പുഛിസ്റ്റുകൾ

സിൽബാരിപുരംദേശത്ത് പുഴക്കരയിലായി വലിയൊരു ആൽമരം നിന്നിരുന്നു. അതിന്റെ പിറകിലായി മാങ്ങ തിങ്ങിനിറഞ്ഞ മാവും, മറ്റു ചില ചെറു മരങ്ങളുമൊക്കെയുണ്ട്. ആൽമരം ശക്തനായതിനാൽ അതിന്റെ അഹങ്കാരവും പൊങ്ങച്ചവുമൊക്കെ അവൻ കാട്ടിയിരുന്നു.

പലതരം കിളികൾ ചോദിച്ചു -

"ആൽമരമേ.....ഞങ്ങൾ നിന്റെ ചില്ലയിൽ കൂടുവച്ചോട്ടെ?”

അപ്പോൾ ആൽമരം കണ്ണുരുട്ടി പറയും-

"എനിക്ക് അതൊന്നും ഇഷ്ടമല്ല. പിറകിൽ നിൽക്കുന്ന മാവിനോട് ചോദിക്ക്"

അവർ മാവിനോടു ചോദിക്കുമ്പോൾത്തന്നെ അവരെ സ്വാഗതം ചെയ്യും.

പിന്നെ, എലികളും പാമ്പുകളും വേരുകൾക്കിടയിൽ മാളമുണ്ടാക്കാൻ അനുവാദം ചോദിച്ചപ്പോഴും ആൽമരം അതു നിരസിച്ചു -

"എനിക്കു മാത്രമല്ല വേരുകൾ ഉള്ളത്. മാവിനപ്പുറം അനേകം ചെറുമരങ്ങൾ നില്പുണ്ട്. അങ്ങോട്ടു പോകൂ..."

ഇവിടെയും, മാവിന്റെ ചുവട്ടിൽ അവറ്റകൾ അഭയം തേടും. അടുത്തതായി വൻതേനീച്ചകൾ മരത്തിന്റെ വലിയ ശിഖരത്തിൽ പറ്റിച്ചേരാൻ ശ്രമിച്ചപ്പോൾ അത് പറഞ്ഞു -

"എനിക്കു നിന്റെ തേൻ ആവശ്യമില്ല. മാവിലേക്കു ചേക്കേറുക"

തേനീച്ചക്കൂട്ടം മാവിൽ താമസമാക്കി. എട്ടുകാലികളും ശലഭങ്ങളും ഇലയുടെ മറവിൽ ഇരിക്കാൻ അനുവാദം ചോദിച്ചപ്പോൾ ആൽമരം അവരെ വിരട്ടി. അന്നേരം, മാവിലകൾ അവർക്ക് അഭയമേകി. ഉറുമ്പുകളെപ്പോലും ആൽമരത്തിലൂടെ നടക്കാൻ അത് വിസമ്മതിച്ചു. ചില കാട്ടുവള്ളികൾ ആൽമരത്തിൽ കയറാൻ ശ്രമിച്ചപ്പോഴും ആൽമരം ഉടക്കി.

അതേസമയം, ആൽമരം കേൾക്കാതെ മാവും അതിലെ ജീവികളും പിറകിലുണ്ടായിരുന്ന ചെറു മരങ്ങളും പിറുപിറുത്തു -

"നികൃഷ്ടൻ....ദുഷ്ടൻ....കണ്ണിൽച്ചോരയില്ലാത്തവൻ....ധിക്കാരി..."

ഒരു ദിവസം, മന്ത്രികുമാരനും കൂട്ടുകാരും പുഴയില്‍ നീന്താനെത്തി. അതിനിടയില്‍, ആൽമരത്തിന്റെ താഴത്തെ ശിഖരത്തിൽനിന്നും ഞാന്നു കിടന്നിരുന്ന ആൽമരവള്ളിയിൽ പിടിച്ചു തൂങ്ങി കുട്ടികൾ കളിക്കാൻ ശ്രമിച്ചു. പക്ഷേ, ദുര്‍ബലമായ ഒരു വള്ളിയില്‍ എല്ലാവരും ഒന്നിച്ച് ഊഞ്ഞാലാടിയപ്പോള്‍ അത് പൊട്ടി  നിലത്തുവീണു! ഭാഗ്യത്തിന്, ആര്‍ക്കും കാര്യമായ പരിക്കു പറ്റിയില്ല. എന്നാല്‍, ആ സംഭവം ആല്‍മരത്തിനു ദൗര്‍ഭാഗ്യമായി ഭവിച്ചു.   

ഈ വിവരം കൊട്ടാരത്തിലെത്തി. മന്ത്രി കലിപൂണ്ടു. ഉടൻ രാജകല്പനയുണ്ടായി -

"ആൽമരം ചുവടെ വെട്ടിനീക്കുക!"

ഉടൻതന്നെ, നാലു മരംവെട്ടുകാർ മഴുവും തോളത്തു വച്ച് അവിടെത്തി. ആൽമരത്തിനു ചുറ്റുമുള്ള വേരു തെളിച്ചുതുടങ്ങി. ഇതു കണ്ടപ്പോൾ, മാവിനും മറ്റുള്ളവർക്കും കാര്യം മനസ്സിലായി. എല്ലാവർക്കും സന്തോഷമായി. ഇനി ആൽമരത്തിന്റെ കരുത്തിനെ ആരു പേടിക്കണം?

മാവ് പറഞ്ഞു -

"ദേ...നോക്കൂ...ദുഷ്ടനായ ആൽമരത്തിന്റെ കഥ കഴിഞ്ഞു "

എലികൾ: "ആ ധിക്കാരിയുടെ വേരു പിഴുതു പോകുന്നത് എനിക്ക് കാണണം"

ശലഭങ്ങൾ: "അവന്റെ ഇലകൾ കൊഴിയുന്നതു കണ്ടാൽ ഞങ്ങൾക്കു തൃപ്തിയായി "

തേനീച്ചകൾ: "അവന്റെ ശിഖരങ്ങൾ എല്ലാം വീഴട്ടെ"

പക്ഷികൾ: "ചെറു ചില്ലകൾപോലും അവശേഷിക്കാതെ വെട്ടണം"

ഇതെല്ലാം കേട്ട് ആൽമരം നടുങ്ങി! പേടിയോടെ പറഞ്ഞു-

"എന്ത്? ഇത്രയും പകയൊക്കെ നിങ്ങളുടെ മനസ്സിലുണ്ടായിരുന്നോ? ഞാൻ സഹായിച്ചില്ലെന്നതു ശരിയാണ്. പക്ഷേ, നിങ്ങളെ ഉപദ്രവിച്ചില്ലല്ലോ"

അതുകേട്ട് അവരെല്ലാം ആർത്തു ചിരിച്ചു. അന്നേരം, ആൽമരത്തിന്റെ ഇലകളെല്ലാം ദു:ഖത്തോടെ കൂമ്പി.

ആ സമയത്ത്, ഒരു സന്യാസി കയ്യിൽ തുണിസഞ്ചിയുമായി മാവിൻചുവട്ടിലൂടെ നടപ്പുണ്ടായിരുന്നു. നിലത്തു കിടക്കുന്ന കേടില്ലാത്ത മാങ്ങകള്‍ പെറുക്കിയെടുത്തു സഞ്ചിയിലിട്ടു. അതീന്ദ്രീയ ജ്ഞാനമുള്ള സന്യാസി ഇവിടെ പറഞ്ഞതെല്ലാം കേട്ടു.

അദ്ദേഹം തലയുയര്‍ത്തിപ്പിടിച്ച് പറഞ്ഞു -

"നിങ്ങൾ എന്തു നന്ദികേടാണ് പറയുന്നത്? ആൽമരം ചെയ്ത സഹായം ഒരിക്കലും മറക്കാൻ പാടില്ല "

മാവ് ദേഷ്യപ്പെട്ടു -

"ഹേയ്... സന്യാസീ... എന്റെ മാങ്ങാ പെറുക്കിയെടുത്തിട്ട് എന്നെ കുറ്റം പറയുന്ന താങ്കളാണ് നന്ദികേടു കാട്ടുന്നത്? ഞങ്ങളുടെ അറിവിൽ ആൽമരം എന്തെങ്കിലും ഗുണം ചെയ്തതായി അറിവില്ല"

സന്യാസി വിശദമാക്കി -

"രണ്ടു വർഷം മുൻപുണ്ടായ കൊടുങ്കാറ്റിനോട് പൊരുതിയത് ഈ ആൽമരം മാത്രമായിരുന്നു. നീ മാത്രമല്ല, പിറകിലുള്ള മറ്റുള്ള മരങ്ങളെല്ലാം ഇപ്പോൾ ഇങ്ങനെ നിൽക്കുന്നതിന്റെ കാരണം മറ്റൊന്നല്ല! നേരിട്ട് കൊടുങ്കാറ്റിനെ ചെറുക്കാനുള്ള ശക്തി ഈ ദേശത്ത് ആലിനു മാത്രമേയുള്ളൂ. മാത്രമല്ല, ദൈവസാന്നിദ്ധ്യമുള്ള വൃക്ഷമാണ് ആൽമരം"

പൊടുന്നനെ, എല്ലാവരും നിശബ്ദരായി. കുറച്ചു കഴിഞ്ഞ്

മാവ് പറഞ്ഞു -

"ഞങ്ങളുടെ അറിവില്ലായ്മകൊണ്ട് ദുഷ്ട വിചാരങ്ങൾ വന്നുപോയതാണ്. സന്യാസി പൊറുത്താലും. ഈ സുഹൃത്തിനെ ഇനി എങ്ങനെയാണു രക്ഷിക്കാൻ കഴിയുക?"

അനന്തരം, സന്യാസി തേനീച്ചക്കൂട്ടത്തെ നോക്കി. അവറ്റകൾക്കു കാര്യം മനസ്സിലായി.

ഉടൻ, മരം വെട്ടുകാർ അലറി -

"എടാ, തേനീച്ചക്കൂട്ടം ഇളകിയെടാ. ഇനി രക്ഷയില്ല, ഓടിക്കോ..."

മരം വെട്ടുകാർ കൊട്ടാരത്തിലെത്തി രാജാവിനെ കണ്ട് സങ്കടമുണർത്തിച്ചു -

"മഹാരാജൻ, ഞങ്ങളോടു ക്ഷമിച്ചാലും. ഒരു സന്യാസി അവിടെ വന്നപ്പോൾ അടുത്ത മരത്തിലെ തേനീച്ചയിളകി. അതുകൊണ്ട്, ഞങ്ങൾ ഓടി രക്ഷപ്പെട്ടു. നാളെ ഞങ്ങൾ മരം വെട്ടിക്കോളാമേ..."

രാജാവിന് എന്തോ സംശയം തോന്നി-

"ഹും.. വേണ്ട, ഇനി അങ്ങോട്ടു പോകേണ്ട. സന്യാസിമാർ ധ്യാനത്തിന് ആൽച്ചുവട്ടിൽ ഇരിക്കാറുണ്ട്. മരം വെട്ടുന്നത് ഇഷ്ടപ്പെടാതെ ചിലപ്പോൾ തേനീച്ചയെ അയാളുടെ ആജ്ഞാശക്തികൊണ്ട് ഇളക്കിവിട്ടതാകും"

പിന്നെയും വർഷങ്ങൾ കൊഴിഞ്ഞു വീണു. ഇപ്പോൾ ആൽമരത്തിലും മാവിലും അനേകം ജീവജാലങ്ങൾ സന്തോഷത്തോടെ സഹവസിക്കുകയാണ്‌.

ആശയം -

ചില മനുഷ്യർ ആയുഷ്കാലം നന്മകൾ ചെയ്താലും മറ്റുള്ളവരിൽ നിന്നും  പുച്ഛവും നന്ദികേടും മാത്രമായിരിക്കും കിട്ടുക. തിരസ്കരണവും നിരാസങ്ങളും ചിലരുടെ തലവരയാണ്. നന്മകൾ പുണ്യകർമമായി കാണുന്നവരെ ആരും തിരിച്ചറിയാറില്ല! ഇക്കാലത്ത്, നിസ്സാരകാര്യങ്ങള്‍ ചെയ്തിട്ടു സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ നന്നായി വിളമ്പാൻ അറിയുന്നവർക്ക് നല്ല പുരോഗതിയാണ്!

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam