(664) കല്ലും മുല്ലപ്പൂവും
പണ്ടു പണ്ട്, ഒരു വീട്ടിലെ പെൺകുട്ടി കല്ലു കളിക്കാനായി കുറച്ചു കല്ലുകൾ പെറുക്കിയെടുത്തു. അതുമായി മുറിയിൽ പോയി അവിടെ വച്ചതിനു ശേഷം കൂട്ടുകാരികളെ വിളിക്കാൻ ഓടി.
പക്ഷേ, ഇതിനോടകം അവരെല്ലാം വേറെ ഏതോ വീട്ടിലേക്കു പോയിരുന്നു. ഈ കുട്ടിക്ക് വല്ലാത്ത വിഷമം തോന്നി. കരഞ്ഞുകൊണ്ട് മുറിയിൽ വന്നു കയറിയപ്പോൾ അവിടമാകെ മുല്ലപ്പൂവിൻ്റെ മണം!
അന്നേരം, കല്ലുകൾ ഒന്നടങ്കം പറഞ്ഞു-
"ഹേയ്! കുട്ടി ഇങ്ങോട്ടു നോക്കൂ. ഞങ്ങൾ കാരണമാണ് മുല്ലപ്പൂവിൻ്റെ മണം വരുന്നത്. അമ്പലത്തിൽ സമർപ്പിക്കാനുള്ള മുല്ലപ്പൂവ് ഒരാൾ കൂട്ടി വച്ചത് ഞങ്ങളുടെ പുറത്തായിരുന്നു. അതിൻ്റെ പൂമ്പൊടി ഇപ്പോഴും ഞങ്ങളുടെ മേലുണ്ട്. എന്നാൽ, ഒരിക്കൽ വഴിയിലൂടെ പോയ മീൻകാരൻ ഞങ്ങളുടെ പുറത്തേയ്ക്കാണ് ചീഞ്ഞ മീൻവെള്ളം ഒഴിച്ചത്. ആ സമയം, ഞങ്ങളെ കൂട്ടുകാർ ഒഴിവാക്കി"
ഉടൻ, കുട്ടി തൻ്റെ ഉള്ളം കയ്യ് മണത്തു നോക്കി - "ഹായ്! മുല്ലപ്പൂവിൻ്റെ മണം"
അന്നേരം, കല്ലുകൾ തുടർന്നു- "മീൻ വെള്ളത്തിൻ്റെ മണമായിരുന്നെങ്കിൽ കുട്ടി ഞങ്ങളെ വലിച്ചെറിയുമായിരുന്നു"
ഗുണപാഠം - നല്ല വാസനയുള്ളവരുമായുള്ള ചങ്ങാത്തം നമ്മെയും സുഗന്ധപൂരിതമാക്കും. ദുഷിച്ചവരുമായിട്ടെങ്കിൽ നമ്മളും ദുർഗന്ധം പുറപ്പെടുവിക്കും.
Written by Binoy Thomas, Malayalam eBooks - 664- Aesop - 81 PDF-https://drive.google.com/file/d/1n3EbWcyq9gp2McVBHxduWMY1b7dXKy7P/view?usp=drivesdk