ആട് ഒരു കലത്തിൽ തലയിട്ടു. അതിൻ്റെ തല പുറത്തെടുക്കാൻ പറ്റാതെ വെപ്രാളപ്പെട്ട് നടക്കുന്നതു കണ്ടപ്പോൾ ആളുകൾ പറഞ്ഞു -"മുതലാളീ, ആ കലം തല്ലിപ്പൊട്ടിച്ചാൽ ആടിൻ്റെ തല പുറത്തെടുക്കാമല്ലോ" അയാൾ പറഞ്ഞു - "ചന്തയിൽ നിന്നും ഞാൻ പണം കൊടുത്തു വാങ്ങിയ കലം പൊട്ടിക്കാതെ എങ്ങനെയെങ്കിലും ആടിൻ്റെ തല വെളിയിൽ എടുക്കണം" അന്നേരം, ആളുകൾ പറഞ്ഞു - "മുതലാളീ, എന്തെങ്കിലും സൂത്രവിദ്യയിലൂടെ ഇതു പരിഹരിക്കാൻ ഹോജയ്ക്കു കഴിയും" അങ്ങനെ, ഹോജ അവിടെയെത്തി. അരയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ആടിൻ്റെ കഴുത്തു വെട്ടി! എന്നിട്ട് ആ കലം കലിപ്പോടെ എറിഞ്ഞ് ഉടച്ചു! അപ്പോൾ അടിൻ്റെ തലമാത്രം എടുത്ത് ഹോജ ആ പിശുക്കനു കൊടുത്തു. തൻ്റെ കലവും ആടും പോയ വിഷമത്തിൽ പിശുക്കൻ തളർന്നു വീണു! Written by Binoy Thomas, Malayalam eBooks-1163 - Hoja stories -...

(1162) കുരങ്ങൻ്റെ തേൻ കൊതി!

  സിൽബാരിപുരംദേശം കൊടും കാടായി കിടന്നിരുന്ന കാലം. പൊതുവെ, നല്ല കാലാവസ്ഥയുള്ള പ്രദേശമായിരുന്നു അത്. എന്നാൽ, ഒരു വേനൽക്കാലം അതികഠിനമായി കാടിനെ വരൾച്ചയിലാക്കി. കാട്ടിലെ ഉറവകൾ എല്ലാം വറ്റിയിരിക്കുന്നു. മൃഗങ്ങൾ വെള്ളം കിട്ടാനായി തലങ്ങും വിലങ്ങും പാഞ്ഞു. അങ്ങനെ, ആ പ്രത്യേക സാഹചര്യത്തിൽ കാട്ടിലെ മൃഗങ്ങൾ എല്ലാവരും ഒരുമിച്ചു കൂടി സങ്കടത്തിലായി. അക്കൂട്ടത്തിലെ ബുദ്ധിമാനായ കുറുക്കൻ പറഞ്ഞു -"ഈ കാട്ടിൽ ഇനിയും നിന്നാൽ ചിലപ്പോൾ മുളങ്കൂട്ടങ്ങൾ തമ്മിൽ ഉരസി കാട്ടുതീ പിടിക്കാൻ സാധ്യതയുണ്ട്. നമുക്ക് എത്രയും വേഗം കോസലപുരം കാട്ടിലേക്കു പോയേ മതിയാകൂ" അന്നേരം, ആന പറഞ്ഞു -"കാര്യം ശരി തന്നെ. പക്ഷേ, നമ്മൾ അങ്ങോട്ടു ചെല്ലുമ്പോൾ അവിടെയുള്ള മൃഗങ്ങളുമായി ഘോരയുദ്ധം ഉണ്ടാകില്ലേ?" കുറുക്കൻ തുടർന്നു - "നമ്മൾ അധികാരം സ്ഥാപിക്കാൻ വന്നതല്ല എന്നുള്ള കാര്യം അവരെ പറഞ്ഞു മനസ്സിലാക്കണം. എങ്കിലും പോരാട്ടം നടന്നേക്കാം. പക്ഷേ, ഇവിടെ കാട്ടുതീയിൽ പെട്ട് വെന്തു മരിക്കുന്നതിലും ഭേദമാണ് പോരാടിയുള്ള വീരമരണം സംഭവിക്കുന്നത്" അവർ ഒരുമിച്ച് അയൽ കാട്ടിലേക്ക് വിശപ്പും ദാഹവും മറന്ന് യാത്രയായി. അതിനിടയിൽ ഉയരമേറിയ മ...

(1161) വളർത്തുദോഷം!

പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ കാടും നാടും ഇടകലർന്നു കിടന്നിരുന്ന കാലം. രാവുണ്ണി എന്നൊരു ധീരനായ ചെറുപ്പക്കാരൻ അവിടെ കുടുംബമായി താമസിച്ചിരുന്നു. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.  കാട്ടിൽ  പോയി വിറകു ശേഖരിച്ച് കെട്ടുവിറക് ചന്തയിൽ വിൽക്കുകയാണ് അയാളുടെ ജോലി. ഒരു ദിവസം, അയാൾ തിരികെ വീട്ടിലേക്കു മടങ്ങുമ്പോൾ കാട്ടുപള്ളയിൽ ഒരു ഞരക്കം കേട്ടു. ഒരു ചെന്നായ്ക്കുട്ടി ആയിരുന്നു അത്. രാവുണ്ണി അതുമായി വീട്ടിലെത്തി. വീട്ടുകാർക്ക് പ്രത്യേകിച്ച് എതിർപ്പൊന്നും ഇല്ലായിരുന്നു. എന്നാൽ, അയൽപക്കത്തുള്ള വൃദ്ധൻ പറഞ്ഞു -"എടാ, രാവുണ്ണി, നീ അതിനെ കാട്ടിൽ കൊണ്ടു പോയി കളയൂ. ഇതിന് മൂന്ന് വയസ്സാകുമ്പോൾ പിന്നെ തീറ്റി കൊടുക്കുന്ന ഒരാളിനോടു മാത്രമേ സ്നേഹം കാണിക്കൂ. പിന്നീട്, ചെന്നായ്ക്കളുടെ ക്രൂരത തെളിഞ്ഞു വരും. എൻ്റെ ചെറുപ്പത്തിൽ ഇങ്ങനെ സംഭവിച്ചത് പറഞ്ഞു കേട്ടിട്ടുണ്ട്" രാവുണ്ണി പറഞ്ഞു -"അമ്മാവാ, പിള്ളേർക്ക് കളിക്കാൻ ഞാൻ കൊണ്ടുവന്നതാണ്. അടുത്ത കൊല്ലം കാട്ടിൽ കയറ്റി വിട്ടേക്കാം" പക്ഷേ, വർഷങ്ങൾ മൂന്നു കഴിഞ്ഞിട്ടും അയാൾ അതിനെ മെരുക്കി വളർത്തി. കാരണം, ചെന്നായ ആ വീട്ടിലെ കുട്ടികളുടെ കളിക്കൂട്ടായി ഇതിനോടകം...