(785) സന്യാസിയും ആനയും

 ബോധിസത്വൻ ആശ്രമത്തിലെ ഗുരുവായി അവതരിച്ച കാലം. അവിടെ കുറച്ചു ശിഷ്യന്മാർ സന്യാസം സ്വീകരിച്ചവരായി ഉണ്ടായിരുന്നു. അതിൽ, ഒരാൾ ഒരു ആനക്കുട്ടിയെ വളർത്താൻ തുടങ്ങി. ഇതു കണ്ട്, ഗുരു അവനോടു പറഞ്ഞു - "നാം സന്യാസികൾക്ക് ഏതെങ്കിലും ഒരു മൃഗത്തോടു മാത്രമായി സ്നേഹബന്ധം സ്ഥാപിക്കുന്നതു ശരിയല്ല. എല്ലാം ത്യജിച്ചു ജീവിച്ചു ശീലിക്കണം. മാത്രമല്ല, ആനയെ വിശ്വസിക്കാൻ പറ്റില്ല. അത് അപകടകാരിയാണ് "

എന്നാൽ, ഈ ഉപദേശം ആ ശിഷ്യൻ സ്വീകരിച്ചില്ല. കാലം കടന്നുപോയി. ആന വലിയ കൊമ്പനാനയായി മാറി. ഒരു വേനൽക്കാലത്ത്, സന്യാസിമാരെല്ലാം കൂടി കാട്ടിൽ നിന്നും കിഴങ്ങുകളും ഉണങ്ങിയ പഴങ്ങളും മറ്റും ശേഖരിക്കാനായി പോയി. കാരണം, മഴക്കാലത്തെ ക്ഷാമകാലത്ത് പട്ടിണി ഒഴിവാക്കാനായിരുന്നു അത്.

ആശ്രമത്തിൽ ആരും ഉണ്ടായിരുന്നില്ല. അന്നേരം, കൊമ്പനാനയ്ക്കു മദമിളകി. അവൻ ഭ്രാന്തമായ ആവേശത്തിൽ ആശ്രമം അടിച്ചു തകർത്തു. അതിനു ശേഷം, കാട്ടിലൂടെ ഓടി പോകുന്ന വേളയിൽ, യജമാനനായ സന്യാസി ഈ കാഴ്ച കണ്ടു. താൻ പറഞ്ഞാൽ, ആന അനുസരിക്കുമെന്നു വിചാരിച്ച് അയാൾ കിഴങ്ങുകൾ നീട്ടി ആനയുടെ സമീപമെത്തി. ആന അയാളെ തുമ്പിക്കയ്യിൽ ചുരുട്ടിക്കൂട്ടി നിലത്തടിച്ച നിമിഷംതന്നെ ആ ജീവൻ പൊലിഞ്ഞു.

ഈ വിവരം അറിയിക്കാനായി ശിഷ്യന്മാർ ഓടി ഗുരുവിന്റെ അടുക്കലെത്തി. അദ്ദേഹം പറഞ്ഞു - "അപകടം പിടിച്ച കൂട്ടുകെട്ട് ഇങ്ങനെയാവും അവസാനിക്കുന്നത് !"

Written by Binoy Thomas, Malayalam eBooks-785- Jataka tales - 51, PDF -https://drive.google.com/file/d/1y2z-ra_KZPua6LYhV7WqTnbsnu-Q4yoL/view?usp=drivesdk

Comments

POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

അറബിക്കഥകള്‍ -1

Opposite words in Malayalam

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1