(1227) യഥാർഥ ഭക്തൻ!
പണ്ട്, സിൽബാരിപുരംദേശത്ത് ഒരു ദേവീ ഭക്തൻ ജീവിച്ചിരുന്നു. ശങ്കുണ്ണി എന്നായിരുന്നു അയാളുടെ പേര്. അയൽരാജ്യമായ കോസലപുരത്തെ ദേവീക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് അയാളുടെ ജീവിതാഭിലാഷമാണ്.
എങ്കിലും, ഇതുവരെയും അയാൾക്ക് അവിടെ പോകാൻ പറ്റിയിട്ടില്ല. കാരണം, ഒരു വർഷത്തിൽ ഏതാനും ദിവസം മാത്രമേ ആ പുണ്യപുരാണ ക്ഷേത്രത്തിൽ ദേവീദർശനം അനുവദിക്കുകയുള്ളൂ. നൂറ്റാണ്ടുകളായി അതായിരുന്നു അവിടത്തെ വിശ്വാസ പാരമ്പര്യം.
പക്ഷേ, ആ സമയത്ത് വളരെ ദൂരമുള്ള ഒരു മാസം നടപ്പുയാത്രയുള്ള ഈ യാത്രയ്ക്ക് സ്വരൂപിച്ച പണമെല്ലാം ഏതെങ്കിലും അത്യാവശ്യത്തിനു ചെലവായിപ്പോകുകയാണു പതിവ്.
അയാൾ അന്നു മുതൽ അടുത്ത വർഷത്തേക്കു പോകാൻ നാണയത്തുട്ടുകൾ സമ്പാദിക്കും. കുറെ വർഷങ്ങൾക്കു ശേഷം, പോകേണ്ട സമയത്ത് പണം തികഞ്ഞു!
അയാൾ ഒറ്റയ്ക്ക് കോസലപുരത്തേക്കു നടന്നു തുടങ്ങി. പത്തു ദിവസം നടപ്പു പിന്നിട്ടപ്പോൾ വഴിയോരത്ത് ഒരു വൃദ്ധൻ കരഞ്ഞു കൊണ്ട് ശങ്കുണ്ണിയുടെ മുന്നിൽ യാചിച്ചു - "ഞാനും എൻ്റെ കുടുംബവും കുറെ ദിവസങ്ങളായി പട്ടിണിയാണ്. എന്നെ സഹായിക്കാൻ അലിവുണ്ടാകണം"
ശങ്കുണ്ണി അയാളെയും കൂട്ടി അടുത്തുള്ള പലചരക്കു കടയിൽ നിന്നും വീട്ടുസാധനങ്ങൾ വാങ്ങി വൃദ്ധൻ്റ വീട്ടിലേക്കു നടന്നു. യാചകൻ്റെ വീട്ടിൽ രോഗികളായ കുട്ടികൾ ഉണ്ടായിരുന്നു. ശങ്കുണ്ണിയും കൂടി ചേർന്ന് ആ വീട്ടിലെ പാചകം ചെയ്ത് എല്ലാവർക്കും വയറുനിറയെ ഭക്ഷണം വിളമ്പി.
എന്നാൽ, ആ വീട്ടിലെ ദാരിദ്ര്യം കണ്ടപ്പോൾ തൻ്റെ പണക്കിഴി മുഴുവനും യാചകനെ ഏൽപ്പിച്ച് ശങ്കുണ്ണി സ്വന്തം വീട്ടിലേക്കു മടങ്ങി. അവിടെയത്തി ഭാര്യയോടു വിവരങ്ങൾ പറഞ്ഞപ്പോഴും അവർക്കും എതിർപ്പൊന്നുമില്ലായിരുന്നു.
അന്നു രാത്രി ശങ്കുണ്ണി ഉറങ്ങിയ നേരത്ത് ഒരു സ്വപ്നം കണ്ടു! കോസലപുരം ക്ഷേത്രത്തിലെ ദേവി പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു- "പ്രിയ ദേവീഭക്താ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. വഴിയിൽ കണ്ട വൃദ്ധനും കുടുംബവുമെല്ലാം ഞാൻ സൃഷ്ടിച്ച മായകാഴ്ചകളായിരുന്നു. ഇനി എന്നെ കാണാനായി അയൽരാജ്യത്ത് നീ എത്തേണ്ടതില്ല. ഇനിയുള്ള കാലം ദേവീ ചൈതന്യം ഇവിടെ എപ്പോഴും ഉണ്ടാകും!"
ശങ്കുണ്ണി ഞെട്ടി എണീറ്റ് നോക്കിയപ്പോൾ അവിടെങ്ങും ദേവിയെ കണ്ടില്ല. പിന്നെ, ഒരിക്കലും ആ ക്ഷേത്ര ദർശനത്തിനായി അയാൾ ആഗ്രഹിച്ചതുമില്ല. സന്തോഷത്തോടെ ആ കുടുംബം മുന്നോട്ടു പോയി.
ആശയം: വലിയ പണം മുടക്കിൽ തീർഥാടനം നടത്തുന്ന ഒട്ടേറെ ആളുകളെ എനിക്കറിയാം. അവരുടെ അയലത്തുള്ളതോ പരിചയക്കാരോ ബന്ധുക്കളോ എന്തെങ്കിലും സഹായം ചോദിച്ചാൽ കൈമലർത്തി നിസ്സഹായത നടിക്കയും ചെയ്യും. അതേസമയം, നന്മകളും കാരുണ്യ പ്രവൃത്തികളുമെല്ലാം ദൈവിക ചൈതന്യം നമ്മളിൽ കുടികൊള്ളാൻ ഇടയാക്കും.
Written by Binoy Thomas, Malayalam eBooks - 1227- ദൈവവിശ്വാസം -34, PDF -https://drive.google.com/file/d/17NFUnYltbzX17l8vIUs7KEy6pPjbFYz8/view?usp=drivesdk
Comments