വഴികാട്ടുന്ന കഥകൾ


3. നന്മയുള്ള മാഷ്

പല സുഹൃത്തുക്കളും സാധാരണയായി പറയാറുള്ള ചില കാര്യങ്ങൾ -

"എന്നെ ഉപദേശിക്കാൻ അവൻ/അവൾ വളർന്നിട്ടില്ല"

"എന്റെ കാര്യത്തിൽ ഇടപെടാൻ അവൻ/അവൾ ആരാ ?"

"അവന്റെ/അവളുടെ ശകാരം എന്റെയടുത്തു വേണ്ട"

ഇവിടെ വാസ്തവം എന്താണ്?

നാം അത്തരക്കാരെ വെറുക്കുന്നു. വെളുക്കച്ചിരികൊണ്ട് സുഖിപ്പിച്ചു പോകുന്നവരെ നാം ഇഷ്ടപ്പെടുന്നു.

എന്നാൽ, നാം ഏതെങ്കിലും രീതിയിൽ നന്നാവട്ടെ എന്നു കരുതുന്നവരാകും പ്രതികരിക്കുന്നവർ! നമുക്കു പുല്ലുവില കൊടുക്കുന്നവർ ഗൗനിക്കാതെ കള്ളച്ചിരിയുടെ പൊയ്മുഖം വച്ച് കടന്നുപോകും! അവര്‍ നമുക്ക് പ്രിയപ്പെട്ടവരായി കയ്യടി നേടും! ഒട്ടേറെ യുവതീ-യുവാക്കൾ സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം കളഞ്ഞ് ഗവൺമെന്റ് സർവീസിൽ കയറിപ്പറ്റാനുള്ള അവസരം കളയുകയാണ്. മറ്റു ചിലർ സർക്കാർ ഉദ്യോഗം കിട്ടാൻ സാധ്യത കുറവുള്ള പഠനശാഖയിലേക്കും പോകുന്നു.

അത്തരത്തിലൊരു കഥ വായിക്കൂ..

സീന്‍-1

രാത്രി ഒന്‍പതുമണി.   ഗോപിയുടെ കുടുംബം അത്താഴം കഴിക്കുന്ന സമയം. അപ്പനും അമ്മയും മകനും മകളും അടങ്ങുന്ന സാധാരണ കുടുംബം. അന്നും പതിവുപോലെ  ആനുകാലിക വിഷയങ്ങള്‍ പലതും തീന്മേശയിലേക്ക് അവര്‍ മത്സരിച്ചു വിളമ്പി- പെട്രോള്‍ വിലക്കയറ്റം, മതഭ്രാന്ത്‌, പീഡനം...എന്നിങ്ങനെ പലതും.

അതിനിടയില്‍-

“നിങ്ങളോട് ഒരു കാര്യം പറയാന്‍ മറന്നു. ഇന്നു വൈകുന്നേരം സുധാകരന്‍മാഷിനെ കടയില്‍ വച്ചു കണ്ടപ്പോള്‍ അയാള്‍ ഒരു കാര്യം പറഞ്ഞു.."

എല്ലാവരും ഗോപിയെ ആകാംഷയോടെ നോക്കി. അയാള്‍ തുടര്‍ന്നു-

“എടാ, വിനൂ, നിന്റെ കൂട്ട് ശരിയല്ലെന്ന്. പലയിടത്തും നീ ഫോണും കൂട്ടുകാരുമായി നടക്കുന്നുവെന്നാണ് അയാളുടെ പരാതി. സര്‍ക്കാരു ജോലിക്കൊന്നും ശ്രമിക്കുന്നില്ലേ, എല്‍ഡിസി പരീക്ഷ അടുത്ത മാസമുണ്ടല്ലോ എന്നൊക്കെ കുറെ ഉപദേശവും"

“എന്നിട്ട്, ഡാഡി എന്തു പറഞ്ഞു?”

“ഓ...ഞാന്‍ എന്തു പറയാന്‍. നിന്നെ മൂന്നിലോ നാലിലോ പഠിപ്പിച്ച മാഷല്ലേ. അയാള് വേറെ ആരെയെങ്കിലും കണ്ടിട്ട് പറഞ്ഞതാവും. നിന്നെ ഞങ്ങള്‍ക്ക് അറിയാവുന്നതു കൊണ്ട് പ്രത്യേകിച്ച് എനിക്കൊന്നും തോന്നിയില്ല"

“അതെയതെ. ആ മാഷ് പണ്ടത്തെ മലയാളംവിദ്വാനാ. അന്നൊക്കെ മലയാളം കൂട്ടി വായിക്കാന്‍ അറിഞ്ഞാല്‍ മാഷല്ലേ" ഭാര്യ ചോറിടുമ്പോള്‍ അല്പം തത്വം കൂടി വിളമ്പി. അപ്പോള്‍ മകള്‍ ഇടപെട്ടു:

“കഴിഞ്ഞ മാസത്തെ ബെസ്റ്റ് സ്റ്റാഫ്‌ അവാര്‍ഡ്‌ ഇവനു കിട്ടിയ കാര്യം ഡാഡി അങ്ങ് പറയാന്‍ മേലായിരുന്നോ. മാഷ് ഇതൊക്കെ ജോലിയില്ലാതെ നടക്കുന്ന  പഴയ കുട്ടികളോട് പറയട്ടെ"

ഉടന്‍തന്നെ വിനു ന്യായീകരണവുമായി രംഗത്തെത്തി-

“മാഷിന് ഉപദേശിക്കാന്‍ മക്കളൊന്നും ഇല്ലല്ലോ. അങ്ങേര്‍ക്ക് സ്മാര്‍ട്ട്‌ ഫോണും വാട്ട്സാപ്പും ഫെയ്സ്ബുക്കും ഇല്ലാത്തതിന് ഞാനെന്തു പിഴച്ചു?”

“അതെയതെ. ജനറേഷന്‍ ഗ്യാപ് ഒരു പ്രശ്നം തന്നെ"

സഹോദരി മൊഴിഞ്ഞു.

സീന്‍-2

ആറുമാസങ്ങള്‍ വേഗം കടന്നുപോയി.

സുധാകരന്‍മാഷിന്റെ വീട്. മാഷ് രാവിലെ പത്രം അരച്ചുകുടിക്കുകയാണ്. മേശമേല്‍ ഇരിക്കുന്ന കട്ടന്‍ചായ ഇനിയും തൊട്ടിട്ടുപോലുമില്ല. അന്നേരം, ഭാര്യ കട്ടിലിന്റെ അരികത്ത് വന്നിരുന്നു.

“മാഷേ, ചായ വല്ലാണ്ടങ്ങ് തണുത്തു..”

“സാരല്യ, നീയ് ഈ വാര്‍ത്ത‍ കണ്ടോ. ഗോപീടെ മോന്‍ ജോലി ചെയ്യണ കമ്പനി ഒരു വിദേശ കമ്പനിയുമായി ലയിക്കുന്നു. ഒരുപാടു ജോലിക്കാരെ പിരിച്ചുവിടുമെന്ന്"

“അതിനെന്താ, അവനു വേറെ ജോലി കിട്ടില്യെ?”

“കിട്ടുമായിരിക്കും, പക്ഷേ, പൊതുവേ മാന്ദ്യം പിടികൂടിയ മേഖലയാ അത്"

“ഇനിയെന്തെല്ലാം പുതീത് വരാനിരിക്കണ്..നമ്മുടെ കാലം കഴിഞ്ഞു"

“എന്നാലും..ഞാന്‍ പഠിപ്പിച്ച കുട്ട്യോളെല്ലാം നമ്മുടെ മക്കള്  തന്ന്യാ"

മാഷ് ഒരു ദീര്‍ഘനിശ്വാസത്തിന്‍റെ അകമ്പടിയോടെ മന്ത്രിച്ചു.

ആശയത്തിലേക്ക്..

കരാർ ജോലി, ദിവസ വേതനം, കമ്മീഷൻ, ഇന്‍സെന്റീവ് എന്നിങ്ങനെ ജോലി ചെയ്യുന്നതിന്റെ അസ്ഥിരത ചിലപ്പോള്‍ ദോഷമായി വരും. ആശ്വസിക്കാന്‍ പെൻഷനും മറ്റുള്ള ആനുകൂല്യങ്ങളുമില്ല.

കരാർ ജോലിയിൽ ഏതാനും വർഷങ്ങൾ നല്ല വരുമാനം കിട്ടിയാലും അതിൽ കുടുങ്ങിപ്പോകരുത്. എപ്പോൾ വേണമെങ്കിലും അതൊക്കെ നിന്നു പോകാം. ദീർഘവീക്ഷണത്തോടെ നീങ്ങുക. യൂണിവേഴ്സിറ്റികളുടെ സാദാ ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ കഴിഞ്ഞ് അനേകം ആളുകൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുമ്പോൾ ഇടയ്ക്ക് PSC പഠിക്കാനുള്ള സമയം ചിലർക്ക് കിട്ടാറുണ്ട്. പക്ഷേ, അവർ ചെയ്യുന്നതോ? സോഷ്യൽ മീഡിയ, ഇന്റർനെറ്റിലായിരിക്കും. കാലം കടന്നു പോകുന്നത് അറിയാതെ പോകുന്നു. ഒഴുക്കൻമട്ടിൽ കുറച്ചു PSC ഒക്കെ എഴുതുമെന്നു മാത്രം.

എന്നാൽ, മറ്റൊരു സത്യം കൂടിയുണ്ട്. കഴിവും പ്രാപ്തിയും അവസരവും കുറഞ്ഞവരും ധാരാളമാണ്. അവർ ഇങ്ങനെ ശ്രമിച്ചിട്ടും കാര്യമില്ല. മാത്രമല്ല, 3 കോടി ജനങ്ങളിൽ ആറു ലക്ഷം സർക്കാർ ജോലിക്കാരേ ഉള്ളുവെന്നും ഓർക്കണം. മൽസരം കഠിനമാണ്.

നാം പലയിടങ്ങളിലും നല്ല അറിവും കഴിവുമുള്ളവരുമൊക്കെ അബദ്ധവിശ്വാസങ്ങൾ പേറി ജീവിതം ഉയർന്ന നിലവാരത്തിലെത്തിക്കാനുള്ള അവസരവും സമയവും കളയുന്നതു കാണാം.

അപ്പോൾ, ആളുകൾ ചിലപ്പോൾ ഉപദേശിക്കും, ശകാരിക്കും. ഇനി അല്പം കൂടി താൽപര്യം തോന്നിയാൽ അത്തരം ആളുകളെ സ്വാധീനിക്കാനും വഴിതിരിച്ചുവിടുന്ന കരിയർ ഗൈഡൻസിനും ശേഷിയുള്ളവരോട് നിജസ്ഥിതി ബോധ്യപ്പെടുത്താം.

ഉദാഹരണത്തിന്, അവരുടെ അധ്യാപകർ, ഡോക്ടർമാർ, പോലീസുകാർ, കൗൺസിലർമാർ, മത പുരോഹിതർ, ബന്ധുക്കൾ, മാതാപിതാക്കൾ, കൂട്ടുകാർ എന്നിങ്ങനെ.. ചിലപ്പോൾ ഫലിച്ചെന്നും വരാം.

പക്ഷേ, സാധാരണക്കാരൊക്കെ ഇങ്ങനെ സഹായിക്കാൻ ശ്രമിച്ചാൽ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. കാരണം, ഉന്നത ജീവിതവിജയം, സ്ഥാനം, പ്രശസ്തി നേടിയവർ പറഞ്ഞാലേ അതിനൊക്കെ അംഗീകാരവും സ്വീകാര്യതയും ഉള്ളൂ.

അല്ലെങ്കിൽ, നാം എന്താണു പറയുക?

അവനെന്തു യോഗ്യത? ഇതവന് സ്വന്തമായി ചെയ്യാൻ പറ്റിയില്ലല്ലോ. അതിന്റെ നിരാശ, കുറ്റബോധം, പരാതി, പരിഭവം, ആവലാതി, പരദൂഷണം എന്നിങ്ങനെ ആയിരിക്കാം. അങ്ങനെ ഉദ്യോഗാർഥിയും കുടുംബവും സമാധാനിക്കും!

ഇവിടെ ഉദ്യോഗാർഥികൾക്ക് സ്വീകരിക്കാവുന്ന ഒരു നയമുണ്ട് -

പറയുന്ന രീതിയും സാഹചര്യവും എന്തുമാകട്ടെ, അതിൽ നമുക്കു പ്രയോജനപ്പെടാവുന്ന വസ്തുത ഉണ്ടോ? എങ്കിൽ സ്വീകരിക്കുക! കാരണം, വിജയിച്ചവർക്കു മാത്രമല്ല നമുക്കു നല്ല വഴി പറയാനാകുന്നത്. പരാജയപ്പെട്ടവരുടെതും ഒന്നാന്തരം അനുഭവപാഠമാണ്.

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam