Maryada rama stories

മര്യാദരാമന്‍ കഥകള്‍

രാമന്‍ 'മര്യാദരാമന്‍' ആയ കഥ

പണ്ടുകാലത്ത്, കുറ്റകൃത്യങ്ങള്‍ തെളിയിക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ശാസ്ത്ര-സാങ്കേതിക വിദ്യകളും തെളിവുകളും വളരെ കുറവെന്നു മാത്രമല്ല, വീടുകള്‍ തമ്മിലുള്ള അകലവും ജനസംഖ്യയുടെ കുറവും മറ്റും സാക്ഷികളെയും കുറച്ചു.

 അതെല്ലാം വിധി നിര്‍ണയത്തെ ബാധിച്ചിരുന്നു. അതുകൊണ്ട്, അന്നത്തെ ന്യായാധിപന്മാര്‍ ബുദ്ധിശക്തിയും കൗശലവും പരീക്ഷണങ്ങളുമൊക്കെ പ്രയോഗിച്ചായിരുന്നു കുറ്റവാളികളെ കണ്ടുപിടിച്ചിരുന്നത്. അത്തരം ഒരു കാലത്തേക്ക് മര്യാദരാമന്‍ കഥകള്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.

പലരും വിചാരിക്കുന്നതുപോലെ, മര്യാദരാമനും (Maryadaraman) തെനാലിരാമനും ഒരാളല്ല. തെനാലിരാമന്‍ കൃഷ്ണദേവരായരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നതിനു തെളിവുകള്‍ ഉള്ളപ്പോള്‍, മര്യാദരാമണ്ണ(മര്യാദരാമന്‍) ആ(ന്ധയില്‍ ജീവിച്ചിരുന്ന ആളായിരുന്നു എന്നുമാത്രമേ അറിയൂ. ഇതിനു സമാനമായ നീതികഥകള്‍ ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളിലും പ്രചാരത്തിലുണ്ട്. തെലുങ്കില്‍ 'മര്യാദ' എന്ന് പറഞ്ഞാല്‍ നീതി എന്നര്‍ത്ഥം. മര്യാദരാമന്‍ (Maryada Ramanna)ന്യായാധിപന്‍ ആയിരുന്നപ്പോള്‍ ബുദ്ധിയും കൗശലവും നിറഞ്ഞ രസപ്രദമായ നീതികഥകള്‍ പിറവിയെടുത്തു. ആ മര്യാദരാമന്‍കഥകള്‍' Andhra folk tales ഓണ്‍ലൈന്‍ രീതിയില്‍ വായിക്കൂ..

ഗ്രാമത്തിലെ വിധവയായ ഒരു വൃദ്ധ, സത്രം നടത്തിയായിരുന്നു ജീവിച്ചുവന്നിരുന്നത്. ഒരു ദിവസം, നാലു വ്യാപാരികള്‍ അവരെ സമീപിച്ചു.

"അമ്മൂമ്മേ, ഞങ്ങള്‍ മൂന്ന് ദിവസം ഇവിടെ താമസിക്കാന്‍ ഉദ്ദേശിക്കുന്നു, ഇതാ, ഈ ചെമ്പുകുടം ഭദ്രമായി സൂക്ഷിച്ചു വച്ചോളൂ. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഞങ്ങള്‍ നാലുപേരും ഒരുമിച്ചു ചോദിച്ചാല്‍ മാത്രമേ ഈ കുടം തരാവൂ"

ആ കുടത്തിനുള്ളില്‍ നിറയെ സ്വര്‍ണ നാണയങ്ങളായിരുന്നു ഉണ്ടായിരുന്നത്. മൂന്നാമത്തെ ദിവസം പകല്‍, അവര്‍ക്ക് അവിടന്നു പോകാനുള്ള സമയമായി. പകല്‍ മുറ്റത്തിരുന്ന് അവര്‍ ചില രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നതിനിടയില്‍, വീടുതോറും സംഭാരം വില്‍ക്കുന്ന ഒരാള്‍ അവിടേക്ക് വന്നു.

"നീ പോയി അമ്മൂമ്മയോടു പറഞ്ഞ് ഒരു മണ്‍കുടം എടുത്തുകൊണ്ടു വരൂ, നമുക്ക് എല്ലാവർക്കും കുടിക്കാന്‍ അത് മതിയാകും"

മുറിക്കുള്ളിലായിരുന്ന അമ്മൂമ്മയോട് നാലാമന്‍ കുടം ചോദിച്ചു. അവര്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ച ചെമ്പുകുടമെന്നു കരുതി അമ്മൂമ്മ കൊടുക്കാന്‍ തയ്യാറായില്ല. മുന്‍പ് അവര്‍ പറഞ്ഞ വ്യവസ്ഥ അവനെ ഓര്‍മ്മിപ്പിച്ചു:

"നിങ്ങള്‍ നാലു പേരും കൂടി ഒന്നിച്ചുവന്ന് ചോദിച്ചാല്‍ മാത്രമേ ഞാന്‍ ഈ കുടം തരൂ"

"അതിനെന്താ, അവരുതന്നെയാ എന്നോട് എടുത്തുകൊണ്ടുവരാന്‍ പറഞ്ഞത്. ദാ, അമ്മൂമ്മതന്നെ അവരോട് നേരിട്ട് ചോദിച്ചോളൂ"

അമ്മൂമ്മ മുറ്റത്തു ചെല്ലാതെ ജനാലയിലൂടെ വിളിച്ചു ചോദിച്ചു:

"ഈ കുടം ഇവന്റെ കയ്യില്‍ കൊടുക്കട്ടെയോ?"

"വേഗം കൊടുത്തോളൂ" അവര്‍ മൂവരും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. അങ്ങനെ നാലാമന‌് ആ കുടം കിട്ടിയതും വൃദ്ധയുടെ കണ്ണുവെട്ടിച്ച് സൂത്രത്തില്‍ വീടിന്റെ വശത്തുകൂടി നടന്നു പുറകിലെത്തി അവന്‍ മിന്നല്‍വേഗത്തില്‍ ഓടിമറഞ്ഞു!

ഏതാനും മിനിട്ടുകള്‍ കഴിഞ്ഞിട്ടും അവനെ കാണാതെ മറ്റുള്ളവര്‍ വീടിനുള്ളില്‍ കയറി വൃദ്ധയെ കണ്ടതും കാര്യം മനസ്സിലാക്കിയ അവര്‍ ഞെട്ടി! അവന്‍ അവിടെങ്ങുമില്ല; ചെമ്പുകുടത്തിലെ സ്വര്‍ണവുമായി തങ്ങളെ പറ്റിച്ചിരിക്കുന്നു!

"ഞങ്ങള്‍ സംഭാരം മേടിക്കാനുള്ള കുടമാ ചോദിച്ചത്.."

അവര്‍ ദേഷ്യംകൊണ്ട് അലറി. ആ വൃദ്ധയെ പിടിച്ചുവലിച്ച് അന്നാട്ടിലെ ന്യായാധിപന്റെ പക്കല്‍ കൊണ്ടുചെന്നു. വൃദ്ധയുടെ അബദ്ധമൊന്നും സമ്മതിച്ചുകൊടുക്കാന്‍ ന്യായാധിപന്‍ തയ്യാറായില്ല.

"ഒന്നുകില്‍ ഇവരുടെ ചെമ്പുകുടം കണ്ടെത്തി തിരികെ ഏല്‍പ്പിക്കുക; അല്ലെങ്കില്‍ അഞ്ചുവര്‍ഷം തടവറയില്‍ കിടക്കുക. എന്തായാലും ഒരാഴ്ച സമയം നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നു"

വൃദ്ധ നിലവിളിച്ചുകൊണ്ട് തിരികെ വീട്ടിലെത്തി വരാന്തയില്‍ കരഞ്ഞുകൊണ്ടിരുന്നു.

അപ്പോള്‍, രാമന്‍ എന്നു പേരുള്ള യുവാവ‌് അതിലെ നടന്നു പോയപ്പോള്‍ ഈ കാഴ്ച കണ്ട്, " അമ്മൂമ്മേ, എന്തിനാ കരയുന്നത്? കാര്യം പറയൂ"

അതുവരെ നടന്ന സംഭവങ്ങളെല്ലാം അമ്മൂമ്മ രാമനെ വിസ്തരിച്ചു കേള്‍പ്പിച്ചു. രാമന് ദേഷ്യം സഹിക്കവയ്യാതെ ഉച്ചത്തില്‍ പറഞ്ഞു:

"വിവരമില്ലാത്ത ന്യായാധിപനെ അധികാരത്തില്‍ ഇരുത്തിയ രാജാവിനെ വേണം കുറ്റം പറയാന്‍"

വൃദ്ധ കുറ്റവാളി ആയിരുന്നതിനാല്‍ രക്ഷപെട്ടു പോകാതിരിക്കാന്‍ രഹസ്യ കാവല്‍ അവിടെ ഉണ്ടായിരുന്നു. എന്നാല്‍, രാമന്റെ പ്രതികരണം കേട്ട അവര്‍ അങ്ങോട്ട്‌ പാഞ്ഞെത്തി.

"എന്ത്? നീ രാജാവിനെ കുറ്റം പറയുന്നോ? രാജ്യദ്രോഹീ, നടക്കൂ കൊട്ടാരത്തിലേക്ക്.."

അവര്‍ വൃദ്ധയെയും രാമനെയും കൂട്ടി കൊട്ടാരത്തിലെത്തി രാജാവിനോട് കാര്യങ്ങള്‍ പറഞ്ഞു. രാജാവിനാകട്ടെ, ഇതൊരു പുതിയ അനുഭവമായി തോന്നി. അദ്ദേഹം പറഞ്ഞു:

"ഈ വിധിയില്‍ തെറ്റു തോന്നിയെങ്കില്‍, രാമന്‍ ന്യായാധിപന്റെ ഇരിപ്പിടത്തില്‍ കയറിയിരിക്കൂ, നീ ആ സ്ഥാനത്ത്, എന്തു വിധി കല്പിക്കും? നാമൊന്നു കാണട്ടെ"

രാമന്‍ നല്ല ധൈര്യത്തോടെ ആ പീഠത്തില്‍ ഇരുന്ന് കല്പിച്ചു:

"ആരവിടെ? വൃദ്ധയും നാലുപേരും ഇവിടെ ഹാജരാകട്ടെ"

അങ്ങനെ വൃദ്ധയും മറ്റു മൂന്നുപേരും അവിടെ എത്തി. പിന്നീട്, വാദികളോടായി രാമന്‍ ഇപ്രകാരം പറഞ്ഞു:

"നിങ്ങള്‍ നാലുപേരും ഒന്നിച്ചെത്തി ചെമ്പുകുടം ആവശ്യപ്പെട്ടാല്‍ അത് കൊടുക്കണം എന്നല്ലേ ഈ വൃദ്ധയോട് പറഞ്ഞിരുന്നത്? നാലാമനെയും കൂട്ടി വന്നാല്‍ വൃദ്ധ നിങ്ങള്‍ക്ക് അത് തിരിച്ചുനല്കും!"

രാമന്റെ ഈ വിധി കേട്ട് വളരെ മതിപ്പുതോന്നിയ രാജാ‌വ‌് കല്പന പുറപ്പെടുവിച്ചു:

"ഇനിമുതല്‍ രാമനായിരിക്കും ഈ കൊട്ടാരത്തിലെ ന്യായാധിപന്‍" അങ്ങനെ, 'മര്യാദരാമന്‍' എന്ന പേരില്‍ അവന്‍ അറിയപ്പെട്ടു തുടങ്ങി. 'മര്യാദ' എന്ന വാക്കിന‌് തെലുങ്കില് 'നീതി' എന്നര്‍ത്ഥം.