ന്യായമായ ലാഭവിഹിതം

ഒരു കാലത്ത്, സിൽബാരിപുരംരാജ്യത്ത് വ്യവസായവും കൃഷിയുമൊക്കെ ഏറെ അഭിവൃദ്ധി പ്രാപിച്ചിരുന്നു.

കച്ചവടക്കാരിലെ പ്രധാനിയായിരുന്നു രങ്കൻ. അയാൾക്ക് അനേകം തുണിമില്ലുകളും ഗോതമ്പുപാടങ്ങളും പലചരക്കുകടകളുമൊക്കെ ഉണ്ടായിരുന്നു. ഈ കച്ചവടക്കാരന്‍, വർഷത്തിൽ ഒരിക്കൽ ധാനധർമ്മം ചെയ്യാറുണ്ട്.

എല്ലാ പ്രാവശ്യവും അടുത്തുള്ള ആശ്രമത്തിലേക്ക് എന്തെങ്കിലും കൊടുക്കുകയാണു പതിവ്.

ഇത്തവണ രങ്കൻ കുതിരവണ്ടിയില്‍ ആശ്രമത്തിൽ എത്തിച്ചേർന്നു. എങ്കിലും, സാധനസാമഗ്രികൾ ഒന്നും ഒപ്പം കരുതിയിരുന്നില്ല.

ഗുരുജി ആ ധനികനെ ആദരപൂർവ്വം സ്വീകരിച്ചു. അപ്പോൾ, അയാൾ ഗുരുജിയുടെ കയ്യിലേക്ക് ഒരു സഞ്ചി നീട്ടി. പക്ഷേ, ഗുരുജി വാങ്ങാൻ മടിച്ചു -

"ഇതിലെന്താണുള്ളത്?"

രങ്കൻ പറഞ്ഞു -

"ആയിരം പണമാണ്. ആശ്രമത്തിലെ കാര്യങ്ങൾക്ക് ഉപകരിക്കുമല്ലോ"

ഗുരുജി നിർദ്ദേശിച്ചു -

"ഇതിനു മുൻപു പലതവണയായി താങ്കൾ വിവിധ സാധനങ്ങൾ തന്നിരുന്നു. അന്നദാനം നടത്തിയപ്പോഴും ഉപ്പ്, പഞ്ചസാര, ശർക്കര, തേന്‍ എന്നിവയൊക്കെയും ഞാന്‍  രുചിച്ചു നോക്കിയ ശേഷം ആശ്രമവാസികൾക്കു കൊടുത്തു. കുന്തുരുക്കവും കര്‍പ്പൂരവും തന്നപ്പോള്‍ ഞാന്‍ മണത്തുനോക്കി ഗുണം മനസ്സിലാക്കി. ഒരിക്കൽ, രങ്കൻ വെളിച്ചെണ്ണ തന്നു. അപ്പോൾ ഞാൻ കയ്യിലൊഴിച്ചു നോക്കി അതു ശുദ്ധമായതിനാൽ യോഗികളുള്ള ഇവിടത്തെ അടുക്കളയിൽ ഉപയോഗിച്ചു. ഒരു പ്രാവശ്യം, താങ്കളുടെ മില്ലിലെ പരുത്തി വസ്ത്രങ്ങൾ തന്നത് ഞാൻ അലക്കിയപ്പോൾ അല്പം പോലും നിറമിളകാത്ത മേൽത്തരം ആകയാൽ അതു ശിഷ്യർ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. മറ്റൊരിക്കൽ, ആശ്രമത്തിന്റെ അറ്റകുറ്റപ്പണികൾക്കായി തടിയും വെട്ടുകല്ലും തന്നപ്പോഴും മുറിച്ചു നോക്കി അതിന്റെ ഗുണമേന്മയിൽ സന്തോഷം തോന്നി. എന്നാൽ, പണത്തിന്റെ ഗുണം നോക്കാൻ ഒരു വഴിയുമില്ല. രുചിക്കാനോ മണക്കാനോ മുറിക്കാനോ പറ്റില്ലല്ലോ.  അതിനാൽ, ഞാനൊന്നു ചോദിക്കട്ടെ, ഈ പണം ന്യായമായ വഴികളിലൂടെ ഉണ്ടായതാണോ?"

രങ്കൻ പറഞ്ഞു -

"അതെ. ഗുരുജീ, ഇതെന്റെ ലാഭവിഹിതമാണ് "

ഗുരുജി ചോദിച്ചു -

"ലാഭവിഹിതം കിട്ടിയത് ന്യായമായ മാർഗ്ഗത്തിലൂടെയാണോ? താങ്കളുടെ ജോലിക്കാരുടെ ശരാശരി മാസവരുമാനം എത്രയാണ്?"

പൊടുന്നനെ, രങ്കന്റെ മുഖം വിളറി. മടിച്ചുമടിച്ച് കുറഞ്ഞ പണിക്കൂലി അയാൾ വെളിപ്പെടുത്തി.

ഗുരുജി പ്രസ്താവിച്ചു -

"യഥാർഥത്തിൽ ഈ പണക്കിഴി താങ്കളുടെ ജോലിക്കാർക്കു വീതിച്ചു കൊടുക്കുക. ഞാൻ ഇതു വാങ്ങിയാൽ നീതിയല്ല, കാരണം, ന്യായമായ കൂലി കൊടുത്തില്ലെങ്കിൽ അവർ പണിക്കാരല്ല അടിമകളാണ്. അടിമപ്പണം ഞാൻ എങ്ങനെ ഉപയോഗിക്കും? "

പൊടുന്നനെ, ഒരക്ഷരംപോലും മിണ്ടാതെ രങ്കൻ പഴക്കിഴിയുമായി തിരികെ കുതിരവണ്ടിയിൽകയറി യാത്രയായി. പിന്നീട്, അയാൾ ഒരിക്കലും ആശ്രമത്തിന് യാതൊരു ധർമ്മ ദാനവും നൽകിയില്ല!

ആശയം -

തെറ്റായ സ്വന്തം ശൈലിയെ ചോദ്യം ചെയ്യുന്നവരെ ശത്രുക്കളായി സമൂഹം പരിഗണിക്കുന്നു. പണലാഭക്കണക്കുകളുടെ ഉറവിടം ശുദ്ധമായതെന്ന് ഉറപ്പു വരുത്തുമല്ലോ. അതേസമയം, മുതലാളിപണച്ചാക്കുകളെ പേടിച്ച് ആളുകൾ പ്രശ്നങ്ങളും വീഴ്ചകളും തെറ്റുകളും ചൂണ്ടിക്കാട്ടാതെ ചൂണ്ടാണിവിരലുകൾ മടക്കി വയ്ക്കുന്നു.

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam