(1128) ബാദുഷയും ഹോജയും!
ഒരിക്കൽ, ബാദുഷ രാജാവും ഹോജയും കൂടി നേരമ്പോക്കുകൾ പറഞ്ഞ് കൊട്ടാരത്തിൻ്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു.
അവരുടെ സംസാരത്തിനിടയിൽ ബാദുഷ ചോദിച്ചു - "ഹോജാ, താങ്കളുടെ അഭിപ്രായത്തിൽ ഞാൻ മരിച്ചാൽ എൻ്റെ ആത്മാവ് സ്വർഗ്ഗത്തിലാണോ നരകത്തിലാണോ പോകുക?"
പെട്ടെന്ന്, ഹോജയുടെ മനസ്സിൽ കടന്നുവന്നത് സത്യമായിരുന്നു. അത് മറച്ചുവയ്ക്കാതെ ഹോജ പറഞ്ഞു -"അങ്ങ് മരണശേഷം നരകത്തിലായിരിക്കും പോകുക"
രാജാവ് ഇങ്ങനെ ഒരു ഉത്തരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രാജാവ് കോപിച്ചു - "നിനക്ക് എങ്ങനെ അതു പറയാൻ തോന്നി? വ്യക്തമായ മറുപടി പറയണം "
അപ്പോഴാണ് ഹോജയ്ക്ക് താൻ പറഞ്ഞതിൻ്റെ ഗൗരവം പിടികിട്ടിയത്. രാജാവിനെ തെറ്റുകാരനായി ചിത്രീകരിച്ചാൽ ശിക്ഷ ഉറപ്പ്! ഉടൻ, ഹോജയ്ക്ക് മറ്റൊരു ബുദ്ധി തോന്നി.
ഹോജ പറഞ്ഞു - "രാജാവേ, അങ്ങ് വധശിക്ഷ കൊടുത്ത പാവങ്ങൾ അനേകമായിട്ട് സ്വർഗ്ഗത്തിൽ തിങ്ങി നിറഞ്ഞിരിക്കുകയാണ്. അതിനാൽ സ്വർഗ്ഗത്തിൽ ഒട്ടും സ്ഥലമില്ലാത്തതിനാൽ നരകത്തിലേക്ക് തൽക്കാലം പോകേണ്ടി വരും!"
രാജാവ് വിചാരിച്ചത് തൻ്റെ മിടുക്കു കാരണം അനേകം ആളുകൾ സ്വർഗ്ഗത്തിലെത്തി എന്നായിരുന്നു. പക്ഷേ, നിരപരാധികളെ വധിച്ചതിൻ്റെ ശിക്ഷയായി നരകവാസമാണ് കിട്ടുകയെന്ന ഒരേ കാര്യം ഹോജ സമർഥമായി അവതരിപ്പിച്ചു.
Written by Binoy Thomas, Malayalam eBooks-1128- Hoja story - 66, PDF-https://drive.google.com/file/d/1Vt3XsI3hfk2xyCSXUK9qy3BSHrT6tmRK/view?usp=drivesdk
Comments