ബീര്‍ബല്‍കഥകള്‍

ബീര്‍ബല്‍കഥകള്‍- 1
This eBook 'Birbal kathakal-1 Akbarum Birbalum' is (folk tale) about stories of first meeting of Birbal with Akbar. Author- Binoy Thomas, size- 96 kb, Page- 9
'ബീര്‍ബല്‍ കഥകള്‍-1- അക്ബറും ബീര്‍ബലും' ഈ പരമ്പരയിലെ ഒന്നാമത്തെ നാടോടിക്കഥയാണ്. മലയാളം ഇ ബുക്ക്‌ ഡിജിറ്റല്‍ രൂപത്തില്‍ വായിക്കൂ..
To download this safe google drive pdf eBook file, click below-
https://drive.google.com/file/d/0Bx95kjma05cibHMydGNrZGpaZzQ/view?usp=sharing&resourcekey=0-Ori4kPKFQEmGMew63dPHiw

കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന നാടോടികഥകൾ ആണ് ബീർബൽ കഥകൾ .വായിച്ച കഥകൾ പോലും എവിടെ കണ്ടാലും പിന്നെയും പിന്നെയും വായിക്കാൻ ഇഷ്ടപ്പെടുന്ന കഥാസാരം ഇവയെ കൂടുതൽ ജനപ്രിയം ആക്കുന്നുണ്ട്.

അല്പം ചരിത്രം: ബീർബലിന്റെ യഥാർത്ഥനാമം മഹേഷ് ദാസ് ഭട്ട് എന്നായിരുന്നു ഉത്തർപ്രദേശിലെ യമുനാ നദീ തീരത്തുള്ള കൽപി എന്ന സ്ഥലത്ത് അത് 1528-ൽ അദ്ദേഹം ജനിച്ചു. 30 വയസുള്ളപ്പോൾ മുഗൾ ചക്രവർത്തിയായിരുന്ന അക്ബറിന്റെ കൊട്ടാരത്തിലെത്തി. പിന്നീട്, മറ്റൊരു 30 വർഷം ചക്രവർത്തിയുടെ സന്തതസഹചാരിയായി മാറിയ ബുദ്ധിയും യുക്തിയും നർമ്മവും ഒത്തിണങ്ങിയ ഈ പ്രതിഭയെ ബീർബൽ എന്നു വിളിച്ചതും അക്ബർ തന്നെ. ബീർബൽ എന്നാൽ മഹാൻ എന്നാണ് അർത്ഥം.

അദ്ദേഹം എഴുത്തുകാരനും നല്ലൊരു ഗായകനും ആയിരുന്നു. 1586 സ്വാത് താഴ്‌വരയിൽ ഗോത്രവർഗ്ഗക്കാരുമായുള്ള ഏറ്റുമുട്ടലിൽ അദ്ദേഹം കൊല്ലപ്പെട്ടു
അക്ബറെ ഏറ്റവുമധികം വേദനിപ്പിച്ച സംഭവമായിരുന്നു അതെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. 

എന്റെ സ്കൂൾ പഠനകാലത്ത് അനേകം കഥകളിലൂടെ പലപ്പോഴായി ഇതൊക്കെ വായിച്ചിട്ടുണ്ടെങ്കിലും മനസ്സിൽ തട്ടി നിൽക്കുന്ന മറ്റൊരു ചിത്രമാണ് മുത്തശ്ശിക്കഥ പോലെ കണക്കു സാർ (സൈമൺ സാർ) പറഞ്ഞു തന്നിരുന്ന ബീർബൽ കഥകൾ. അദ്ദേഹത്തിൻറെ വിശാലമായ നെറ്റിത്തടവും മാതൃകാധ്യാപനവും ഒരുപോലെ തിളങ്ങിയിരുന്നു! 

അക്ബറും ബീർബലും കണ്ടുമുട്ടിയ കഥ

രണ്ട് കഥകൾ ഇതേക്കുറിച്ച് പ്രചാരത്തിലുണ്ട് . ഒരു കഥ ഇപ്രകാരമാണ്: ഒരു ദിവസം അക്ബർ ചക്രവർത്തി പതിവുപോലെ പടയാളികൾ ഉൾപ്പടെ നായാട്ട് നടത്തുകയായിരുന്നു. കാട്ടിലൂടെ അമിതവേഗത്തിൽ കുതിരകൾ പാഞ്ഞു.
കുറെ ദൂരം പിന്നിട്ടപ്പോൾ കൂട്ടാളികളുടെ കുതിര കുളമ്പടികൾ പരസ്പരം അകന്നു പോയി.

തങ്ങൾക്ക് വഴിതെറ്റിയ കാര്യം മനസ്സിലായപ്പോൾ കുറച്ചു വൈകിപ്പോയിരുന്നു ഒടുവിൽ രണ്ടു മൂന്നു പടയാളികൾ മാത്രം അവശേഷിച്ചു.
പരിചയമില്ലാത്ത ഇടങ്ങളിലൂടെ മൂന്നു  വഴികൾ ഉള്ള ഒരു സ്ഥലത്ത് എത്തിച്ചേർന്നു. അവർക്ക് ആഗ്ര എന്ന സ്ഥലത്തേക്കാണ് പോകേണ്ടത്. പക്ഷേ ഒരു കുഴപ്പം- ഒരു വഴി ആഗ്രയിലേക്ക് ഉള്ളതാണെന്ന് അറിയാം. എന്നാൽ, ഏതെന്ന് അറിയില്ല.

വഴി ചോദിക്കാൻ അവിടെയെങ്ങും ആരെയും കാണാതെ അവർ കുഴങ്ങി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു യുവാവ് വരുന്നത് കണ്ടു. അടുത്തെത്തിയപ്പോൾ അക്ബർ അവനോട് ചോദിച്ചു -
" ഈ മൂന്നു വഴികളിൽ ഏതാണ് ആഗ്രയ്ക്കു പോകുന്നത്?"

അവൻ പറഞ്ഞു -
" ഒന്നും പോകുന്നില്ല "
ആ മറുപടി കേട്ട് പടയാളികൾ ഞെട്ടി!
എന്തായിരിക്കും അവൻ അങ്ങനെ പറഞ്ഞത് ? 

എന്നാൽ അക്ബർ സംയമനം പാലിച്ച് ചോദിച്ചു- "ഇതിൽ ഒരു വഴി എന്ന് എനിക്ക് ഉറപ്പുണ്ട് പിന്നെ നീ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് ?"

അവൻ വളരെ നിസ്സാരമായി പറഞ്ഞു: "ഒരു വഴിയും ആഗ്രയിലേക്ക് പോകില്ല.നിങ്ങൾ തന്നെ പോകേണ്ടി വരും"

യുവാവിനെ ഉത്തരത്തിലെ യുക്തി മനസ്സിലാക്കിയ അദ്ദേഹം അമ്പരന്നുപോയി ! " നീ ഒരു മിടുക്കൻ തന്നെ, എന്താണ് നിൻറെ പേര് ? "

"മഹേഷ് " മടി ഒന്നും കൂടാതെ അവൻ മറുപടി പറഞ്ഞു. അക്ബർ വിരലിലെ മോതിരം സമ്മാനിച്ച് തുടർന്ന് പോകേണ്ട വഴി മഹേഷിൽ നിന്നും മനസ്സിലാക്കി. കുതിരകൾ അതിലെ പാഞ്ഞുപോയി ! അക്ബർ എന്ന പേർ ആ മോതിരത്തിൽ കൊത്തിയിട്ടുണ്ടായിരുന്നു.

മറ്റൊരു കഥ കേൾക്കൂ -
നായാട്ടിനു പോയപ്പോൾ അക്ബറിനും ഭടന്മാർക്കും വഴി തെറ്റി. എല്ലാവരും വളരെ ക്ഷീണിച്ചു. വല്ലാത്ത ദാഹം! എന്നാൽ, അവിടെ കിണർ, കുളം, നദി അങ്ങനെ ഒന്നും ഇല്ലായിരുന്നു. അടുത്തുള്ള ഏതെങ്കിലും ഗ്രാമം ലക്ഷ്യമാക്കി നീങ്ങാം അല്ലാതെ മറ്റൊരു മാർഗവുമില്ല. കുറച്ചു ദൂരം പോയപ്പോൾ വിറക് കെട്ടുകളുമായി വരുന്ന ഒരു ബാലനെ കണ്ടു ചോദിച്ചു -
" കുട്ടി അടുത്തെങ്ങാനും കിണർ ഉണ്ടോ ?"

"എൻറെ കൂടെ വരൂ ഞാൻ കാണിച്ചു തരാം ഞങ്ങളുടെ വീടിനടുത്ത് ഒരു കിണറുണ്ട് "
കുട്ടിയും കുതിരപ്പുറത്തു കയറി അടുത്ത ഗ്രാമത്തിൽ എത്തി. അവിടെ നിന്നും നല്ല പ്രസരിപ്പോടെ അവർക്ക് വെള്ളം കോരി കുടിക്കാൻ കൊടുത്തു.
ചക്രവർത്തിക്ക് അവനെ വളരെ ഇഷ്ടമായി.

അക്ബർ: "നിന്റെ പേരെന്താണ്? "
"നിങ്ങളുടെ പേരെന്താണ്? "
ഉത്തരമായി മറുചോദ്യമായിരുന്നു ബാലൻ പറഞ്ഞത്.
അക്ബർ അവനോടു ചോദിച്ചു -
"ഞാൻ ആരെന്നു നിനക്കറിയാമോ"

എന്നാൽ, വീണ്ടും അവൻ മറുചോദ്യം എറിഞ്ഞു: "ഈ ഗ്രാമത്തിലെ ബ്രാഹ്മണ പുരോഹിതനെ നിങ്ങൾക്കറിയാമോ ?"
അക്ബർ: "എനിക്കറിയില്ല"
മറുപടി കേട്ട് ചിരിച്ചു കൊണ്ട് കുട്ടി പറഞ്ഞു-
" അങ്ങനെയെങ്കിൽ എനിക്കും ഇതേ മറുപടിയാണ് നിങ്ങളോട് പറയാനുള്ളത് നിങ്ങൾ ആരാണെന്ന് എനിക്ക് അറിയില്ലല്ലോ "

ആ യുക്തി ചക്രവർത്തിക്ക് ഇഷ്ടമായി.അദ്ദേഹം തൻ്റെ വിരലിൽ കിടന്ന മോതിരം ഊരി കൊടുത്തിട്ട് പറഞ്ഞു -
"എല്ലാവർക്കും പെട്ടെന്ന് വെള്ളം തന്നതിനും നല്ല സംസാരത്തിനും ഉള്ള സമ്മാനമായി മോതിരം ഞാൻ നിനക്കു തരുന്നു. വലുതാവുമ്പോൾ എന്നെ വന്ന് കാണാൻ ഇത് ഉപകരിക്കും "

ഉടൻതന്നെ കുതിരപ്പുറത്തു കയറി അവർ പോയി. അതുകഴിഞ്ഞ് മോതിരത്തിൽ എഴുതിയത് കുട്ടി വായിച്ചു -അക്ബർ' എന്നായിരുന്നു അതിൽ എഴുതിയിരുന്നത്.
അതിനു ശേഷം ഒരു യുവാവായി തീർന്നപ്പോൾ കൊട്ടാരത്തിലെത്തിയ അവൻ അവിടെ നിയമിതനായി.

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam