(790) പുരോഹിതനും കുരങ്ങന്മാരും

 വാരാണസിയിൽ ബ്രഹ്മദത്തൻ രാജാവായി ഭരിച്ചു വന്നിരുന്ന സമയം. രാജാവിന്റെ കൊട്ടാരത്തിനോടു ചേർന്ന് വലിയൊരു തോട്ടമുണ്ടായിരുന്നു. ആ തോട്ടത്തിൽ അനേകം കുരങ്ങന്മാർ താമസിക്കുന്നുണ്ട്. അവിടെ, കുരങ്ങന്മാരുടെ നേതാവായി ബോധിസത്വൻ അവതരിച്ചു.

ഒരു ദിവസം, രാജപുരോഹിതൻ തോട്ടത്തിലൂടെ നടന്നു പോയപ്പോൾ ഒരു വികൃതിയായ കുരങ്ങൻ അയാളുടെ തലയിലേക്ക് കാഷ്ഠിച്ചു. കുരങ്ങൻ വലിയ കേമനായി നടിച്ച് ആർത്തുചിരിച്ചപ്പോൾ പുരോഹിതൻ ദേഷ്യം കൊണ്ട് പല്ലു ഞെരിച്ചു.

ഈ വിവരം നേതാവ് അറിഞ്ഞപ്പോൾ പറഞ്ഞു - "രാജപുരോഹിതനെ ശത്രുവാക്കിയതിനാൽ ഇനി ഇവിടെ നിൽക്കുന്നതു ബുദ്ധിയല്ല. നമുക്കു വേഗം കാട്ടിലേക്കു കടക്കണം"

ബോധിസത്വനും സംഘവും കാട്ടിലേക്കു പോയപ്പോൾ കുറച്ചു കുരങ്ങന്മാർ ഈ നിർദ്ദേശത്തെ പുച്ഛിച്ചു തള്ളി. ഏതാനും ദിവസങ്ങൾക്കു ശേഷം, കൊട്ടാരത്തിലെ ആനപ്പന്തിയിൽ തീപിടിത്തമുണ്ടായി. ഏതാനും ആനകൾക്കു പൊള്ളലേറ്റു.

ഉടൻ, രാജ പുരോഹിതന്റെ കുബുദ്ധി ഉണർന്നു. അയാൾ രാജാവിനോടു പറഞ്ഞു - "പ്രഭോ, കുരങ്ങന്മാരുടെ നെയ്യ് പുരട്ടിയാൽ ആനയുടെ പൊള്ളൽ മാറും"

അനന്തരം, രാജപുരോഹിതൻ ചൂണ്ടിക്കാണിച്ചപ്പോൾ തോട്ടത്തിലെ കുരങ്ങന്മാരെ ഭടന്മാർ വളഞ്ഞ് എല്ലാറ്റിനെയും പിടിച്ചു കൊന്നു. എന്നാൽ, പരുക്കോടെ ഒരു കുരങ്ങൻ മാത്രം ഓടി കാട്ടിലെ ബോധിസത്വന്റെ അടുക്കലെത്തി വിവരങ്ങൾ ധരിപ്പിച്ചു.

അന്നേരം, കുരങ്ങൻനേതാവ് പറഞ്ഞു - "ശത്രുക്കൾ ഉള്ള സ്ഥലത്ത് താമസിക്കുന്നത് അപകടകരമാണ്!"

Written by Binoy Thomas, Malayalam eBooks-790-Jataka tales - 56, PDF -https://docs.google.com/document/d/1eg8P1caWRBy-So4zYw6tWmgk-Dpfw1j4Eb355N_gja8/edit?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories