കലാകാരന്റെ കൗശലം

സിൽബാരിപുരംരാജ്യവും കോസലപുരംരാജ്യവും ശത്രുതയിൽ കഴിഞ്ഞിരുന്ന കാലം. സൈന്യബലത്തിൽ ഇരു രാജ്യങ്ങളും ഏകദേശം തുല്യമായിരുന്നു. വീരകേശു രാജാവ് യുദ്ധത്തിനായി ഒരുങ്ങിയെങ്കിലും ഒരു രാത്രിയിൽ മിന്നലാക്രമണത്തിലൂടെ അദ്ദേഹത്തെ കോസലരാജാവ് ആക്രമിച്ചു. പിന്നീട്, പൊരിഞ്ഞ പോരാട്ടം നടന്നു. ഒടുവിൽ വീരകേശു അയാളെ വധിച്ചു. അപ്പോൾ, അയാളുടെ കൂട്ടാളികൾ പിന്തിരിഞ്ഞോടി.

എങ്കിലും, യുദ്ധത്തിനിടയിൽ വീരകേശുവിന്റെ വലതുകണ്ണിനു മുറിവുപറ്റി കാഴ്ച പോയി. അതു പിന്നീട് നീക്കം ചെയ്തു. ഇടതുകാൽ മുട്ടിനു താഴെ അറ്റുപോയി. ആറു മാസത്തെ വിദഗ്ധ ചികിൽസകൾക്കു ശേഷം രാജാവ് സുഖം പ്രാപിച്ചു.

പിന്നീട് യുദ്ധങ്ങളൊന്നും ഉണ്ടായില്ല.

ഒരു ദിവസം, രാജാവിന് ഒരു മോഹമുദിച്ചു- തന്റെ എണ്ണഛായാചിത്രം ഈ ഭിത്തിയിൽ അലങ്കരിക്കണം. ഇനി വരുംതലമുറ എന്നെ ഒരിക്കലും മറക്കാതിരിക്കാൻ ഇതൊരു നല്ലൊരു കാര്യമായിരിക്കും. പക്ഷേ, ഒരു പ്രശ്നം അപ്പോൾ രാജാവിനെ അലട്ടി. ഒരു കണ്ണും പാതി കാലും ഇല്ലാത്ത രാജാവിന്റെ ചിത്രം എങ്ങനെ മനോഹരമാകും?

വൈകല്യങ്ങളോടെ ജനിച്ചു ജീവിച്ചു മരിച്ച രാജാവായിട്ടല്ലേ ഈ ലോകം എന്റെ ചിത്രം കാണുന്നവർക്കു തോന്നുകയുള്ളൂ?

വാസ്തവത്തിൽ രാജാവിന് അംഗഭംഗം വന്നത് നാല്പത്തഞ്ചു വയസ്സുള്ളപ്പോഴായിരുന്നു. ഒടുവിൽ, രാജാവ് കല്പന പുറപ്പെടുവിച്ചു -

"കൊട്ടാരഭിത്തിയിൽ വയ്ക്കാനുള്ള എന്റെ ചിത്രം നന്നായി വരയ്ക്കുന്നവർക്ക് ആയിരം സ്വർണനാണയങ്ങൾ സമ്മാനമായി ലഭിക്കുന്നതാണ്''

വലിയ സമ്മാനത്തിൽ മനസ്സുടക്കി പ്രശസ്തരായ ഇരുപതോളം കലാകാരന്മാർ കൊട്ടാരത്തിന്റെ ഡർബാർഹാളിൽ എത്തിച്ചേർന്നു.

ഓരോ ആളും രഹസ്യമായി തങ്ങളുടെ ശൈലി മനസ്സിലാക്കാതിരിക്കാൻ വേണ്ടി ഇരുപതു മുറികളിലിരുന്ന് വരയ്ക്കാൻ തുടങ്ങി. ഒരാഴ്ചയായിരുന്നു അവർക്ക് അനുവദിച്ചിരുന്ന സമയം. ഏഴു ദിനങ്ങൾ പെട്ടെന്ന് കടന്നു പോയി.

ഇരുപതു മുറിയിലും ചിത്രം കാണാൻ അദ്ദേഹം കയറിയിറങ്ങി.

ചില ചിത്രകാരന്മാർ സത്യസന്ധമായി വരച്ചു. ഒരു കണ്ണും അരക്കാലും നഷ്ടപ്പെട്ട രാജാവ് സിംഹാസനത്തിൽ ഇരിക്കുന്ന ചിത്രം. കാരണം, ചിത്രത്തിൽ കൃത്രിമം കാട്ടി മനോഹരമാക്കിയാൽ എന്തെങ്കിലും രാജകോപം വരാതെ ഒഴിവാക്കാനായിരുന്നു അത്.

മറ്റു ചിലർ, ഒരു വശം ചരിഞ്ഞു നിൽക്കുന്ന പടം വരച്ചു. 

മറ്റൊരു കൂട്ടർ, ഒരു വശം ചരിഞ്ഞ് ഇരിക്കുന്ന രാജാവിനെ വരച്ചു.

രണ്ടു പേർ വരച്ചത് പട്ടുതുണി കൊണ്ട് പുതച്ച രാജാവിനെയായിരുന്നു. അതു കണ്ട് രാജാവ് പൊട്ടിച്ചിരിച്ചു, കാരണം, അവയെല്ലാം പൂർണ്ണതയില്ലാത്തതായി രാജാവിനു തോന്നി. അവസാനത്തെ മുറിയിൽ കയറിയ രാജാവ് തന്റെ ചിത്രം കണ്ട് അമ്പരന്നു!

കുതിരപ്പുറത്ത് കയറിയിരുന്ന് വലതുകണ്ണടച്ച് ഉന്നം നോക്കി അമ്പെയ്യുന്ന രാജാവ്! കുതിരയുടെ മറുവശത്തെ രാജാവിന്റെ മുറിഞ്ഞ ഇടതുകാൽ സ്വാഭാവികമായി കാണാനും വയ്യ!

ഈ ചിത്രത്തിൽ സംപ്രീതനായ രാജാവിന്റെ ആയിരം സ്വർണനാണയം ആ കലാകാരൻ കരസ്ഥമാക്കി.

ആശയം-

മറ്റാര്‍ക്കും ദോഷമില്ലാത്ത കൗശലങ്ങള്‍ പ്രയോഗിക്കുന്നത് തന്റെ കര്‍മത്തിലെ വിരുതാണ്. അതില്‍ തെറ്റില്ല. ഇക്കാലത്ത്, അസാമാന്യ കൗശലവും മെയ് വഴക്കവുമില്ലാതെ ജീവിതം സുഗമമാകുമോ? കര്‍മരംഗം മെച്ചപ്പെടുത്തുന്ന നല്ല കൗശലങ്ങള്‍ പ്രയോഗിക്കുക. 

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam