(1226) ചന്ദനക്കാട്!
ഒരു കാലത്ത്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് വിക്രമൻ രാജാവായിരുന്നു. ആഴ്ചയിൽ ഒരു ദിവസമെങ്കിലും മൃഗയാ വിനോദത്തിനു പോകണമെന്നുള്ള കാര്യം അദ്ദേഹത്തിനു നിർബന്ധമായിരുന്നു.
ഒരിക്കൽ, വേട്ടയ്ക്കു കാട്ടിലൂടെ കുതിരപ്പുറത്ത് പോയപ്പോൾ അകമ്പടി സേവിച്ചിരുന്ന ഭടന്മാരുടെ കുതിരകൾക്കു വഴി തെറ്റി വേറെ ദിശയിൽ പോയി. അങ്ങനെ, രാജാവ് ഒറ്റപ്പെട്ടപ്പോൾ വല്ലാത്ത പരവേശവും അയാൾക്കു തോന്നി.
എന്നാൽ, കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞ് കാടിൻ്റെ അതിർത്തി മേഖലയിൽ എത്തിയപ്പോൾ ഒരു കുടിൽ കണ്ടു. അന്നേരം, കുടിലിൻ്റെ മുന്നിൽ വിറക് കെട്ടുകൾ കരിച്ച് കരി ഉണ്ടാക്കുന്ന സാധുവായ നാണുവിന് രാജാവിനെ മനസ്സിലായില്ല. കാരണം, നാണു ആ കാട്ടുപ്രദേശത്തു നിന്നും പ്രധാന പട്ടണങ്ങളിലേക്ക് ഇതുവരെ യാത്ര ചെയ്തിട്ടില്ലായിരുന്നു.
രാജാവ് ചോദിച്ചു - "എനിക്ക് വല്ലാതെ വിശക്കുന്നു. എന്തെങ്കിലും തിന്നാനും കുടിക്കാനും തരുമോ?"
ഒരു പുഞ്ചിരിയോടെ നാണു കുടിലിൽ പ്രവേശിച്ച് കോപ്പയിൽ കഞ്ഞിയും ചമ്മന്തിയുമായി തിരികെ വന്ന് രാജാവിനു കൊടുത്തു. വളരെ സ്നേഹത്തോടെ അതിഥി കഴിക്കുന്നതും നോക്കി നാണു ഇരുന്നു.
"കുറച്ച് കഞ്ഞിയും കൂടി വിളമ്പട്ടെ?" നാണുവിൻ്റെ ചോദ്യം കേട്ട് രാജാവിൻ്റെ മനസ്സു നിറഞ്ഞു. അദ്ദേഹം പറഞ്ഞു - "ഞാൻ ഈ രാജ്യത്തിൻ്റെ രാജാവാണ്. താങ്കളുടെ നന്മ നിറഞ്ഞ മനസ്സിനു പകരമായി ഈ കാട്ടിലെ ചന്ദനക്കാട്ടിൽ കയറി ഇഷ്ടമുള്ള അത്രയും വെട്ടി എടുക്കാം. വിൽക്കാം. ഇനി ഇത്രയും ദാരിദ്ര്യത്തിൽ കഴിയേണ്ടതില്ല"
രാജാവ് അവിടെ നിന്നും യാത്രയായി. അടുത്ത ദിവസം മുതൽ നാണു മഴുവുമായി ചന്ദനക്കാട്ടിലേക്കു പോയി. ചന്ദന വിറക് കൊണ്ടു വന്ന് കരിച്ച് കരിയാക്കി ആവശ്യക്കാർക്കു കൊടുത്തു!
എന്നാൽ, ചന്ദനത്തടിക്ക് ചന്തയിൽ ഉയർന്ന വില കിട്ടുമെന്ന് അറിയാത്ത നാണു തൻ്റെ ആയുസ്സ് മുഴുവനും ദാരിദ്ര്യത്തിൽ കഴിഞ്ഞു!
ആശയം: അർഹിക്കാത്തവർക്കും അറിവില്ലാത്തവർക്കും വിലപിടിച്ചവ നൽകിയാലും അതിൻ്റെ ഗുണം അറിയാതെ വെറുതെ നശിപ്പിക്കും. അതിനാണ് പാത്രം അറിഞ്ഞ് വിളമ്പണം എന്ന ചൊല്ല് പറയുന്നത്.
Written by Binoy Thomas, Malayalam eBooks - 1226- folk tales- 92, PDF-https://drive.google.com/file/d/170tJFeLKefS7gXCdtVu_5azR3A1xPVnC/view?usp=drivesdk
Comments