(1223) നാറാണത്ത് ഭ്രാന്തൻ!
കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന പ്രശസ്തനായ സാഹിത്യകാരൻ, മലയാള മനോരമ പത്രത്തിലും ഭാഷാപോഷിണിയിലും അനേകം നാടോടിക്കഥകൾ പരമ്പരയായി പ്രസിദ്ധീകരിക്കുകയുണ്ടായി.
അതിൽ, നാറാണത്ത് ഭ്രാന്തൻ, കടമറ്റത്ത് കത്തനാർ, ഉണ്ണിയാർച്ച, തച്ചോളി ഒതേനൻ എന്നിങ്ങനെയുള്ള അനേകം നാടോടിക്കഥകളും ഐതിഹ്യങ്ങളും ഒരുമിപ്പിച്ച് ഐതിഹ്യമാല എന്ന മഹത്തായ ഗ്രന്ഥം പിറവിയെടുത്തു. കേരളത്തിലെ മിക്കവാറും ലൈബ്രറികളിലും ഇത് വായിക്കാനാകും. അതുപോലെ, പ്രസിദ്ധീകരണ ശാലകളിൽ വാങ്ങാനാകും.
ഇപ്പോൾ നിങ്ങൾ വായിക്കാൻ പോകുന്ന കഥ പറയിപെറ്റ പന്തിരുകുലത്തെ പ്രധാനിയായ നാറാണത്ത് ഭ്രാന്തൻ്റെ കഥയാണ്.
നാറാണത്ത് ഭ്രാന്തൻ്റെ കല്ല് ഉരുട്ടിയ കഥ പ്രശസ്തമാണ്. രായിരനെല്ലൂർ എന്ന പാലക്കാട് ജില്ലയിലെ കുന്നിലാണ് അയാൾ ജീവിച്ചിരുന്നതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്.
അയാൾ ഒരു വലിയ കല്ല് രാവിലെ കുന്നിൻ്റെ താഴെ നിന്നും ഉരുട്ടിക്കയറ്റാൻ തുടങ്ങും. ഏകദേശം ഉച്ചയാകുമ്പോൾ മുകളിലെത്തും. എന്നിട്ട്, അത് താഴേക്ക് ഉരുട്ടിയിടും! അത് ഉരുണ്ടു പോകുന്നതു കണ്ട് അയാൾ അട്ടഹസിക്കും! പിന്നെയും ഇതുതന്നെ ആവർത്തിക്കുകയാണു പതിവ്.
ഇതെല്ലാം ഒരു ഭ്രാന്തൻ്റെ ചെയ്തികളായി നാട്ടുകാർ പരിഹസിച്ചെങ്കിലും ചില തത്വചിന്തകൾ അതിൽ ഉണ്ടായിരുന്നു.
അതായത്, എത്ര മാത്രം ഉയർച്ചയുള്ളവനും അഗാധമായ വീഴ്ചകൾ സംഭവിക്കാം. കഠിന പരിശ്രമങ്ങൾ പാഴാകാം. പണവും പ്രശസ്തിയും അധികാരവുമൊക്കെ നഷ്ടപ്പെടാനും നിമിഷനേരം മതി.
മറ്റുള്ളവർ എന്തു വിചാരിച്ചാലും സ്വന്തം സന്തോഷത്തിനും ആനന്ദത്തിനുമായി പ്രയത്നിക്കാനും കഴിയണം.
കാലങ്ങൾ കഴിഞ്ഞപ്പോൾ രായിരനെല്ലൂർ കുന്നിൽ ആളുകൾ നാറാണത്തിൻ്റെ ഒരു പ്രതിമയും സ്ഥാപിച്ചു. അവിടെ ഒരു വലിയ കല്ലും കാണാം.
മാത്രമല്ല, നാറാണത്ത് ഭ്രാന്തൻ്റെ പ്രശസ്തമായ അലർച്ചയാണ് - "ഉച്ചയായോടാ, ഉച്ചിയിലായോടാ സൂര്യാ" എന്നു സൂര്യനെ നോക്കി പറയുന്നതിൽ വലിയ അർഥമുണ്ട്. അതായത്, ഈ ചോദ്യം ഓരോ മനുഷ്യനോടുമാണ് -സൂര്യൻ്റെ വെളിച്ചം എന്ന അറിവിൻ്റെ വെളിച്ചം ഉച്ചി (നെറുകം തലയിൽ) എത്തിയോ എന്നാണ്!
Written by Binoy Thomas, Malayalam eBooks-1223- folk tales - 91, PDF-https://drive.google.com/file/d/12k0USvydZUsOo3zKqRQhiegTAiuvi3aE/view?usp=drivesdk
Comments