സിൽബാരിപുരം ദേശത്ത് ഒരു ബ്രാഹ്മണ യുവാവ് പല വിഷയങ്ങളിലും അപാരമായ പാണ്ഡിത്യം നേടി. ഒരു കുഗ്രാമമായതിനാൽ വേറെ അറിവുള്ളവർ അവിടെ ഉണ്ടായിരുന്നില്ല. അതിനാൽ, അയാൾക്ക് വല്ലാത്ത മുഷിപ്പ് അനുഭവപ്പെട്ടു.
ഒടുവിൽ, അറിവു നേടാനും പാണ്ഡിത്യമുള്ളവരുമായി സംവദിക്കാനും വേണ്ടി അയാൾ യാത്ര പുറപ്പെട്ടു. കുറെ ദൂരം പോയപ്പോൾ കയ്യിലുണ്ടായിരുന്ന ആഹാരവും വെള്ളവും തീർന്നു.
എന്നാൽ, ഒരു സ്ഥലത്ത് എത്തിയപ്പോൾ പ്രായമായ ഒരു സ്ത്രീ അയാളോടു ചോദിച്ചു- "മോനെ കണ്ടിട്ട് അകലെ നിന്നും ക്ഷീണിച്ചു വരികയാണെന്ന് തോന്നുന്നല്ലോ. ഇതാ ഞാൻ പാളയിൽ കോരിയ വെള്ളം കുടിച്ചോളൂ"
വളരെ ദാഹിച്ചു നിൽക്കുകയാണെങ്കിലും അയാൾ വൃദ്ധയെ സൂക്ഷിച്ചു നോക്കി. അയാൾ പിറുപിറുത്തു -
"ഈ വൃദ്ധ താണ ജാതിയിൽ പെട്ടതാണെന്നു സംശയമുണ്ട്"
അതിനാൽ, വൃദ്ധയോട് മാറി നിൽക്കാൻ പറഞ്ഞിട്ട് വെള്ളം കോരി കുടിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയ വൃദ്ധ ചോദിച്ചു - "മോന് എങ്ങോട്ടാണ് പോകേണ്ടത്?"
യുവാവ് പറഞ്ഞു -"ഞാൻ ഒട്ടേറെ പാണ്ഡിത്യമുള്ളവനാണ്. ഇനിയും അഗാധമായ അറിവു തേടി ഇറങ്ങിയതാണ്. എങ്കിൽ മാത്രമേ എനിക്ക് സന്തോഷം ലഭിക്കുകയുള്ളൂ"
അന്നേരം വൃദ്ധ പറഞ്ഞു -"അറിവ് എന്നാൽ സന്തോഷമാണ്. അറിവില്ലായ്മ ദു:ഖവും!"
വൃദ്ധയുടെ വചനങ്ങൾ അയാൾക്ക് അത്ര രുചിച്ചില്ല. കുറെ മുന്നോട്ടു പോയപ്പോൾ ഒരു പൂണൂൽ ധരിച്ച കുടുമ തലയിൽ കെട്ടിയ ഒരുവൻ എതിരെ വന്നു. ബ്രാഹ്മണ യുവാവിന് ഏറെ സന്തോഷമായി.
തൻ്റെ അനസ്സിനു പറ്റിയ സൗഹൃദം ആണെന്ന് തോന്നിയതിനാൽ അവർ സംസാരിച്ചു നടന്ന് ഒരു പുഴക്കരയിലെത്തി. യുവാവ് അപരിചിതനോടു പറഞ്ഞു -"ഞാൻ ഒന്നു മുങ്ങി കുളിക്കാൻ പോകുകയാണ്. എൻ്റെ കയ്യിലെ വില പിടിച്ച മോതിരം ലേശം അയവുള്ളതാണ്. താങ്കൾ ഇതുമായി കരയിൽ അല്പം കാത്തിരിക്കൂ!"
യുവാവ് മുങ്ങി നിവർന്നപ്പോൾ അപരിചിതൻ കാട്ടിൽ എവിടെയോ മോതിരവുമായി ഓടിയൊളിച്ചു. അതൊരു കള്ളനാണെന്ന് മനസ്സിലായപ്പോൾ യുവാവ് തിരികെ വീട്ടിലേക്കു നടന്നു. അതോടെ അയാളുടെ അഹങ്കാരവും ഓടിയൊളിച്ചിരുന്നു.
Written by Binoy Thomas, Malayalam eBooks-1043- Folk tales- 60, PDF-https://drive.google.com/file/d/1HC9tFEg95yR0sXm5ph1KAzN4avl0RAjz/view?usp=drivesdk
Comments