(1078) ഹോജയുടെ ന്യായവിധി!
ഒരേസമയം, ഹോജ മുല്ല ഒരു പണ്ഡിതനെ പോലെയും ഒരു മണ്ടനെപ്പോലെയും തികഞ്ഞ അലസതയോടെയും, അത് കൂടാതെ പലതരം തമാശകളും കാണിച്ചിരുന്നു.
അങ്ങനെയിരിക്കെ, ഒരിക്കൽ തുർക്കിയിലെ ഒരു പ്രവിശ്യയായ അക്സഹിർദേശത്തെ ന്യായാധിപനായി ഹോജ മുല്ലയ്ക്ക് നിയമനം കിട്ടി. അപ്പോഴും, അദ്ദേഹത്തിൻ്റെ രീതികളിൽ യാതൊരു മാറ്റവുമില്ലായിരുന്നു.
ചില ന്യായവിധികൾ വളരെ നീതിപരമായിരുന്നു. മറ്റു ചിലത്, യാതൊരു യുക്തിയും ഇല്ലാതെ അയാൾ വിധിച്ചിരുന്നു. അതിനാൽ, വളരെ കുറച്ച് കാലം മാത്രമേയുള്ളൂ ന്യായാധിപനായി ഇങ്ങനെ ജോലി ചെയ്യാൻ പറ്റിയുള്ളൂ.
കാരണം, പല ന്യായവിധികളും ആളുകൾക്ക് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. അത്തരം ഒരു സന്ദർഭം നമുക്ക് നോക്കാം -
ഒരു ദിവസം, ഹോജയുടെ അടുക്കലേക്ക് ഒരാൾ കരഞ്ഞുകൊണ്ട് ഓടി വന്നു. അയാൾ പറഞ്ഞു - "യജമാനനെ, എൻ്റെ പണസഞ്ചി മോഷണം പോയിരിക്കുന്നു"
അപ്പോൾ, ഹോജ ചോദിച്ചു - "നീ ആ സമയത്ത് വീട്ടിൽ ഇല്ലായിരുന്നോ?"
ഉടൻ അയാൾ പറഞ്ഞു - "ഞാൻ ദൂരെയുള്ള ചന്തയിൽ പോയി മടങ്ങി വന്നപ്പോഴാണ് ആ വീട്ടിൽ പണസഞ്ചിയില്ല എന്നുള്ള കാര്യം ഞാൻ അറിയുന്നത് "
ഉടനെ, ഹോജ പറഞ്ഞു - "നീ എന്തുകൊണ്ടാണ് ആ സഞ്ചി ചന്തയിൽ കൊണ്ടുപോകാതിരുന്നത്? അത്, നീ ചന്തയിലേക്ക് അരയിൽ വെച്ചു കെട്ടി കൊണ്ടുപോയിരുന്നെങ്കിൽ ഈ പ്രശ്നം വരില്ലായിരുന്നല്ലോ?"
ഉടൻ, അയാൾ പറഞ്ഞു - "ഞാൻ പോകുന്ന വഴിയിൽ കള്ളന്മാരുടെ ശല്യം ഉള്ളതിനാലാണ് പണസഞ്ചി കൊണ്ടുപോകാതെ ഇരുന്നത് "
അന്നേരം ഹോജ ഒരു ന്യായവിധി പുറപ്പെടുവിച്ചു - "നിൻ്റെ പണസഞ്ചി കള്ളന്മാർ കൊണ്ടുപോകാതിരിക്കുന്നതിനായി വീട്ടിൽ ഒരു കാവൽക്കാരനെ നിയമിക്കണമായിരുന്നു. അത് ഇല്ലാഞ്ഞതു കൊണ്ടാണ് നിനക്ക് ഈ നഷ്ടം വന്നത്. നിൻ്റെ ബുദ്ധിമോശം കൊണ്ട് പണം നഷ്ടപ്പെട്ടതിനാൽ നിനക്ക് തിരികെ പോകാം"
എല്ലാ നാട്ടുകാരും ഈ വിചിത്ര വിധിയിൽ അമ്പരന്നു!
Written by Binoy Thomas, Malayalam eBooks-1078-Hoja stories - 51, PDF-https://drive.google.com/file/d/1JCauhlXC0gb9sDbj_WSw75WGYybBheA8/view?usp=drivesdk
Comments