(644) കുറുക്കനും കാക്കയും

 ഒരു ദേശത്ത്, കുട്ടികൾ നെയ്യപ്പം തിന്നു കൊണ്ട് വീട്ടുമുറ്റത്തെ മരച്ചുവട്ടിലിരിക്കുകയായിരുന്നു. ഇത് കൊതിയൻകാക്ക കാണാനിടയായി. അവൻ പാത്തും പതുങ്ങിയും കുറച്ചു നേരം മരത്തിലിരുന്നു.

കുട്ടികളുടെ ശ്രദ്ധ കുറഞ്ഞ സമയത്ത്, ഒരു കുട്ടിയുടെ നെയ്യപ്പം, കാക്ക കൊത്തിയെടുത്ത് കുറെ ദൂരത്തേക്കു പറന്നു പോയി.

അവൻ, പക്ഷിശല്യമില്ലാത്ത മരക്കൊമ്പിൽ ചെന്നിരുന്നു. കാലുകൊണ്ട് നെയ്യപ്പം ചവിട്ടിപ്പിടിച്ച്, കൊത്തിത്തിന്നാൻ തുടങ്ങിയപ്പോൾ താഴെ നടന്നു വന്ന കുറുക്കൻ അതു കണ്ട്, വായിൽ വെള്ളമൂറി.

സൂത്രക്കാരനായ കുറുക്കൻ പറഞ്ഞു - "ഹോ! നിങ്ങൾ കാക്കകളുടെ നൃത്തം വലിയ കേമമാണെന്നു കേട്ടിട്ടുണ്ട്. പക്ഷേ, എനിക്ക് ഇതുവരെ കാണാൻ പറ്റിയിട്ടില്ല"

ആ മുഖസ്തുതിയിൽ കാക്ക അഹങ്കരിച്ച് നൃത്തം ചവിട്ടിത്തുടങ്ങി. പക്ഷേ, നെയ്യപ്പം താഴെ വീഴുമെന്നു കരുതിയ കുറുക്കനു തെറ്റി. കാക്ക നെയ്യപ്പം വായിൽ കടിച്ചു പിടിച്ചിട്ടുണ്ടായിരുന്നു.

അന്നേരം, കുറുക്കൻ മറ്റൊരു സൂത്രം പ്രയോഗിച്ചു.

"ഹൊ! നിൻ്റെ നൃത്തം അപാരം തന്നെ! ഇതിനൊപ്പം നിൻ്റെ പാട്ടുകൂടി കേൾക്കാൻ എനിക്കു കൊതിയാവുന്നു!"

കാക്കയ്ക്ക് എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും ഇരച്ചു കയറിയപ്പോൾ പാട്ടു പാടാനായി വായ തുറന്നതും നെയ്യപ്പം താഴേക്കു വീണു!

കുറുക്കൻ അതുമായി സ്ഥലം വിട്ടു! അപ്പോൾ മാത്രമാണു തനിക്ക് അമളി പറ്റിയ കാര്യം കാക്കയ്ക്കു മനസ്സിലായത്.

ഗുണപാഠം - മുഖസ്തുതിയിലും പുകഴ്ചയിലും സ്വയം മറന്നു പ്രവർത്തിക്കരുത്.

Written by Binoy Thomas: Malayalam eBooks - 644- Aesop Story series -65 PDF file -https://drive.google.com/file/d/1Zl2-H3j6pMqd6uZyld7BJjIRqWF5Q43D/view?usp=drivesdk

Comments

Popular posts from this blog

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം