eBook-55-self-help-16-no-abortion-foeticide

ഓരോ മനുഷ്യജന്മവും ജീവനും അമൂല്യമാണ്!

'eBooks-55-no-abortion-foeticide' digital online book is a part of self-improvement 'how-to' Malayalam digital book series. Author- Binoy Thomas, Price- FREE. This book content includes definition and origin of human life, different stages of zygote, embryo, foetus, premature baby, miscarriage, contraception, MTP act of India, data and statistics of abortion rates of world countries, Indian states mainly Kerala. Also, merits and demerits of birth control methods like morning after pills, oral contraceptives, IUD like copper-T, condoms. Some points of infertility treatments with IVF, multiple pregnancy are discussed in book. Side effects of abortion methods like D&C, D&E, IDX, EVA, MVA and some sex guidelines are also given.

ലോകത്തെ ദോഷകരമായി ബാധിച്ചിരിക്കുന്ന ഭ്രൂണഹത്യ, അബോര്‍ഷന്‍-ഗര്‍ഭഛിദ്രം, ജനനനിയന്ത്രണം, സെക്സ്, ലൈംഗികത എന്നിങ്ങനെ തലക്കെട്ടുള്ള വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെല്‍ഫ് ഹെല്‍പ് പരമ്പരയിലെ മലയാളം ഓണ്‍ലൈന്‍ ഡിജിറ്റല്‍ ബുക്ക്‌-"ഗര്‍ഭഛിദ്രവും ഭ്രൂണഹത്യയും ഒഴിവാക്കൂ.."

Online browser reading/ download/ offline reading of this safe Google Drive PDF file-55-

https://drive.google.com/file/d/1Ed0fklhaPa9bsWZu6KFjLBRGYWlAWbsU/view?usp=sharing

Say 'No' to Abortion, Foeticide! ഭ്രൂണഹത്യയും ഗര്‍ഭഛിദ്രവും അരുതേ!

ഇത് എഴുതാനുണ്ടായ സാഹചര്യത്തേക്കുറിച്ച്..കുറച്ചു വർഷങ്ങൾക്കു മുൻപത്തെ ഒരു സായാഹ്നം. ഞാൻ ജോലി കഴിഞ്ഞ് കോട്ടയംപട്ടണത്തിന്‍റെ നടപ്പാതയിലൂടെ വരുമ്പോഴായിരുന്നു ഒരു പഴയകാല സുഹൃത്തിനെ കണ്ടുമുട്ടിയത്. സംസാരത്തിനിടയിൽ, എന്തോ വലിയ ഒരു വിഷമം അവനെ അലട്ടുന്നുവെന്ന് തോന്നിയതിനാല്‍ വിവരം തിരക്കി. കാര്യം ഇതാണ്- അവന്റെ ഭാര്യ സ്കൂള്‍ അധ്യാപികയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നു. അവര്‍ക്ക് ഒരു കുട്ടിയുണ്ട്. ജോലി നഷ്ടപ്പെടാതിരിക്കാനായി രണ്ടാമതൊരു കുഞ്ഞിനെ ഉടനെങ്ങും അവര്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'അബദ്ധം' മൂലം ഇപ്പോഴുണ്ടായ രണ്ടുമാസം പ്രായമായ ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കാനാണു നീക്കം.

അതിനെതിരെ ശക്തമായ ഭാഷയിൽ അരമണിക്കൂറോളം ഞാൻ സംസാരിച്ചെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ല. അവനേക്കാൾ വിദ്യാഭ്യാസം കൂടുതൽ ഉണ്ടായിട്ടാവണം, ടീച്ചറിന്റെ ഉറച്ച നിലപാട് ഭയഭക്തിബഹുമാനത്തോടെ അവൻ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. എന്റെ പ്രതീക്ഷ മങ്ങിയതിനാൽ, അവർക്കു ദൈവം നേർബുദ്ധി തോന്നിപ്പിക്കണമേയെന്ന് ഒന്നുരണ്ടു തവണ പ്രാർഥിച്ച ശേഷം ഞാനത് മറന്നു. ഫോണിൽ പിന്നെ അവനെ വിളിച്ചതുമില്ല.

കുറച്ചുകാലം കഴിഞ്ഞ് അവന്റെ സന്തോഷം നിറഞ്ഞ ഫോൺകോൾ എനിക്കു വരുന്നു- ആ കുട്ടിയുടെ ഒന്നാം പിറന്നാൾ ഇന്നാണ് എന്നു പറയാന്‍! കുഞ്ഞുജീവൻ പൊലിയാതിരിക്കാൻ അല്പമെങ്കിലും ഞാനും പങ്കാളിയായല്ലോ എന്നോർത്ത് സന്തോഷവും അഭിമാനവും തോന്നിയ നിമിഷങ്ങളായിരുന്നു അത്. സുഹൃത്തുക്കളുടെ എണ്ണത്തില്‍ കുറവുള്ള എനിക്കുപോലും ഇങ്ങനെ അവസരം കിട്ടുമ്പോള്‍ അനേകം കൂട്ടുകാരുള്ള നിങ്ങളില്‍ പലര്‍ക്കും ഒട്ടേറെ കുരുന്നുജീവനുകളെ രക്ഷിക്കാന്‍ കഴിഞ്ഞേക്കാം. സ്വയം ബോധവത്കരണത്തിനു പുറമേ മറ്റുള്ളവരെ തെറ്റില്‍നിന്നു രക്ഷിക്കാനും കുറച്ചുകാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും. ഈ വായന സൂചകം മാത്രമേ ആകുന്നുള്ളൂ. കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും വിദഗ്ധ ഡോക്ടര്‍മാരെ സമീപിക്കുമല്ലോ.

ഇപ്പോള്‍, ഇതെഴുതാന്‍ മറ്റൊരു കാരണവുംകൂടിയുണ്ട്. ഇന്ത്യയില്‍ ഗര്‍ഭഛിദ്ര ശസ്ത്രക്രിയ ചെയ്യുന്നതിനു നിലവില്‍ അലോപ്പതി ഡോക്ടര്‍മാര്‍ക്കാണ് അധികാരമുള്ളത്. അത്, ഹോമിയോ-ആയുര്‍വേദം-യുനാനി ഡോക്ടര്‍മാര്‍ക്കും മാത്രമല്ല, മിഡ്‌വൈഫിനുപോലും(വയറ്റാട്ടികള്‍ക്കും) ചെയ്യാന്‍ അധികാരം കൊടുക്കുന്ന നിയമഭേദഗതി നടത്താന്‍ ഇപ്പോള്‍ (2016 ആഗസ്റ്റ്‌) കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്ന വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ. നിയമം പ്രാബല്യത്തിലായാല്‍, പുരാതനകാലത്തേപ്പോലെ പ്രാകൃതമായി അനേകം മനുഷ്യപിറവികളെ തല്ലിക്കെടുത്താനും മാതൃമരണങ്ങള്‍ കൂടാനും ഇടയാക്കുമെന്നതിനാല്‍ ഭ്രൂണഹത്യയും ഗര്‍ഭഛിദ്രവും കഴിവതും ഒഴിവാക്കാനുള്ള ആഹ്വാനമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

ഓരോ ശിശുവിന്റെ പിറവിയും അമൂല്യമായതിനാല്‍, ഈ ചെറുപുസ്തകത്തിന്‍റെ വിലയും നിര്‍ണ്ണയിക്കാനാവില്ല. അതുകൊണ്ട്, ഇവിടെ സൗജന്യമായി വായിക്കാം. അങ്ങനെ, ഒട്ടേറെ കുരുന്നുജീവനുകളെ രക്ഷിക്കാന്‍ മനുഷ്യസ്നേഹികള്‍ക്കു കഴിയട്ടെ.

