(1079) നേപ്പാളിലെ യോഗി പറഞ്ഞകഥ!
ഒരിക്കൽ, നേപ്പാളിലെ ഒരു യോഗിയെ പ്രഭാഷണത്തിനായി ഉത്തരേന്ത്യയിലേക്ക് ക്ഷണിച്ചു. പ്രധാനമായും ഈ നാട്ടിലെ ആളുകളിൽ പലതരം ക്രൂരതകളും ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉണ്ടായിരുന്നു. അതിനാൽ, ഒരു ആശ്രമത്തിൻ്റെ അഭ്യർഥന കാരണമാണ് യോഗി ഇവിടെ എത്തിയത്.
ആളുകൾ യോഗിയുടെ പ്രഭാഷണം കേൾക്കാൻ തടിച്ചു കൂടി. അദ്ദേഹം സംസാരിച്ചതിൻ്റെ ആശയം ഇതായിരുന്നു -
"ഈ നാട്ടിൽ പലതരം പ്രശ്നങ്ങൾ ഉള്ളതായി ഞാൻ മനസ്സിലാക്കുന്നു. ഇതെല്ലാം നിങ്ങളുടെ മാത്രം പ്രശ്നമല്ല. ലോകമെങ്ങും പലതരം അസ്വസ്ഥതകളും ഉണ്ടാകുന്നതിനുള്ള കാരണം മനുഷ്യർ പലതരം സ്വഭാവ ഗണത്തിൽ പെടുന്നു എന്നുള്ളതാണ്.
ഒന്നാമതായി സമൂഹത്തിന് ഏറ്റവും ദോഷം ചെയ്യുന്ന സ്വയമായും മറ്റുള്ളവർക്കും ഗുരുതര ദോഷങ്ങൾ വരുത്തുന്ന ക്രൂരതയുള്ള ഒരു കൂട്ടം മനുഷ്യർ!
രണ്ടാം ഗണത്തിൽ സ്വയം നശിക്കാതെ മറ്റുള്ളവരെ നശിപ്പിക്കുന്ന രീതിയുള്ളവർ! സാഡിസം ഈ കൂട്ടരിൽ കൂടുതലാണ്.
മൂന്നാം വിഭാഗം കുറച്ചു കൂടി മെച്ചപ്പെട്ടതാണ്. സ്വന്തം കാര്യവും സുഖവും നോക്കി ജീവിക്കുന്ന സ്വാർഥമതികൾ! അവർ അന്യർക്കു ഗുണം ചെയ്യുന്നില്ലെങ്കിലും ദോഷം ചെയ്യാറില്ല എന്നുള്ളത് ആശ്വാസമാണ്!
നാലാമത്തെ കൂട്ടർ ഏറെ മെച്ചപ്പെട്ട നിലയിലാണ്. കാരണം, അവർ സ്വന്തം സുഖവും മറ്റുള്ളവരുടെ സുഖവും അവർക്കു പറ്റുന്നതു പോലെ ചെയ്യുന്നു.
അഞ്ചാമത്തേത്- ഏറ്റവും ശ്രേഷ്ഠമായ നിലയിലുള്ള മനുഷ്യ ജീവിതമാണ്. അവർ സ്വന്തം സുഖം ബലികഴിച്ച് ലോക ജനതയുടെ ക്ഷേമത്തിനായി ജീവിതം മാറ്റിവയ്ക്കും!
ഹെലൻ കെല്ലർ, ഗാന്ധിജി, സ്റ്റീഫൻ ഹോക്കിങ്ങ്, മദർ തെരേസ, ലിനസ് പോളിങ്ങ്, ടോൾസ്റ്റോയ് എന്നിങ്ങനെ അനേകം മഹത്തുക്കൾ ഈ ശ്രേണിയിലാണ്!"
ആശയം മനസ്സിലാക്കുക- ഈ സംഭവകഥയിൽ സൂചിപ്പിച്ച പ്രകാരം, നിങ്ങൾ ഏതു ഗണത്തിൽ വരുന്നുവെന്ന് ഒരു നിമിഷം ചിന്തിക്കുക.
ഒരിക്കലും ഒന്നാമത്തെ ഗണത്തിൽ വരരുത്. അഥവാ വന്നാൽ സർവശക്തിയും സംഭരിച്ച് രണ്ടാമത്തെ ഗണത്തിൽ വരാൻ പരിശ്രമിക്കുക. രണ്ടിൽ നിന്ന് മൂന്നിലേക്കും മൂന്നിൽ നിന്നും നാലിലേക്കും വരിക. സാധാരണക്കാർക്ക് ജീവിതം നന്നായി ആസ്വദിക്കാൻ ആകുന്നത് നാലാമത്തെ വിഭാഗത്തിലാണ്.
അതേ സമയം, അഞ്ചാമത്തെ വിഭാഗം എന്നാൽ, സ്വയം ഉരുകിത്തീർത്ത് മറ്റുള്ളവർക്ക് പ്രകാശമേകുന്ന പ്രതിഭാസമാണ്. അത് സാമാന്യമായി ഉൾക്കൊള്ളാൻ സാധാരണക്കാർക്ക് ഏറെ ബുദ്ധിമുട്ടായിരിക്കും.
Written by Binoy Thomas, Malayalam eBooks-1079- Yoga Stories -https://drive.google.com/file/d/1QkAg8LLXG0XoT6e0jeQRICNn5GSI09x8/view?usp=drivesdk
Comments