(760) ഓന്തും പല്ലിയും
ബോധിസത്വൻ കാട്ടുപല്ലികളുടെ രാജാവായി ജന്മം എടുത്തു കഴിഞ്ഞു. കാട്ടിൽ സുഖമായി ജീവിച്ചു വരുന്നതിനിടയിൽ രാജാവിന് ഒരു പുത്രൻ ജനിച്ചു. അവൻ വളർന്നു വലുതായി. അന്നേരം അവനു കൂട്ടായി ലഭിച്ചത് ഒരു ഓന്ത് ആയിരുന്നു.
സാധാരണയായി കാട്ടുപല്ലികൾ ഓന്തുമായി യാതൊരു ചങ്ങാത്തവും കൂടാറില്ല. ഇത് കണ്ടപ്പോൾ ബോധിസത്വൻ തന്റെ മകനെ ഉപദേശിച്ചു - "നീ ഒരു ഓന്തുമായി കൂട്ടുകൂടുന്നത് ഒരിക്കലും നന്നല്ല. കാരണം, ഓന്ത് എപ്പോഴും അവരുടെ നിറം മാറുന്നത് പോലെ തന്നെ പെരുമാറ്റവും മാറിക്കൊണ്ടിരിക്കും. ഒരിക്കലും അവരെ വിശ്വസിക്കാൻ കൊള്ളില്ല"
പക്ഷേ മകൻ ഇത് ഒട്ടും ചെവിക്കൊണ്ടില്ല. എന്നാൽ, വൈകാതെ അപകടം വരുമെന്ന് രാജാവ് കണക്കുകൂട്ടി. അതിനാൽ, അവരുടെ മാളത്തിന് അകത്തു നിന്നും പിറകിലൂടെ പുറത്തേക്ക് മറ്റൊരു വഴി ഉണ്ടാക്കണമെന്ന് രാജാവ് പറഞ്ഞപ്പോൾ എല്ലാ പല്ലികളും കൂടി അധ്വാനിച്ച് അതു പൂർത്തിയാക്കി.
ഒരു ദിനം, ഓന്ത് പാറപ്പുറത്ത് പല്ലിയുമായി ഓടി നടക്കുന്നതിനിടയിൽ ഒരു വേടൻ ഓന്തിനെ വലയിൽ കുടുക്കി. പക്ഷേ, രക്ഷപ്പെടാനായി അവൻ ഒരു സൂത്രം പ്രയോഗിച്ചു - "എന്നെ പിടിക്കുന്നതിനേക്കാൾ നല്ലത് അപ്പുറത്തുള്ള വലിയ മരത്തിന്റെ കീഴിൽ ഈയലുകളെ തിന്നുകൊണ്ടിരിക്കുന്ന അനേകം ഭീമൻപല്ലികളാണ്"
ഉടൻ, വേടൻ ഓന്തിനെ ഉപേക്ഷിച്ച് പല്ലികളുടെ അടുത്തെത്തി. എന്നാൽ, രാജാവ് അപായ സൂചന കൊടുത്ത നിമിഷം, എല്ലാവരും മാളത്തിൽ കയറി. ഇതു കണ്ട്, വേടൻ നിരാശനായി. അന്നേരം, ഓന്ത് അവിടെയെത്തി പറഞ്ഞു -"അവറ്റകളെ മുഴുവൻ പിടിക്കാനായി മാളത്തിലേക്ക് പുകയിടുക. തീയും ചൂടും അടിക്കുമ്പോൾ എല്ലാം പുറത്തുചാടും"
വേടൻ അപ്രകാരം ചെയ്തപ്പോൾ അടിയന്തര മാർഗ്ഗത്തിലൂടെ അവരെല്ലാം രക്ഷപ്പെട്ടു. നിരാശനായ വേടൻ നോക്കിയപ്പോൾ വലിയ ബുദ്ധിശാലികളെ പോലെ ഓന്തും പല്ലിമകനും നിൽക്കുന്നതു കണ്ടു. ഉടൻ, വലവീശി എറിഞ്ഞ് രണ്ടിനെയും അയാൾ കൊണ്ടുപോയി.
Written by Binoy Thomas, Malayalam eBooks-Jataka tales - 34, PDF -https://drive.google.com/file/d/1zw--vHl5K-WX8lz0HYvu0d13lmbGwusF/view?usp=drivesdk
Comments