കഥയും കാര്യവും- 4 മലയാളം ലേഖനങ്ങൾ
1. മലമുഴക്കി വേഴാമ്പൽ
അഥവാ മരവിത്തലച്ചി (ഗ്രേറ്റർ ഇൻഡ്യൻ ഹോൺബിൽ) എന്ന പക്ഷിയുടെ ശാസ്ത്രീയ നാമം ബുസെറൊസ് ബൈകോർണിസ് എന്നാകുന്നു.
സാധാരണയായി സിൽവർ ഓക്ക് പോലുള്ള മരങ്ങളുടെ ഉയർന്ന ശിഖരങ്ങളിലെ പൊത്തിലാണ് ഇവ കൂടുണ്ടാക്കാറുള്ളത്. ഇരുപത് വേഴാമ്പലുകള്‍ അടങ്ങുന്ന ഒരു ഗ്രൂപ്പ് ഒരു പ്രദേശത്ത് ഒന്നിച്ചുണ്ടാകും. പക്ഷേ, ജീവിതത്തിൽ ഒരു പങ്കാളി മാത്രമെന്ന ശുദ്ധമായ പ്രണയത്തിന്റെ അപൂർവ മാതൃക ലോകത്തിനു കാട്ടിക്കൊടുക്കുന്ന പക്ഷിയാണിത്!
കേരളത്തിന്റെയും അരുണാചൽ പ്രദേശിന്റെയും സംസ്ഥാന പക്ഷിയാണിത്. ഇന്ത്യൻ മഴക്കാടുകളിലും ഇന്തൊനേഷ്യൻ കാടുകളിലും ഇവയെ കൂടുതലായും കണ്ടു വരുന്നു. കേരളത്തിലെ മഴക്കാടുകളിൽ അതിരപ്പിള്ളി, വാൽപ്പാറ, വാഴച്ചാൽ, നെല്ലിയാമ്പതി, ചെന്തുരുണി എന്നിവിടങ്ങളിൽ അനേകം പക്ഷികളെ കാണാം. സാധാരണയായി 20 പക്ഷികളുടെ സംഘം സമീപ പ്രദേശങ്ങളിലായി ഒരുമിച്ചുണ്ടാകും. പറക്കുമ്പോൾ ചിറകടിയുടെ നല്ല ഇരമ്പം ഹെലികോപ്റ്റർ ശബ്ദംപോലെ കേൾക്കാം. തൂവലിന് ഇടയിലൂടെ കാറ്റു കടക്കുമ്പോഴും ഇരമ്പം കേൾക്കാം. മല മുഴുവൻ മുഴങ്ങുന്ന രീതിയിലുള്ള ശബ്ദവും ഇവ പുറപ്പെടുവിക്കാറുണ്ട്. അങ്ങനെ മലമുഴക്കി വേഴാമ്പലുകൾ എന്നറിയപ്പെടുന്നു.
ജനുവരി പകുതിയോടെ പെൺവേഴാമ്പലുകൾ മുട്ടയിട്ട് അടയിരിക്കാൻ തുടങ്ങും. അവ കൂട്ടിൽ നിന്നും പിന്നെ പുറത്തിറങ്ങില്ല. മുട്ട വിരിയുന്ന സമയം വരെ മാത്രമല്ല, കുഞ്ഞുങ്ങൾ പറക്കമുറ്റുന്നതു വരെ ആൺപക്ഷിയാണ് തീറ്റയെത്തിക്കുന്നത്. മുട്ട വിരിയാൻ 38-40 ദിവസങ്ങളെടുക്കാറുണ്ട്. പൊത്തിന്റെ പുറത്തുള്ള ദ്വാരം കാഷ്ഠവും ചെളിയും മരത്തൊലിയും മറ്റും ഉപയോഗിച്ച് അടയ്ക്കും. പെൺകിളിക്ക് കൊക്കു നീട്ടി തീറ്റയെടുക്കാനുള്ള ചെറു ദ്വാരം മാത്രമേ പിന്നെ കാണുകയുള്ളൂ. പെൺകിളി കൂടിനു വെളിയിലേക്കു പോകുകയുമില്ല. അത് തൂവൽ പൊഴിച്ച് മുട്ടകൾക്ക് മെത്തയൊരുക്കുന്നു.
