തേനീച്ചകളുടെ ലോകം

നൂറ്റാണ്ടുകൾക്കു മുൻപ്, സിൽബാരിപുരംരാജ്യം മനോഹരമായ പ്രകൃതിഭംഗികൊണ്ട് ആരെയും ആകർഷിക്കുന്നതായിരുന്നു.

ഒരിക്കൽ, ഒട്ടേറെ അത്ഭുത സിദ്ധികളുണ്ടായിരുന്ന ഒരു സന്യാസി കോസലപുരത്തേക്കു നടന്നു പോകുകയായിരുന്നു. അവിടെയുള്ള ക്ഷേത്ര ദർശനമായിരുന്നു ലക്ഷ്യം.

ഇടയ്ക്ക്, ക്ഷീണം തോന്നിയപ്പോൾ അദ്ദേഹം ഒരു മരച്ചുവട്ടിൽ വിശ്രമിച്ചു. അതിനിടയിൽ, ഒരാൾ അടുത്തുണ്ടായിരുന്ന കയ്യാലയുടെ കല്ലുകൾ മെല്ലെ ഇളക്കിയെടുക്കുന്നത് സന്യാസിയുടെ ശ്രദ്ധയിൽ പെട്ടു. ഒരു മൺകലത്തിലേക്ക് ചെറുതേൻ അടകൾ അടർത്തിയിട്ട് അയാൾ സ്ഥലം വിട്ടു.

കുറച്ചു കഴിഞ്ഞപ്പോൾ സന്യാസി തേനീച്ചക്കൂടിന്റെ അടുത്തെത്തി. അദ്ദേഹം റാണിതേനീച്ചയോടു ചോദിച്ചു -

"ആ മനുഷ്യൻ നിങ്ങളുടെ ഒരു വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായ തേൻ മോഷ്ടിച്ചു കൊണ്ടുപോയതിൽ നിനക്കു വിഷമം തോന്നുന്നില്ലേ?"

റാണി പറഞ്ഞു -

"മനുഷ്യന് ഞങ്ങളുടെ തേൻ മോഷ്ടിക്കാനേ പറ്റൂ. തേനുണ്ടാക്കുന്ന കഴിവ് മോഷ്ടിക്കാനാവില്ല"

സന്യാസി- "നിന്റെ കൂട് ഈ കയ്യാലയിൽ വയ്ക്കാതെ ഉയർന്ന മരപ്പൊത്തിലായിരുന്നെങ്കിൽ അയാൾ വരില്ലായിരുന്നു?"

റാണി- "മുകളിലായാലും കരടി വലിഞ്ഞുകയറി തേൻ കൊണ്ടു പോകും. ഇങ്ങനെ ആരു കൊണ്ടു പോയാലും ഞങ്ങൾ പട്ടിണി കിടന്ന് ചാകാറില്ല!"

സന്യാസി- "നിന്റെ ശുഭാപ്തിവിശ്വാസം മനുഷ്യർക്ക് മാതൃകയാണ്"

റാണി - "ഞങ്ങൾ പ്രധാനമായും നൽകുന്ന സന്ദേശം മറ്റൊന്നാണ് - തേനാകുന്ന മധുരം സൃഷ്ടിക്കുന്നത് ഞങ്ങളെല്ലാം ഒരുമിക്കുമ്പോഴാണ്. തമ്മിലടിക്കാതെ, മനുഷ്യരും ഇങ്ങനെയായാൽ ജീവിതം തേൻപോലെ മധുരമായി ആസ്വദിക്കാം"

തുടർന്ന് സന്യാസിയോടു റാണിയീച്ച  നിർദ്ദേശിച്ചു-

"ഈ വലിയ കല്ലിന്റെ മറുവശത്ത് അയാള്‍ കാണാത്ത ഒരു തേനട കൂടിയുണ്ട്. അങ്ങയുടെ ക്ഷീണം മാറ്റാൻ അതു മതിയാകും"

സന്യാസി അതുമെടുത്ത് അവരോടു നന്ദി പ്രകാശിപ്പിച്ച് യാത്രയായി.

തേനീച്ചകളുടെ ലോകം 

    • തേനീച്ചകള്‍ ശരാശരി 585 കിലോമീറ്ററുകൾ ഒരായുസ്സില്‍ പറക്കുന്നു.

    • കൂട്ടിൽനിന്ന് ശരാശരി മുക്കാൽ കിലോമീറ്റർ തേനീച്ചകൾ പറക്കാറുണ്ടെങ്കിലും ഗവേഷകർ പരമാവധി രേഖപ്പെടുത്തിയത് 5.98 കി.മീ!

    • തേനീച്ചകള്‍ മഴ നനഞ്ഞു പറക്കാറില്ല. കനത്ത മഴയത്ത് ചിറകുകൾ ഒടിഞ്ഞു പോകും. ഇവര്‍ പ്രസന്നമായ കാലാവസ്ഥ ഇഷ്ടപ്പെടുന്നു.

    • ആൽബർട്ട് ഐൻസ്റ്റീൻ പ്രസ്താവിച്ചത്- "തേനീച്ചകളില്ലാതെ നാലു വർഷത്തിൽ കൂടുതൽ മനുഷ്യന് ജീവിക്കാനാവില്ല"

    • ധാന്യങ്ങള്‍ നല്‍കുന്ന ചെടികളുടെ 80% പരാഗണം നടത്തുന്നത് തേനീച്ചകളാണ്. നമ്മുടെ ഭക്ഷണത്തിന്റെ മൂന്നിലൊന്നും ഉൽപാദിപ്പിക്കാൻ സഹായിക്കുന്നത് തേനീച്ചകളാണ്.

    • മനുഷ്യന് നേരിട്ട് ഉപയോഗിക്കാൻ പറ്റുന്ന ഭക്ഷണം തരുന്ന ഏക ഷഡ്പദമാകുന്നു തേനീച്ചകൾ!

    • ചെറുതേനീച്ചകളുടെ ചെറുതേൻ ഔഷധ ഗുണം കൂടാൻ കാരണമെന്താണ്?ആയൂർവേദത്തിലും യോഗയിലും ചെറുതേൻ ഉപയോഗിച്ചുള്ള മരുന്നു കൂട്ടുകൾ ഉപയോഗിക്കുന്നു. നാം പഞ്ചസാരലായനിയോ മധുരമുള്ള കൃത്രിമ വസ്തുക്കളോ ഒരു പാത്രത്തിൽ വച്ചാൽ വൻതേനീച്ചകളെത്തി കാലിൽ തോണ്ടി കൊണ്ടു പോകും. എന്നാൽ, ചെറുതേനീച്ചകൾ കൃത്രിമമായി ഒന്നും സ്വീകരിക്കില്ല. പൂക്കളിൽ നിന്നുള്ള പൂമ്പൊടിയും തേനും, ചക്കപ്പഴം പോലുള്ള ഫലങ്ങളുടെ സമീപത്തു നിന്നും അരക്കും പശയും കറയുമൊക്കെ കാലിൽ ഉരുട്ടിയെടുത്ത് കൊണ്ടു പോകും.

    • തേന്‍ പ്രകൃതിയുടെ ആന്റിബയോട്ടിക് ആകുന്നു. പൊള്ളലിനു ഫലപ്രദം, അമിതവണ്ണം പോകുന്നു. സൗന്ദര്യവര്‍ധക സാധനങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍  ദീര്‍ഘായുസ് ലഭിക്കുന്നു. വിറ്റമിനുകള്‍, പോഷകങ്ങള്‍, എന്‍സൈമുകള്‍, അമിനോആസിഡുകള്‍, ആന്റിഓക്സിഡന്റ്  എന്നിവ അടങ്ങിയതിനാല്‍ അനേകം രോഗങ്ങളെ തേന്‍ ചെറുക്കുന്നു.    

    • അളവിൽ കൂടുതലായി തേൻ കിട്ടുന്ന തേനീച്ച വർഗ്ഗം വൻതേനീച്ചകളാണ്. ഒരു വർഷം, മൂന്നു മുതൽ അഞ്ചു കിലോ തേൻവരെ ലഭിക്കുന്നു. 

    • ആദിവാസികൾ സംഭരിക്കുന്ന കാട്ടുതേൻ ഭൂരിഭാഗവും വൻതേനാണ്. 

    • വൻതേനീച്ചകളെ കാട്ടു തേനീച്ചയെന്നും പെരുന്തേനീച്ചയെന്നും വിളിക്കാറുണ്ട്.

    • ഇവറ്റകൾ സാധാരണയായി മരങ്ങളുടെ ഉയർന്ന- ശിഖരത്തിലും പാറക്കെട്ടിലും കെട്ടിടത്തിലും കൂടുവയ്ക്കും.

    • തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷിയാണ് പൊന്മാൻ!

