(1075) കഴുതയുടെ മേലങ്കി!
ഒരിക്കൽ, ബാദുഷ രാജാവ് കൊട്ടാരത്തിലേക്ക് ആ രാജ്യത്ത് ഉണ്ടായിരുന്ന പല പണ്ഡിതന്മാരെയും ക്ഷണിച്ചു. അവരെ ആദരിക്കുന്നതിന് വേണ്ടിയായിരുന്നു അത്.
അവരെയെല്ലാം ഓരോ പട്ടുമേലങ്കി രാജാവ് അണിയിച്ചു. അപ്പോൾ ഹോജയും ക്ഷണം സ്വീകരിച്ച് അവിടെ വന്നിട്ടുണ്ടായിരുന്നു. ഹോജയെ പരിഹസിക്കുക എന്നുള്ളത് ബാദുഷയുടെ സ്ഥിരം രീതിയായിരുന്നു. അങ്ങനെ രാജാവ് കേമനാണെന്ന് വരുത്തുകയും സദസ്യരെ ചിരിപ്പിക്കുക എന്നുള്ളതും അദ്ദേഹത്തിൻ്റെ ലക്ഷ്യമായിരുന്നു.
അന്നേരം, രാജാവ് ഹോജയെ നോക്കി. കൊട്ടാര വരാന്തയിൽ ഒരു കഴുതയെ കെട്ടിയിട്ടുണ്ടായിരുന്നു. രാജാവ് ചെന്ന് എല്ലാവരും കാൺകെ കഴുതയുടെ ചെളി പുരണ്ട മേലങ്കി ഹോജയുടെ മേൽ പുതപ്പിച്ചു.
എല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി. രാജാവും പൊട്ടിച്ചിരിച്ചു. അന്നേരം ഹോജയ്ക്ക് മനസ്സിലായി മനപ്പൂർവമായി തന്നെ പരിഹസിക്കാൻ ആയി ശ്രമിക്കുന്നതാണ് എന്ന്.
ഹോജ എല്ലാവരോടും ആയിട്ട് പറഞ്ഞു - "നിങ്ങൾക്കെല്ലാം രാജാവ് പുതിയ മേലങ്കി കടയിൽ നിന്നും വാങ്ങി തന്നതാണ്. എന്നാൽ, എന്നെ രാജാവിന് നിങ്ങളെക്കാൾ ഇഷ്ടമാണ്. കാരണം, രാജാവ് ഉപയോഗിക്കുന്ന സ്വന്തം മേലങ്കി തന്നെയാണ് എനിക്ക് രാജാവ് തന്നിരിക്കുന്നത് "
അത് കേട്ടപ്പോൾ രാജാവ് ലജ്ജിതനായി. ആൾക്കാർക്ക് അപ്പോഴും ചിരി വന്നെങ്കിലും വളരെ വിഷമിച്ച് അത് പുറത്തറിയിക്കാതെ പിടിച്ചുനിന്നു.
Written by Binoy Thomas, Malayalam eBooks-1075-Hoja series -49, PDF-https://drive.google.com/file/d/15Qzrm49GPBuLUw7brZImJ43YOauPNC7u/view?usp=drivesdk
Comments