അങ്ങനെ, നാൽപതു ദിവസങ്ങളോളം പകൽ മുഴുവൻ ആൺകിളി ചെറുപഴങ്ങൾ ശേഖരിച്ച ശേഷം പെൺകിളിയുടെ കൊക്കിൽ വച്ചു കൊടുക്കും. പകൽ സമയം, അതീവ ജാഗ്രത കാട്ടുന്ന ആൺപക്ഷി, മനുഷ്യർ ആരെങ്കിലും കണ്ടു പോയെന്ന് പിടികിട്ടിയാൽ പിന്നെ മണിക്കൂറുകൾ കഴിഞ്ഞു മാത്രമേ അവിടേക്കു വരികയുള്ളൂ. രാത്രി സമയങ്ങളിൽ കാവലായി തൊട്ടടുത്ത എതെങ്കിലും ശിഖരത്തിൽ മഴയും തണുപ്പും സഹിച്ച് ശത്രുക്കളെ വകവയ്ക്കാതെ ഇരിപ്പുണ്ടാവും. ആൺകിളിയുടെ പകുതിയോളം ശരീരഭാരമെങ്കിലും അപ്പോൾ കുറയാറുണ്ട്.
മുട്ട വിരിഞ്ഞു കഴിഞ്ഞാൽ ചെറു പ്രാണികളെയും പുഴുക്കൾ ഓന്ത്, അരണ, പല്ലി തുടങ്ങിയവയൊക്കെ തളളപ്പക്ഷിക്കു കൊടുക്കും.
മുട്ട വിരിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ് പെൺകിളി കൂടിനു വെളിയിൽ വരും. പിന്നെ, രണ്ടാഴ്ച വിശ്രമിക്കാൻ പോകും. അപ്പോഴും കുഞ്ഞുങ്ങൾക്കും അമ്മക്കിളിക്കും തീറ്റ കൊടുക്കുന്ന ജോലി ആൺവേഴാമ്പലിനുതന്നെ.
പിന്നെ, ചെറുകിളികളെ പറക്കാൻ പഠിപ്പിക്കുന്നത് രണ്ടു പേരും ചേർന്ന്. ഒരു വർഷം കുഞ്ഞുങ്ങളെ നന്നായി വളർത്താൻ ശ്രദ്ധിക്കും.
കാടിനുള്ളിലെ മനുഷ്യസഞ്ചാരങ്ങളും ശല്യങ്ങളും മാത്രമല്ല, ചൂടു കൂടുന്നതിനാലും ഇവറ്റകൾ വംശനാശ ഭീഷണി നേരിടുന്നുണ്ട്.
മനുഷ്യകുലത്തിനു മാതൃകയാകുന്ന പ്രണയത്തെ, പ്രകൃതി വേഴാമ്പലിലൂടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
2. അപരിചിതമായ വഴികൾ
നാം അപരിചിതമായ ഒരു വഴിയിലൂടെ വാഹനത്തിൽ യാത്ര ചെയ്ത് ഒരു നാൽക്കവലയിൽ എത്തിയെന്നു കരുതുക..
സാധാരണയായി എന്താണു ചെയ്യുക?
മുന്നിൽ മൂന്നു വഴികൾ- ഇടത്, വലത്, പിന്നെ നേരേയുള്ളതും.
അപ്പോൾ നമ്മുടെ കണ്ണുകൾ ദിശാസൂചകങ്ങളിലെ സ്ഥലനാമങ്ങളും ദൂരവും പെട്ടെന്ന് വായിച്ച് വേണ്ടതായ വഴി തിരഞ്ഞെടുത്ത് യാത്ര ചെയ്യുന്നു.
ഏതാണ്ട്, ഇതുപോലെ തന്നെയാകുന്നു സൗഹൃദങ്ങൾ കരിയറിൽ ചെയ്യുന്നത്. നല്ല സുഹൃത്തുക്കൾ നല്ല ദിശയിലേക്കും, മറ്റുള്ളവർ ഭാവി ഇരുളടയുന്ന ദിക്കിലേക്കും അല്ലെങ്കിൽ, നേട്ടങ്ങളില്ലാത്തതോ ഫലം പുറപ്പെടുവിക്കാത്തതോ ആയ പ്രദേശത്തുമൊക്കെ നമ്മെ എത്തിച്ചേക്കാം.
അത്തരം ഒരു സംഭവ കഥ വായിക്കൂ..
ബിജോ, കുറവിലങ്ങാട് ദേവമാതാ കോളേജിൽ ബിരുദത്തിനു ചേർന്നു. സയൻസ് ഗ്രൂപ്പിൽ പ്രീഡിഗ്രിക്കും അവൻ അതേ കോളജിൽത്തന്നെയായിരുന്നു പഠിച്ചത്. അക്കാലത്ത്, പ്രശസ്തമായ മെഡിക്കൽ എൻട്രൻസ് കോച്ചിങ് സെന്ററുകൾ കാര്യമായി ഇല്ലാത്ത സമയമായിരുന്നു. സയൻസ് ഡിഗ്രിക്കു വേണ്ടി ചേരുന്ന കുട്ടികളിൽ കുറച്ചു പേരെങ്കിലും എൻട്രൻസ് പരീക്ഷയ്ക്കു പഠിക്കുന്നതും സ്വാഭാവികമായിരുന്നു. അക്കൂട്ടത്തിൽ, ക്ലാസില്ലാത്തപ്പോഴും ലഞ്ച് ബ്രേക്കിനും മറ്റും ലൈബ്രറിയിലെ ഗൈഡുകൾ വായിക്കാനും ചില വിദ്യാർഥികൾ സമയം കണ്ടെത്തും.
അക്കൂട്ടത്തിലെ പ്രധാനിയായിരുന്നു ബിജോ. പരമാവധി ചോദ്യങ്ങളും ഉത്തരങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ പഠിച്ച് പരീക്ഷയിൽ ഉന്നത മാർക്കും നേടി മെഡിക്കൽ പ്രവേശനം കിട്ടുമെന്നായിരുന്നു അവന്റെ വിശ്വാസപ്രമാണം.
ഒരു ദിവസം, ബിജോ വരാന്തയിലൂടെ നടന്നു വരുന്നു. അപ്പോൾ, ബി.എസ്.സി. ഫിസിക്സ് ഒന്നാംവർഷം പഠിക്കുന്ന എമ്മാനുവൽ അവനെ കാത്തുനിൽപ്പുണ്ടായിരുന്നു-
"ബിജോ, പാലായിൽ ഒരു പ്രൊഫസർ ഫിസിക്സിനു മാത്രമായി എൻട്രൻസിനു ക്ലാസെടുക്കുന്നുണ്ട്. കാരണം, ഫിസിക്സിന്റെ മാർക്കാണ് റാങ്ക് നിശ്ചയിക്കുന്നത്. സാറിന്റെ വീട്ടിലായിരിക്കും ക്ലാസ്. പക്ഷേ, നാല് സ്റ്റുഡൻസ് എങ്കിലുമില്ലാതെ ക്ലാസ് തുടങ്ങില്ല. താൻ എങ്ങനെ? ചേരുന്നുണ്ടോ?"
"ഞാൻ...വീട്ടിലൊന്നു ചോദിച്ചിട്ട് നാളെ പറയാം"
"എമ്മാനുവൽ, ഒരു കാര്യം- ഇയാൾക്ക് ഫിസിക്സ് ഡിഗ്രിക്കു കൂടി പഠിക്കാൻ സമയം കിട്ടുമോ? ടഫ് സബ്ജക്റ്റല്ലേ?"
"ഏയ്, ഞാൻ വെറുതെ ഡിഗ്രിക്ക് ചേർന്നതാണ്. ക്ലാസിൽ എന്നും വരാറില്ല"
പൊതുവേ, ഗൗരവക്കാരനായ ഇമ്മാനുവൽ കൂടുതലായി സംസാരിക്കാതെ ക്ലാസിലേക്കു കയറി. ബിജോ ലൈബ്രറിയിലിരുന്ന് നന്നായി പഠിക്കുന്നതു കണ്ടിട്ടാകാം എമ്മാനുവൽ അങ്ങനെ ചോദിച്ചത്. വീട്ടിലെത്തി ബിജോ കാര്യം അവതരിപ്പിച്ചു. പക്ഷേ, അന്നത്തെ കാലത്തിനൊപ്പിച്ച് വീട്ടുകാർ പറഞ്ഞു-
"അതൊന്നും നടക്കുന്ന കാര്യമല്ല. കാശുള്ളവര്‍ അങ്ങനെ പലതും കാണിക്കും. നീ അതുകണ്ട് തുള്ളാന്‍ നില്‍ക്കേണ്ട"
അപ്പോൾ, ബിജോ മറ്റൊരു ആശയം അവതരിപ്പിച്ചു-
"ഡിഗ്രിക്ക് ഒരുപാടു പഠിക്കാനുണ്ട്. അതും എൻട്രൻസും കൂടി ഒന്നിച്ചു നോക്കിയാൽ ഒന്നും കിട്ടില്ല. അതു കൊണ്ട് ഒരു വർഷം വീട്ടിലിരുന്നു ഗൈഡ് നോക്കി പഠിച്ചാൽ ചിലപ്പോൾ...."
"ഹും..എന്നിട്ടുവേണം പ്രീഡിഗ്രി തോറ്റുപോയിട്ട് വീട്ടിൽ കുത്തിയിരിക്കുകയാണെന്ന് നാട്ടുകാരെ കൊണ്ടു പറയിപ്പിക്കാൻ!"
ചേട്ടൻ കോപിച്ചു.
"എനിക്ക് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയെന്ന് എല്ലാർക്കും അറിയാമല്ലോ. എന്റെ ക്ലാസിലാണ് താഴത്തെ വീട്ടിലെ പയ്യനും. പിന്നെന്താ?"
"എന്നാൽ, കോളേജീന്ന് പ്രശ്നമുണ്ടാക്കി പുറത്താക്കിയെന്നും കണ്ണുമടച്ചങ്ങ് നാട്ടുകാരു പറയും! ഹും.. സത്യാവസ്ഥ ചോദിക്കാൻ അവന്റെ വീട്ടിലൊന്നും ആരും ചെല്ലാൻ പോണില്ല"
പിന്നെ, ബിജോ വെറുതെ തർക്കിക്കാനൊന്നും പോയില്ല.
പിന്നെയും ഒരു വർഷം കൂടി കടന്നു പോയി. അവന്റെ ബിരുദ പഠനം രണ്ടാം വർഷത്തിലേക്കു കടന്നു.
ഒരു ദിവസം, ബിജോ രാവിലെ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ യമഹാ ബൈക്കിൽ കറുത്ത തുണി ബാഗും കൊളുത്തിയിട്ടു ചീറിപ്പാഞ്ഞു പോകുന്ന ആളിനെ നോക്കിയപ്പോൾ – എമ്മാനുവൽ!
ഏറ്റുമാനൂർ ദിശയിലേക്കു എല്ലാ ദിവസവും ഒരേ സമയത്തു തന്നെ പോയപ്പോൾ ബിജോ ഈ വിവരം കോളേജിലെ ഫിസിക്സ് ക്ലാസിൽ തിരക്കി.
എമ്മാനുവലിന് കോട്ടയം മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് അഡ്മിഷൻ കിട്ടിയിരിക്കുന്നു! അതേസമയം, ഒരിക്കൽ പോലും തന്നെ കാണാതെ മട്ടിൽ പോകുന്ന എമ്മാനുവലിനെ നോക്കി ബിജോ മനസ്സിൽ പറഞ്ഞു-
"ഹൊ! അവന്റെ ഒരു ജാട. ഒന്നു ചിരിച്ചെന്നുവച്ച് എന്താ?"
വർഷങ്ങൾ പിന്നെയും കടന്നു പോയി. ഒരു സാദാ ബിരുദവുമായി ജോലി തപ്പി ബിജോ നടക്കുമ്പോൾ അയാൾ പിറകിലെ കാലത്തെ ഒന്നു തിരിഞ്ഞു നോക്കി.
ഒരിക്കൽ, എമ്മാനുവൽ എന്നെ അയാളുടെ നിലവാരത്തിലേക്ക് ഉയർത്താൻ ശ്രമിച്ചു. താൻ ഉയർന്നില്ല. അതേസമയം, തന്റെ നിലവാരത്തിലേക്ക് താഴാൻ അയാൾ ഇപ്പോൾ ഒരുക്കവുമല്ല! തന്നെ മൈൻഡ് ചെയ്യാത്തതിൽ അങ്ങനെയും ഒരു കാര്യമുണ്ടായിരിക്കാം.
ആശയത്തിലേക്ക്..
കരിയറിൽ സൗഹൃദങ്ങൾക്കും ഒരു സ്ഥാനമുണ്ട്. വിദ്യാർഥികൾ പൊതുവെ, തങ്ങൾക്കു പറ്റുന്ന കംഫർട്ട് സോൺ നോക്കി കൂട്ടാവും. നന്നായി പഠിക്കുന്ന കുട്ടികൾ ഭൂരിഭാഗവും ഗൗരവക്കാരും മിതഭാഷികളുമായിരിക്കും. കോളേജിന്റെ നിറവും സിനിമാക്കഥകളും ആനുകാലിക രാഷ്ട്രീയ കാര്യങ്ങളുമൊന്നും അവർ അറിഞ്ഞതായി ഭാവിക്കില്ല. എന്നാൽ, സാധാരണ കുട്ടികൾ അവരെ അനുകരിച്ചാൽ കരിയര്‍ പുരോഗതിയിലേക്കു നീങ്ങിയേക്കാം. അതേസമയം, ഉഴപ്പുന്ന സൗഹൃദത്തിലൂടെ മിടുക്കരായ അനേകം കുട്ടികൾ നശിച്ചതിനും വിദ്യാലയങ്ങളും കലാലയങ്ങളും മൂകസാക്ഷികളാണ്!
3. മനുഷ്യമൃഗങ്ങൾ!
അല്പം പൊക്കം കൂടിയപ്പോള്‍ - “അവനു കൊന്നത്തെങ്ങിന്റെ പൊക്കമാണ്"
എപ്പോഴും മറവിയുള്ളവരെ - “അരണയുടെ ബുദ്ധിയാ"
വെയിലുള്ളപ്പോള്‍ മഴ പെയ്താല്‍ മനുഷ്യര്‍ പറയും- “കുറുക്കന്റെ കല്യാണമാണ്"
വെളുത്തവരെ കല്യാണബ്രോക്കര്‍ പറയുന്നത് - “ഗോതമ്പുമണിയുടെ നിറമാ പെണ്ണിന്" “ആപ്പിള്‍ പോലിരിക്കും"
മുഖം വീര്‍പ്പിച്ചു നടന്നാല്‍- “അവളുടെ മുഖത്ത് കടന്നല്‍ കുത്തിയ പോലെ"
ദുഃഖം കയറിയ മുഖം എങ്കില്‍- “കാര്‍മേഘം കേറിയ മോന്തായം"
മണ്ടത്തരം കാട്ടുമ്പോള്‍- “അവന്റെ തലയില്‍ നിറച്ചും കളിമണ്ണാ"
വണ്ണമുള്ള കാലു കണ്ടാല്‍ - “വാഴത്തട പോലത്തെ കാല്"
നീളമുള്ള തലമുടി കണ്ടാല്‍- “അവളുടെ പനങ്കുല പോലത്തെ മുടി"
വലിയ ശാപ്പാടും കഴിഞ്ഞു ഉറങ്ങുന്നവരെ- “പെരുമ്പാമ്പ് ഇര വിഴുങ്ങി കിടക്കുവാ"
സ്ത്രീകളെ മോശമായി നോക്കിയാല്‍ - “കഴുകന്റെ കൊത്തിപ്പറിക്കുന്ന നോട്ടം"
മെലിഞ്ഞ ശരീര പ്രകൃതിയെ - “ഈര്‍ക്കിലി വണ്ണം"
ഭീമാകാരമായ ശരീരമിളകിയുള്ള വരവിനെ - “ദേ...പത്തേമാരി വരുന്നുണ്ട്"
ഒരു കാര്യത്തില്‍ നിന്നും പിന്മാറാതെ ഇരിക്കുന്നവരെ - “ഉടുമ്പ് പിടിച്ചപോലെ"
ഒരാള്‍ മറ്റൊരാളെ തിരിച്ചുകയറാന്‍ പറ്റാത്ത കെണിയില്‍ കുടുക്കിയാല്‍- “അവന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും രക്ഷയില്ല"
ഒട്ടും വേഗമില്ലാത്ത രീതിക്കാരെ - “ഒച്ചിന്റെ വേഗമാ അവന്"
സ്ഥിരം ശത്രുക്കള്‍- “അവര്‍ കീരിയും പാമ്പും പോലെ"
മറവി ബാധിച്ചു തുടങ്ങിയാല്‍ - “ഓര്‍മകളെ ചിതല്‍ അരിച്ചു തുടങ്ങി"
തട്ടിക്കൊണ്ടു പോകുന്നവരെ - “പരുന്തു റാഞ്ചിയപോലെ കൊണ്ടുപോയി"
സംസാരിക്കുമ്പോള്‍ പറഞ്ഞത് ഉറപ്പിക്കാന്‍ - “ദേ...സൂക്ഷം പല്ലി ചൊല്ലി"
പരാജയത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവര്‍- “ഫീനിക്സ് പക്ഷിയെപ്പോലെ"
സ്ഥിരമായ തൊഴില്‍ പാടവം ഉള്ളവരെ- “അണ്ണാനെ മരംകയറ്റം പഠിപ്പിക്കണോ"
സൂത്രത്തില്‍ രക്ഷപെട്ടവരെ പറയുമ്പോള്‍ - “അവനു കുറുക്കന്റെ ബുദ്ധിയാണ്"
എന്തെങ്കിലും കാത്തിരിക്കുന്നവരെ- “മഴ കാത്തിരിക്കുന്ന വേഴാമ്പല്‍"
പ്രതികാരം സൂചിപ്പിക്കാന്‍- “അവന്‍ കരിമൂര്‍ഖനെയാണു നോവിച്ചു വിട്ടിരിക്കുന്നത്..സൂക്ഷിച്ചോ"
ഇരു പക്ഷത്തും നിന്നു സംസാരിക്കുന്നവരെ -”അവന്‍ ഇരുതലമൂരിയാണ്"
അല്പന്‍ അഹങ്കാരം കാട്ടുമ്പോള്‍- “ഞാഞ്ഞൂലിനും സീല്‍ക്കാരമോ?”
അശക്തനായ ശത്രുവെങ്കിലും ജാഗ്രത വേണമെന്ന്- “നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും"
ദുര്‍ബലന്‍ ആസക്തിയും ആര്‍ത്തിയും കാട്ടുമ്പോള്‍ - "കന്നിനെ കയം കാണിക്കരുത്'
സൗന്ദര്യം കുറഞ്ഞവരെ പരിഹസിക്കുന്ന വാക്കുകള്‍ -
“ആ വേട്ടാവളിയന്‍....”
"പോടാ, മരപ്പട്ടിത്തലയാ..”
"എടീ, കുട്ടിത്തേവാങ്കേ..”
"എടാ, മരമാക്രീ..”
“ഒരു കാട്ടുമാക്കാന്‍...”
സന്ദര്‍ഭങ്ങള്‍ക്കു ചേരുംവിധം മനുഷ്യനെ പ്രകൃതിയിലെ പലതരം സസ്യങ്ങളുടെയും ജന്തുക്കളുടെയും പേരു ചേര്‍ത്ത് വിളിക്കാറുണ്ട്. ചില പ്രയോഗങ്ങള്‍!
നന്ദിയില്ലാത്ത മനുഷ്യനെ- “നായീന്റെ മോനെ..”
ദേഷ്യം വന്നാല്‍- "എടാ..പട്ടീ..”
ബുദ്ധിയില്ലാത്തവനെ - “എടാ, കഴുതേ..”
സംസാരം കുറഞ്ഞവരെ - “ഡാ, മൂങ്ങേ..”
സ്വഭാവം ശരിയല്ലാത്തവരെ - “എടീ..കോഴീ..”
വൃത്തിയില്ലാത്തവരെ - “ഡാ..പന്നീ..”
വെറുതെ കിടന്നുറങ്ങുന്ന ആളുകളെ- “എണീക്കടാ പോത്തേ..”
പക്വതയില്ലാത്ത പെരുമാറ്റം കാണുമ്പോള്‍ - “കുരങ്ങെ"
ഗൗരവമുള്ള മുഖം കണ്ടാല്‍- “അവന്‍ കടുവയാ"
ലേശം മിടുക്ക് കൂടുതല്‍ ഉള്ളവരെ- "യെവനാള് പുലിയാ"
അഭിപ്രായം തോന്നുംപോലെ മാറ്റിയാല്‍ -”ഓന്തിന്റെ സ്വഭാവമാ"
മദ്യം സേവിച്ചു വഴിയില്‍ കിടന്നാല്‍ - “പാമ്പായി കിടക്കുവാ"
കാലിനു വണ്ണം കുറഞ്ഞാല്‍ - "കുളക്കോഴീടെ കാലാ"
വണ്ണം കൂടിപ്പോയാല്‍- "ശീമപ്പന്നി"
തീരെ മെലിഞ്ഞവരെ - “നീര്‍ക്കോലീ.. "
നിസ്സാര കാര്യത്തിനു കരഞ്ഞാല്‍ - "അവളുടെ ഒരു മുതലക്കണ്ണീര്..”
ഏതു നേരവും പുസ്തകം വായിക്കുന്നവള്‍ - “പുസ്തകപ്പുഴു"
ഒന്നും ചെയ്യാതെ ബഹളം വയ്ക്കുന്നവര്‍- “വെറുതെ കാള കളിച്ചു നടക്കുവാ"
എല്ലാം അലങ്കോലമാക്കുന്നവര്‍- “ആന ചെന്നു കരിമ്പിന്‍കാട്ടില്‍ കയറിയ പോലായി"
ഏതു നേരവും ചിലയ്ക്കുന്ന സംസാരം- “കരിയിലപ്പിടയുടെ ചിലപ്പാണവള്‍ക്ക്"
വന്‍കിട നിക്ഷേപമുള്ള മുതലാളിമാര്‍- “അവനൊരു വമ്പന്‍ സ്രാവാ"
എപ്പോഴും ശല്യമാകുന്ന വര്‍ത്തമാനം - “അവള്‍ ചീവീടാണ് "
ഇടയ്ക്കു കയറി ശല്യം ചെയ്യുന്നവന്‍ - “പാഷാണത്തില്‍ കൃമി"
എതിരാളി ദുര്‍ബലനെന്നു പ്രഖ്യാപിക്കാന്‍ - “അവന്‍ വെറും കീടം"
നല്ല ഭംഗിയുള്ള നടപ്പുള്ളവള്‍ എങ്കില്‍ - “അന്നനടയാണ്"
കാണാന്‍ ചേലുള്ള പെണ്ണിനെ - “നല്ല കിളി പോലത്തെ പെണ്ണ്‍"
കൂടുതല്‍ വെളുത്ത നിറമുള്ളവളെ - “വെളിരു പോലെ വെളുത്തതാ"
ഒരേസമയം പലരെയും പ്രേമിക്കുന്നവള്‍ - “ആളൊരു പഞ്ചവര്‍ണക്കിളിയാണ്"
4. തലതിരിവ്
കഴുത്തിനു നീളമുള്ള ആളിനെ - “ജിറാഫ് പോലെ തല നീട്ടും"
മേലോട്ടു നോക്കി നടക്കുന്ന ഓവര്‍സീയര്‍ എന്ന സര്‍ക്കാര്‍ ജോലി!
മുഖത്തുനോക്കി നിന്നാല്‍ പൂവാലന്‍!
പോസ്റ്റില്‍ കയറുന്നവന്‍ ലൈന്‍മാന്‍!
പോസ്റ്റില്‍ കയറാതെ ലെറ്റര്‍ കൊടുക്കുന്നവന്‍ പോസ്റ്റ്‌മാന്‍!
മന്ത്രം പഠിച്ചവന്‍ തന്ത്രി!
തന്ത്രം പഠിച്ചവന്‍ മന്ത്രി!
അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള നൈട്രജനെ സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും ശ്വസിക്കാന്‍ വേണ്ട!
സര്‍ക്കാര്‍ജോലി കിട്ടാന്‍ പ്രായപരിധിയുണ്ട്, എന്നാല്‍, മന്ത്രി ആകാന്‍ പ്രായം പ്രശ്നമല്ല!
കത്തുന്ന വാതകമായ ഹൈഡ്രജനും കത്താൻ സഹായിക്കുന്ന വാതകമായ ഓക്സിജനും കൂടിയാൽ കിട്ടുന്നത് തീ അണയ്ക്കുന്ന വെള്ളം!
നായ്ക്കള്‍ നന്ദിയുള്ളവര്‍ എങ്കിലും നന്ദി ഇല്ലാത്ത മനുഷ്യരെ "നായീന്റെ മോനേ..!” എന്നു ചിലര്‍ വിളിക്കും.
മക്കള്‍ നന്നായാല്‍ അത് പാരമ്പര്യഗുണം! ചീത്തയെങ്കില്‍ കൂട്ടുകെട്ടിന്‍റെ ദോഷം!
ഏതു ദുഷ്ടനും നല്ലതെന്നു കേള്‍ക്കുന്നത് എപ്പോള്‍? അയാളുടെ ചരമപ്രസംഗത്തില്‍!
ഒറ്റ രൂപാ എല്ലാ ദിവസവും ആരാധനാലയങ്ങളില്‍ പോകുമായിരുന്നു, നൂറു രൂപയാകട്ടെ ദിവസവും ബാറിലും ഷാപ്പിലുമൊക്കെ പോയതിനാല്‍ ഒന്നാമന്‍ സ്വര്‍ഗത്തിലും രണ്ടാമന്‍ നരകത്തിലും പോയി.
ശശിക്ക് ജോലി കിട്ടണമെങ്കിൽ എക്സ്പീരിയൻസ് വേണം പോലും! അതിനാല്‍, എക്സ്പീരിയൻസ് കിട്ടാൻ അയാള്‍ ജോലിക്കു പോയിത്തുടങ്ങി!
പെണ്ണുങ്ങൾക്കു ശ്രീകൃഷ്ണനെ ഇഷ്ടമെങ്കിലും ഭർത്താവിനെ ശ്രീകൃഷ്ണൻ എന്നു വിളിച്ചാല്‍..!
പട്ടികൾക്ക് വേണ്ടി ശബ്ദിക്കാൻ ഒരുപാട് മനുഷ്യരുണ്ട്. പക്ഷേ, മനുഷ്യനു വേണ്ടി ശബ്ദിക്കാൻ ഒരു പട്ടിയുമില്ല!
ദാരിദ്ര്യത്തില്‍ പിറന്ന ദൈവങ്ങളെ കൊട്ടാരത്തില്‍ തടവുകാരാക്കിയപ്പോള്‍ എല്ലാവരും അവിടം വിട്ടോടി!
പണ്ട്, പ്രീഡിഗ്രി കഴിഞ്ഞു ഉടന്‍ ഡിഗ്രിക്കു ചേര്‍ന്നില്ലെങ്കില്‍ കഴിവുകെട്ടവര്‍!
ഇന്ന്, പ്ലസ് ടൂ കഴിഞ്ഞു കോച്ചിംഗ് പോയില്ലെങ്കില്‍ കഴിവുകെട്ടവര്‍!
Comments