    • ലഭ്യത നോക്കി തേനീച്ച കർഷകർക്കും വൻതേനീച്ചകൃഷിയാണു താൽപര്യം. ഈ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളി എന്തെന്നാൽ, ശുദ്ധമായ തേൻ വിപണിയിൽ കിട്ടാൻ ബുദ്ധിമുട്ടാണ്. ശർക്കരയൊക്കെ ചേർക്കുന്നതു കൊണ്ട് ഗുണം കുറയുന്നതു സഹിക്കാം. എന്നാൽ, ഹാനികരമായ പദാർഥങ്ങളും ചിലയിടങ്ങളിൽ ചേർക്കുന്നുവെന്ന് പറയപ്പെടുന്നു.

    • വൻതേന് കിലോയ്ക്ക് മുന്നൂറിനു മേൽ വിലയുള്ളപ്പോൾ ചെറുതേന് ആയിരം രൂപയ്ക്കു മുകളിലേക്കു പോകുന്നു വില.

    • വൻതേൻ സ്വന്തം ആവശ്യത്തിനായി കൃഷി ചെയ്യുമ്പോൾ പരിചയക്കുറവും കുട്ടികളുടെ സാമീപ്യവുമൊക്കെ തേനീച്ചയുടെ കുത്ത് കിട്ടാൻ ഇടയാക്കും.

പക്ഷേ, ചെറുതേനീച്ചകൾക്ക് കൊമ്പില്ലാത്തതിനാൽ ഉപദ്രവിക്കില്ല. അവറ്റകളുടെ കാലുകൊണ്ട് ഇറുക്കിയാലും കടിച്ചാലും വേദനിക്കില്ല. ഈച്ചകള്‍ ചെവിയില്‍ പോകാതെ തോര്‍ത്തുകൊണ്ട് കെട്ടാം. 

    • ഒരു കൂട്ടിൽ നിന്ന് ഒരു വർഷം അരക്കിലോ തേനൊക്കെ ചെറുതേനീച്ചകൾ തരും. ഒന്നിലധികം കൂടുണ്ടെങ്കിൽ ദിവസവും കുടുംബത്തിലേക്കുള്ള തേനാകും. 

    • വീടിന്റെ തറയില്‍ സാധാരണയായി കൂടുകള്‍ കാണാം. രണ്ടു കണ്ണന്‍ചിരട്ടകള്‍ പരസ്പരം അടച്ച് ഒരു ദ്വാരം തറയോടു ചേര്‍ത്ത് കൂടിന്റെ പ്രവേശനം അതുവഴിയാക്കണം. മണ്ണു തേച്ചു വശങ്ങള്‍ അടച്ചുവയ്ക്കണം.  അപ്പോള്‍, അവറ്റകള്‍  മുന്നിലുള്ള ചിരട്ടക്കണ്ണിലൂടെ വരികയും പോകുകയും ചെയ്യും. പിന്നെ, ആറുമാസത്തിനുള്ളില്‍ ചിരട്ടയിലേക്ക് താമസം മാറ്റുമ്പോള്‍ ചിരട്ട മറ്റൊരു സ്ഥലത്ത് കലത്തില്‍ കെട്ടിത്തൂക്കാം. തേന്‍ ഇവിടെയും മോഷണം പോകാം എന്നുള്ളത് മധുരിക്കാത്ത കാര്യമാണ്. ശ്രദ്ധിക്കുമല്ലോ. പട്ടിക്കൂടിനു കാണും വിധമോ പിറകുവശത്തെ ഗ്രില്ലിനുള്ളിലോ സ്ഥാപിക്കാം.          

    • ഒരു തേനീച്ച കോളനിയിൽ മുപ്പതിനായിരം മുതൽ ഒരു ലക്ഷം വരെ തേനീച്ചകളുണ്ടാകും.

    • ലോക തേനീച്ചദിനമായി ആഗസ്റ്റ് മൂന്നാംശനി ആചരിക്കുന്നു.

    • ഹിമാലയൻതേനീച്ചകളാണ് ഏറ്റവും വലിപ്പമുള്ള ഇനം.

    • രോഗപ്രതിരോധ ശക്തി കൂടുതലാകയാല്‍ ഇറ്റാലിയന്‍ വന്‍തേനീച്ചകള്‍ കര്‍ഷകര്‍ക്ക് ഏറെ പ്രിയങ്കരം.

    • ലോകമെങ്ങും ഭക്ഷ്യവിളകളുടെ ഉത്പാദനം കുറയുന്നതിന്റെ പ്രധാന കാരണം കീടനാശിനികളുടെ പ്രയോഗം മൂലം തേനീച്ചകള്‍ക്ക് വംശനാശം വരുന്നതാണ്.

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam