(1169) ഇരിക്കുന്ന കൊമ്പ്!
ഹോജ മുല്ല ഒരിക്കൽ, വിറകിൻ്റെ ആവശ്യം വന്നപ്പോൾ പാതയോരത്തുള്ള മരത്തിൽ കയറി ഒരു കമ്പ് വെട്ടാൻ തുടങ്ങി. അതു കണ്ട്, ഒരു വഴിപോക്കൻ പറഞ്ഞു -"എടോ, താൻ ഇപ്പോൾ വെട്ടുന്നത് ഇരിക്കുന്ന കമ്പാണ്! താൻ താഴെ വീഴും!"
ഹോജയ്ക്ക് അത് ഇഷ്ടപ്പെടാതെ ദേഷ്യമായി - "ഞാൻ വീഴുമെന്ന് പറയാൻ താൻ ദൈവമാണോ?"
ആ അപരിചിതൻ പിന്നീട് ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നു. ഏതാനും നിമിഷങ്ങൾക്കകം ഹോജ വെട്ടിയിരുന്ന കമ്പും അതിൻമേൽ ഇരുന്ന ഹോജയും താഴെ വീണു!
ഉടൻ, ഹോജ ഏന്തിവലിഞ്ഞ് മുൻപ് മുന്നറിയിപ്പ് കൊടുത്ത ആളിൻ്റെ പിറകെ ഓടി ഒപ്പമെത്തി - "ഹോ! താങ്കളുടെ പ്രവചനശക്തി അപാരമാണ്. ഞാൻ എന്നാണു മരിക്കുക എന്നു കൂടി പറയണം"
വഴിയാത്രക്കാരൻ പറഞ്ഞു: "അത് എനിക്ക് അറിയില്ല"
പക്ഷേ, ഹോജ നിരന്തര ശല്യമായി അയാളുടെ പിറകേ നടന്നപ്പോൾ അയാൾ പറഞ്ഞു -"താൻ ഇപ്പോൾത്തന്നെ മരിക്കും!"
അത് കേട്ട നിമിഷം ഹോജ ബോധം കെട്ട് താഴെ വീണു! പേടിച്ചു പോയ യാത്രക്കാരൻ ഉച്ചത്തിൽ ബഹളം വച്ച് ആളെ കൂട്ടി.
ഹോജയ്ക്ക് മരണപ്പെട്ടു എന്നു തോന്നിയ ആളുകൾ അയാളെ ചുമന്നുകൊണ്ട് ശ്മശാനത്തിലേക്കു പോയി. അതിനിടയിൽ അങ്ങോട്ടുള്ള വഴി കൃത്യമായി അറിയാൻ മേലായിരുന്ന ആളുകൾ ഒരു കവലയിൽ വന്നപ്പോൾ പരസ്പരം തർക്കമായി.
പലരും പല ദിക്കിലുള്ള വഴിയാണ് പറഞ്ഞത്. ഒടുവിൽ വഴക്ക് മുറുകിയപ്പോൾ ഹോജ കണ്ണു തുറന്ന് പറഞ്ഞു -"ഞാൻ ജീവിച്ചിരുന്ന സമയത്ത് ചുടുകാട്ടിലേക്കു പോയിരുന്നത് പടിഞ്ഞാറു ദിക്കിലുള്ള വഴിയാണ് "
പെട്ടെന്ന്, ശവം സംസാരിക്കുന്നതു കേട്ട് ആളുകൾ ഹോജയെ താഴെയിട്ട് നാലുപാടും ഓടി മറഞ്ഞു!
Written by Binoy Thomas, Malayalam eBooks-1169- Hoja stories - 99, PDF-https://drive.google.com/file/d/1gHRanY13mrcmPUn8gPBRG9v2X4wSJ4nG/view?usp=drivesdk
Comments