(1220) ബുദ്ധിയും കരുത്തും!
പണ്ട്, സിൽബാരിപുരം രാജ്യത്തിൻ്റെ ഭൂരിഭാഗവും കാടായിരുന്നു. എങ്കിലും, കാട്ടു മൃഗങ്ങളിൽ വലിയ മൃഗങ്ങൾ കുറവായിരുന്നു. ഇടയ്ക്ക് നാട്ടിലെ മൃഗങ്ങൾ അവിടെ വഴക്കിട്ട് കാടുകയറുന്ന ഒരു പതിവുണ്ടായിരുന്നു. അങ്ങനെ, ഒരു നാട്ടുപൂച്ച കാട്ടിലെത്തി.
കാട്ടിൽ ഏതു മൃഗങ്ങൾ വന്നാലും കാക്കകൾ മറ്റുള്ള കാട്ടുമൃഗങ്ങളെ വിളിച്ചു കൂവി അറിയിക്കുന്ന ഒരു ശീലമുള്ളതിനാൽ പതിവു പോലെ ബഹളം വച്ചു.
ഉടൻ, അവിടെ ഒരു കുറുക്കൻ പ്രത്യക്ഷപ്പെട്ടു. കാക്ക നാട്ടുപൂച്ചയോടു പറഞ്ഞു -"നിനക്ക് ഞങ്ങളുടെ കാട്ടിലേക്കു സ്വാഗതം. എന്തായാലും ഏറ്റവും ബുദ്ധിശാലിയായ ഈ കുറുക്കനെ കാണാൻ പറ്റിയത് നിൻ്റെ മഹാഭാഗ്യം!"
ഉടൻ, പൂച്ച നിസ്സാരമായി പറഞ്ഞു -"ബുദ്ധിയിൽ നാട്ടിലെ മനുഷ്യരുടെ ഒപ്പമെത്താൻ നമുക്കു പറ്റില്ല"
പക്ഷേ, കാക്ക വിട്ടുകൊടുത്തില്ല. കുറുക്കൻ്റെ പിന്തുണ തേടിയപ്പോൾ കുറുക്കൻ പൂച്ചയെ പരിഹസിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ കോസലപുരത്തുനിന്നും ഒരു വേട്ടക്കാരൻ കാട്ടുപന്നിയെ വെടിവെച്ചു കൊണ്ട് അതുവഴി ഓടി വന്നു.
പെട്ടെന്ന്, പൂച്ച മിന്നൽ വേഗത്തിൽ മരത്തിൽ കയറി ശിഖരങ്ങൾക്കിടയിൽ മറഞ്ഞു. എന്നാൽ, കുറുക്കൻ ഓടിയത് കാട്ടുപന്നി കുതിച്ച അതേ പാതയിൽ ആയിരുന്നു.
വേട്ടക്കാരൻ പന്നിയെ പിടിക്കാൻ വെടിയുണ്ട പായിച്ചത് കുറുക്കൻ്റെ ശരീരത്തിൽ തറച്ചു കയറി! കുറുക്കൻ്റെ കഥ കഴിഞ്ഞതു കണ്ട് കാക്കയാകട്ടെ, പൂച്ചയുടെ മുന്നിൽ നാണം കെട്ട് മറ്റൊരു ദിശയിൽ പറന്നു പോയി!
ആശയം: സ്വയം ബുദ്ധിമാൻ എന്ന് അഹങ്കരിക്കുന്നവർ മനസ്സിൻ്റെയും ശരീരത്തിൻ്റെയും കരുത്തിനെ മറക്കാൻ പാടില്ല.
Written by Binoy Thomas, Malayalam eBooks-1220 -folk tales - 89, PDF-https://drive.google.com/file/d/1uAsARYr0rNC5dht3hVsyL6T1uJEipSfj/view?usp=drivesdk