(1093) ഹോജയുടെ ഉറക്കം!
ഹോജ കുട്ടിയായിരുന്ന കാലം. ബാല്യകാലത്തും തമാശയും തർക്കുത്തരവുമെല്ലാം കുട്ടിഹോജോയുടെ നേരമ്പോക്കുകൾ ആയിരുന്നു.
ആ ദേശത്ത്, പ്രഭാതത്തിൽ മൂടിപ്പുതച്ച് ഉറങ്ങാൻ പറ്റിയ സുഖമുള്ള തണുപ്പ് ഹോജയ്ക്ക് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു. എന്നാൽ, രാവിലെ വൈകി എണീറ്റു വരുന്ന രീതി ഹോജയുടെ പിതാവ് ഇഷ്ടപ്പെട്ടിരുന്നില്ല.
ഒരു ദിവസം, രാവിലെ കിടന്നുറങ്ങുന്ന അവൻ്റെ അരികെ അപ്പൻ വന്നു വിളിച്ചു. അവൻ മടിയോടെ കട്ടിലിൽ എണീറ്റിരുന്നു. അന്നേരം അയാൾ പറഞ്ഞു -"മോനെ, രാവിലെ ഇങ്ങനെ വൈകി എണീറ്റാൽ യാതൊരു സൗഭാഗ്യവും നമുക്കു കിട്ടില്ല"
അവൻ ചോദിച്ചു - "എന്തു കിട്ടുമെന്നാണ് അപ്പൻ പറയുന്നത്?"
അന്നേരം, അദ്ദേഹം പറഞ്ഞു -"ഞാൻ പണ്ട് ഒരു രാത്രി ചന്തയിൽ പോയി മടങ്ങി വരികയായിരുന്നു. അപ്പോൾ വഴിയിൽ വിലപിടിച്ചതായ യാതൊന്നും കിടക്കുന്നത് കണ്ടില്ല. എന്നാൽ, അന്നു പുലർച്ചെ, ആ വഴിയിലൂടെ എനിക്ക് പോകേണ്ടതായ കാര്യമുണ്ടായിരുന്നു. അപ്പോൾ എനിക്ക് 100 നാണയങ്ങൾ ഉള്ള പണക്കിഴി വഴിയിൽ കിടന്നു കിട്ടി. നീ പറയൂ.. അത് രാവിലെ എണീറ്റപ്പോൾ കിട്ടിയ സൗഭാഗ്യമല്ലേ?"
അന്നേരം, ഹോജ പൊട്ടിച്ചിരിച്ചു - "അങ്ങനെയെങ്കിൽ അതിനു മുൻപ് പുലർച്ചെ നടന്നു പോയ ആൾക്ക് പണക്കിഴി നഷ്ടമായല്ലോ. അവനത് സൗഭാഗ്യമല്ലല്ലോ!"
അപ്പൻ ചമ്മലോടെ തിരികെ നടന്നപ്പോൾ ഹോജ പിന്നെയും പുതപ്പിനടിയിൽ ചുരുണ്ടുകൂടി.
Written by Binoy Thomas, Malayalam eBooks-1093- Hoja stories - 52, PDF-https://drive.google.com/file/d/1AWH_GtPoOylJA9Yo7t9JJHAPJcALKjnV/view?usp=drivesdk
Comments