(667) കാളയും കാട്ടാടും

 ഒരു നാട്ടിൽ നിന്ന് അലഞ്ഞു തിരിഞ്ഞു നടന്ന കാള കാട്ടിലേക്കു കയറി. അവന് പരിചയമില്ലാത്തതിനാൽ സിംഹത്തിൻ്റെ മടയുടെ പരിസരത്ത് എത്തിച്ചേർന്നു. കാളയുടെ മണം പിടിച്ച് സിംഹം അലറി!

കാള ജീവനും കൊണ്ട് ഓടി ഒരു ഗുഹയിൽ കയറി. എന്നാൽ, ആ ഗുഹയാകട്ടെ, കാട്ടാടുകളുടെ കേന്ദ്രമായിരുന്നു. കാട്ടാടുകൾക്ക് കാളയുടെ വരവ് ഇഷ്ടപ്പെട്ടില്ല. അവർ കാളയെ കുത്താൻ തുടങ്ങി. എന്നാൽ, ആ വേദന സഹിച്ച് കാള അനങ്ങാതെ നിന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ആടുനേതാവ് കാളയെ പരിഹസിച്ചു - "ഇത്രയും വലിപ്പമുള്ള കാളയായിട്ടും അനങ്ങാതെ നിന്ന് കുത്തു കൊള്ളുന്ന പേടിത്തൊണ്ടനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്"

ഉടൻ, കാള ശബ്ദം താഴ്ത്തി പറഞ്ഞു - "നിങ്ങൾ എല്ലാത്തിനെയും എൻ്റെ കൂർത്ത കൊമ്പിൽ കോർത്ത് ദൂരേയ്ക്ക് വലിച്ചെറിയാൻ എളുപ്പമാണ്. പക്ഷേ, നിങ്ങളുടെ നിലവിളി കേട്ട്, ഇപ്പോൾ, പുറത്ത് ഇര തേടുന്ന സിംഹം ഇങ്ങോട്ടു വന്ന് എൻ്റെയും നിങ്ങളുടെയും ജീവന് ഭീഷണിയാകും!"

അന്നേരം, കാട്ടാടുകൾക്ക് ബോധമുദിച്ചു. അവർ പിന്നീട് അനങ്ങിയതേയില്ല.

ഗുണപാഠം - അതിശക്തനായ ശത്രുവിൻ്റെ ആക്രമണത്തേക്കാൾ ഭേദമാണ് ദുർബലരുടെ ഉപദ്രവങ്ങൾ ക്ഷമയോടെ സഹിക്കുന്നത്.

Written by Binoy Thomas, Malayalam eBooks - 667- Aesop - 83 PDF -https://drive.google.com/file/d/1FL2T67FsKw3ASEjdzDMruna1pYeo6pvh/view?usp=drivesdk

Comments

MOST POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

Opposite words in Malayalam

(533) പുല്ലിംഗം, സ്ത്രീലിംഗം

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1