ബിനോയി തോമസ്‌ (MSc. Medical Biochemistry)

1. ജീവന്റെ നിര്‍വചനം

നാം അധിവസിക്കുന്ന ഭൂമിയുടെ ഉല്പത്തി 460 കോടി വര്‍ഷം മുന്‍പായിരുന്നു. ഇവിടെ 410 കോടി വര്‍ഷം മുന്‍പ് ഏകകോശജീവികള്‍ രൂപംകൊണ്ടതുമുതലുള്ള ജൈവവൈവിധ്യം നമ്മെ അമ്പരിപ്പിക്കുന്നവയാണ്. ഇതിനോടകംതന്നെ അനേകം ജീവജാലങ്ങള്‍ക്കു വംശനാശവും നേരിട്ടു. അക്കൂട്ടത്തിലെ പ്രധാനിയായിരുന്ന ഭീമാകാര ജീവികളായ ദിനോസറുകളും 24കോടി മുതല്‍ 6 കോടി വര്‍ഷങ്ങള്‍ക്കു പിറകില്‍വരെ ജീവിച്ചു കളമൊഴിഞ്ഞുപോയി. ദൈവത്തിന്റെ സാദൃശ്യവും അംശവും അടങ്ങിയ പരിണാമ വ്യവസ്ഥയിലെ ഇപ്പോഴുള്ള മഹത്തായ സൃഷ്ടിയായി മനുഷ്യന്‍ (ഹോമോസാപിയന്‍സ്) പിറന്നിട്ട് ഏകദേശം 1.95 ലക്ഷം വര്‍ഷങ്ങളേ ആയുള്ളൂ. ഏറ്റവും ഉയര്‍ന്ന ബുദ്ധിവൈഭവവും വികാരവിചാരങ്ങളും സൗന്ദര്യവും അധികാരങ്ങളും നേട്ടങ്ങളും മനുഷ്യന്‍ കൈവരിച്ചു. എന്നാല്‍, ഇതെല്ലാം മനുഷ്യനു കൊടുത്തതില്‍ പ്രപഞ്ചസ്രഷ്ടാവ് പോലും ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാവണം!

കാരണം, അത്രയേറെ ക്രൂരതകളും അധാര്‍മിക പ്രവര്‍ത്തനങ്ങളും മനുഷ്യനില്‍നിന്നും വിഷപ്പുക പോലെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അവസരം കിട്ടിയാല്‍, വാക്കും പ്രവൃത്തിയും എന്തിനധികം പറയുന്നു- ഒരു നോട്ടം കൊണ്ടുപോലും സഹജീവിയെ നോവിക്കാന്‍ ശ്രമിക്കുന്ന മനുഷ്യവര്‍ഗം!നമ്മുടെ ഭൂഗോളത്തിലെ ശരാശരി മനുഷ്യായുസ്സ് 67. രോഗങ്ങള്‍, യുദ്ധങ്ങള്‍, അപകടങ്ങള്‍, പലതരം ക്രൂരതകള്‍മൂലമുള്ള മരണം എന്നിവയെല്ലാംകൂടി പ്രതിവര്‍ഷം അഞ്ചരക്കോടി ജനങ്ങള്‍ക്കു ജീവഹാനി സംഭവിക്കുന്നു. അതേസമയം, 5.6 കോടി ജീവനെങ്കിലും അബോര്‍ഷന്‍വഴിയായി ഓരോവര്‍ഷവും പൊലിയുന്നുണ്ട്. ക്രൂരതയില്‍ ഒന്നാംസ്ഥാനമുള്ളതെന്നു മാത്രമല്ല, അങ്ങേയറ്റം ഹീനവും മൃഗീയവുമായി ഗര്‍ഭസ്ഥ ശിശുവിനെ ഈ ലോകത്തിന്റെ വെളിച്ചം ഒരു ദിവസംപോലും കാണിക്കാത്ത പൂര്‍ണ്ണമായ മനുഷ്യാവകാശ ലംഘനമാണിത്.

നമ്മുടെ സുന്ദരഭൂമിയെ കോടാനുകോടി കുരുന്നുകളുടെ ദീനരോദനമുയരുന്ന ശപിക്കപ്പെട്ട ശവപ്പറമ്പായി മാറ്റിയിരിക്കുന്നു. അങ്ങനെ, കൊടുംക്രൂരതയും അശ്രദ്ധയും അറിവില്ലായ്മയുമൊക്കെ ആധിപത്യം പുലര്‍ത്തുന്ന മേഖലകളാണ് ഭ്രൂണഹത്യ, ഗര്‍ഭഛിദ്രം, ജനനനിയന്ത്രണം, ലൈംഗികത എന്നിവയൊക്കെ.

ഗര്‍ഭത്തിലെ ഭ്രൂണം വെറും മാംസക്കഷണം മാത്രമെന്നും അത് ശിശുവല്ലാത്തതിനാല്‍ അതിനെ ഇല്ലാതാക്കിയാലും കുഴപ്പമില്ലെന്നും പറയുന്നവരുണ്ട്. അത് പൂര്‍ണമായും തെറ്റായ വാദമാണ്.

ന്യൂസീലന്‍ഡിലെ ആന്റി-അബോര്‍ഷന്‍ ഗ്രൂപ്പ്‌ 'വോയ്സ് ഫോര്‍ ലൈഫ്' എന്ന പ്രസ്ഥാനത്തിന്റെ പ്രധാനിയും മെഡിക്കല്‍ പ്രാക്റ്റീഷണറുമായ ഡോ. വില്യം എ. ലിലെയ് പറഞ്ഞത് ശ്രദ്ധിക്കുക: "ബീജസങ്കലനം നടന്ന നിമിഷത്തിൽത്തന്നെ ജീവനുണ്ടാകുന്നു. സിക്താണ്ഡത്തെ (zygote) വികാസം പ്രാപിക്കാത്ത വ്യക്തിയെന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു"

കോടിക്കണക്കിനു ബീജങ്ങളില്‍നിന്ന് സാധാരണയായി ഒരു ബീജം (sperm) അണ്ഡത്തില്‍ (ovum) തുളച്ചു കയറി ബീജസങ്കലനം (fertilization) നടത്തി സിക്താണ്ഡം (zygote) എന്ന ജീവന്‍ മൊട്ടിടുകയായി. സിക്താണ്ഡം ഉണ്ടായി 24 മണിക്കൂറിനുള്ളില്‍ കോശവിഭജനം നടത്തുമ്പോള്‍മുതല്‍ അതിനെ ആദ്യഘട്ടത്തിലുള്ള ഭ്രൂണം (embryo) എന്നു വിളിക്കുന്നു. പിന്നീട്, അണ്ഡവാഹിനിക്കുഴലില്‍നിന്ന് 3-5 ദിവസങ്ങള്‍ക്കുള്ളില്‍ ഗര്‍ഭാശയത്തിലേക്ക് കടന്ന്‍ അവിടെ പറ്റിപ്പിടിച്ചു കോശവിഭജനം നടത്തി blastocyst ആയി മാറുന്നു. 8 ആഴ്ചയെത്തുമ്പോള്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ഭ്രൂണം (fetus) അഥവാ ഗര്‍ഭസ്ഥശിശുവിന്റെ ആദ്യരൂപം ആയി മാറും.

പത്താമത്തെ ആഴ്ച എത്തുമ്പോഴേക്കും ഭ്രൂണത്തിന് അവയവങ്ങളുടെ സ്ഥാനം നിശ്ചയിക്കപ്പെടും. പതിനൊന്നാം ആഴ്ചയില്‍ ഇളംപല്ലുകളും മോണയും രൂപപ്പെടും. 12 ആഴ്ച (മൂന്നു മാസം) കൊണ്ട് തലച്ചോര്‍, വൃക്കകള്‍, കണ്ണുകള്‍, മൂക്ക്, ചെവി, കൈകാലുകള്‍, വായ എന്നിങ്ങനെ മനുഷ്യശരീരത്തിന്റെ അവയവങ്ങള്‍ രൂപപ്പെട്ടിരിക്കും. തുടര്‍ന്നുള്ള മാസങ്ങളില്‍ ഒരു പൂര്‍ണ ശിശുവിലേക്കുള്ള രൂപാന്തരമാണ് കാണാന്‍ കഴിയുന്നത്. മുന്‍പറഞ്ഞ ഏതെങ്കിലും ഒരു ഘട്ടമില്ലാതെ ഗര്‍ഭസ്ഥശിശു പൂര്‍ണ വളര്‍ച്ച കൈവരിക്കുമെന്ന് ആരും ധരിക്കരുത്.

പൊതുവേ പറയുന്ന പൊള്ളയായ മറ്റൊരു വാദം നോക്കുക- പുരുഷനില്‍നിന്നു കോടിക്കണക്കിനു ജീവനുള്ള ബീജങ്ങള്‍ പുറത്തുപോയി നശിക്കുന്നു. അതേപോലെ, മാസത്തിലൊരിക്കല്‍ സ്ത്രീയുടെ ജീവനുള്ള അണ്ഡം നിഷ്ഫലമാകുന്നു. ജീവനുള്ള ഇതൊക്കെ ആര്‍ക്കും സൂക്ഷിച്ചു വയ്ക്കാന്‍ പറ്റില്ലല്ലോ. അങ്ങനെയെങ്കില്‍, ഭ്രൂണം നശിക്കുന്നതിലും എന്താണു തെറ്റ്?

ഈ വാദവും ശരിയല്ല. ബീജത്തിനും അണ്ഡത്തിനും അതിന്റേതായ ജീവനുണ്ടെന്നുള്ളത് ശരിതന്നെ. പക്ഷേ, അവ ഒറ്റയ്ക്ക് ഒരു ശിശുവിന് ജന്മം കൊടുക്കാന്‍ ആവില്ല. ഓരോന്നും പുതുസൃഷ്ടിക്കുള്ള പാതിജീവന്‍ എന്നേ പറയാനാവൂ. ബീജവും അണ്ഡവും ചേര്‍ന്നാലേ ഗര്‍ഭസ്ഥ ശിശുവെന്ന മുഴുജീവന്‍ തുടിയ്ക്കുകയുള്ളൂ.

ഗർഭഛിദ്രം(Abortion, miscarriage)- ഗര്‍ഭപാത്രത്തില്‍നിന്നും ഏതെങ്കിലും രീതിയില്‍ ഗര്‍ഭസ്ഥശിശുവിനെ തള്ളിക്കളയുന്ന പ്രക്രിയ. സ്വാഭാവികമായും ജനിതകപരമായ കാരണങ്ങള്‍കൊണ്ടും സംഭവിക്കുന്നതുകൂടാതെ മനുഷ്യര്‍ മന:പൂര്‍വമായും ഇങ്ങനെ ചെയ്യുന്നു.

ഭ്രൂണഹത്യ(foeticide)- ബീജസങ്കലനം നടന്ന ജീവനെ ഏതെങ്കിലും തരത്തിൽ കൊന്നുകളയുന്ന ക്രിമിനല്‍ കുറ്റം. ജനനനിയന്ത്രണം/ഗര്‍ഭനിരോധനം(birth control)- കുട്ടികള്‍ ഉണ്ടാവുന്നത് തടയാന്‍ വേണ്ടിയുള്ള വിവിധ മാര്‍ഗങ്ങളാണിത്. പരാജയസാധ്യതകള്‍ ഉള്ളതിനാല്‍ ഭൂരിഭാഗവും ഭ്രൂണഹത്യയില്‍ കലാശിക്കും. മറ്റുള്ളവ നേരിട്ടുതന്നെ ഭ്രൂണത്തെ നശിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്. ബീജസങ്കലനം ഒഴിവാക്കുന്ന സുരക്ഷിതമായ മാര്‍ഗ്ഗങ്ങള്‍ ചുരുക്കം ചിലതുമാത്രം.

ഇന്ത്യയില്‍ 1971-ല്‍ MTP (medical termination of pregnancy) act നിയമം ഉണ്ടാക്കി. നിയമപ്രകാരമല്ലാത്ത അബോര്‍ഷനുകളെ നിയന്ത്രിക്കാന്‍വേണ്ടിയായിരുന്നു അത്. 1972 ഏപ്രില്‍ ഒന്നാം തീയതി നിലവില്‍വന്നു. ഈ ആക്റ്റ് അനുവദിക്കുന്ന 20 ആഴ്ച വരെയുള്ള അബോര്‍ഷന്‍ സാഹചര്യങ്ങള്‍:

പതിനെട്ടു വയസ്സില്‍ താഴെയുള്ള ഗര്‍ഭിണിയായ അവിവാഹിതയായ പെണ്‍കുട്ടി, ജനിക്കാന്‍ പോകുന്ന കുട്ടിക്ക് വൈകല്യം, ബലാല്‍ക്കാരത്തിലൂടെയുള്ള ഗര്‍ഭം, അമ്മയുടെ മാനസികമോ ശാരീരികമോ ആയ അപകടനില, ഗര്‍ഭനിരോധന മാര്‍ഗത്തിലെ പരാജയം എന്നിവയാണ്.

ചില കണക്കുകള്‍ നമ്മോടു പറയുന്നത്..ലോകത്തിലെ അഞ്ചില്‍ ഒരു ഗര്‍ഭം നശിപ്പിക്കപ്പെടുന്നുവെന്നും 5.6 കോടി കുരുന്നുജീവനുകള്‍ ഒരു വര്‍ഷത്തില്‍ ഇങ്ങനെ പൊലിയുന്നുവെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. നിയമാനുസൃതമല്ലാത്ത അബോർഷനുകളുടെ എണ്ണം കണ്ടുപിടിക്കാൻ കഴിയില്ലത്രേ.

83% വികസ്വര രാജ്യങ്ങളിലാണെങ്കിൽ 17% വികസിത രാജ്യങ്ങളിൽ നടക്കുന്നുണ്ട്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ കൂടിയതിനാല്‍ വികസിത രാജ്യങ്ങളില്‍ അബോര്‍ഷന്‍ നിരക്ക് കുറഞ്ഞുവെങ്കിലും ഭ്രൂണഹത്യ കൂടി.

വിവിധ പഠനങ്ങള്‍ പറയുന്നത്, ലൈംഗിക സുഖത്തിനു പ്രാധാന്യം കൊടുത്ത് ലോക ജനസംഖ്യയിലെ 74% ആളുകളും അബോര്‍ഷനെ അനുകൂലിക്കുന്നുവെന്ന്!ഇതിനു വിധേയരാകുന്ന സ്ത്രീകളില്‍ 66 % വിവാഹം കഴിച്ചവരല്ല. ഇതിൽ 50% സ്ത്രീകളും 25 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. 45 വയസ്സിനുള്ളില്‍ ഒരു അബോര്‍ഷന്‍ എങ്കിലും ചെയ്യുന്നവര്‍ 35%. ഇന്ത്യയില്‍ ഓരോ വര്‍ഷവും സുരക്ഷിതമല്ലാത്ത അബോര്‍ഷന്‍ ചെയ്യുന്ന സ്ത്രീകളില്‍ 4000 പേരെങ്കിലും മരണമടയുന്നു. ലോകരാജ്യങ്ങളിലെ സ്ത്രീകളില്‍- ചൈന-27%, ബള്‍ഗേറിയ-30%, ഹംഗറി-30%, എസ്തോണിയ-32%, റൊമാനിയ-34%, ക്യൂബ -38%, ഗ്വാഡലൂപ(ഫ്രഞ്ച് കോളനി) -41%, ഗ്രീന്‍ലാന്‍ഡ്‌-50% എന്നിങ്ങനെ കൂടിയ അബോര്‍ഷന്‍ നിരക്കുകള്‍ ഉള്ളവയാണ്. വിയറ്റ്നാം, ഉക്രൈന്‍, ഉസ്ബക്കിസ്ഥാന്‍, ചെക്ക് റിപ്പബ്ലിക്, ബെലാറസ് എന്നിവിടങ്ങളിലും സ്ഥിതി മോശമാണ്.

ഇന്ത്യയില്‍ 2.7 % മാത്രമെങ്കിലും ജനസംഖ്യയില്‍ രണ്ടാമത്തെ ലോകരാജ്യം എന്ന നിലയില്‍ എണ്ണത്തില്‍ കൂടുതലാണ്.ഇന്ത്യയില്‍ ഓരോ വര്‍ഷവും 22 ലക്ഷം ഭ്രൂണഹത്യ സുരക്ഷിതമായി ചെയ്യുന്നുവെന്നു പഠനങ്ങള്‍. അതിലും എത്രയോ മടങ്ങായിരിക്കും സുരക്ഷിതമല്ലാത്ത രീതികള്‍.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അബോര്‍ഷന്‍ നടക്കുന്ന സംസ്ഥാനം ഗോവയും രണ്ടാമത് കേരളത്തില്‍- ഏകദേശം എട്ടുലക്ഷം ഓരോ വര്‍ഷവും നടക്കുന്നു. എന്നാല്‍, ഇന്ത്യയില്‍ ഭ്രൂണഹത്യ കൂടുതല്‍ രാജസ്ഥാനിലാണ്. അവിടെ ആണ്‍ ഭ്രൂണഹത്യയും നടക്കുന്നുണ്ട്. എന്തിനെന്നോ? പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിക്കാന്‍! ആ തൊഴിലിനിടയില്‍ പിന്നെയും അബോര്‍ഷനും ഭ്രൂണഹത്യയും കൂടുന്നു.

തെയ്‌വാൻ, ചൈന, കൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ പെൺഭ്രൂണഹത്യ കൂടുതലാണ്. ചൈനയിലെ ഒരു കുഞ്ഞ് മാത്രം എന്നുള്ള നിയമം ഉണ്ടാക്കിയപ്പോൾ ആ കുഞ്ഞ് ആണ്‍കുട്ടിതന്നെ വേണമെന്നു കരുതി കോടിക്കണക്കിന് ജീവനുകൾ പൊലിഞ്ഞു. ഇതിനായി ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത് ചൈനയിലാണ്.

വത്തിക്കാന്‍, ചിലി, ഡൊമിനിക്കന്‍‌റിപ്പബ്ലിക്, എല്‍സാല്‍വദോര്‍, നിക്കരാഗ്വ, മാള്‍ട്ട, അയര്‍ലണ്ട് എന്നീ രാജ്യങ്ങള്‍ ഒരുതരത്തിലും അബോര്‍ഷനും ഭ്രൂണഹത്യയും സമ്മതിക്കുന്നില്ല. അതിനും ദോഷവശങ്ങള്‍ ഉണ്ടെന്നു കാണാം. അടുത്ത കാലത്ത്, അയര്‍ലണ്ടില്‍ 31വയസ്സുള്ള ഇന്ത്യന്‍വനിതയായ ദന്തഡോക്ടര്‍ മരിച്ചത് ഉദരത്തില്‍ വച്ചു മരിച്ച കുഞ്ഞിനെ അടിയന്തരമായി അബോര്‍ഷന്‍ ചെയ്യാന്‍ അവിടെ നിയമം അനുവദിക്കാത്തതു കൊണ്ടായിരുന്നു.

2. ക്രൂരകൃത്യത്തിന്റെ കാരണങ്ങള്‍

ക്രൂരതയെ ലാഘവബുദ്ധിയോടെ നേരിടാന്‍ കണ്ടുപിടിക്കുന്ന ചില കാരണങ്ങള്‍ കേള്‍ക്കൂ..

"മൂന്നാമത്തെ കുട്ടി വേണ്ട"

“ഈ കുഞ്ഞിനേയുംകൂടി നോക്കാനുള്ള സാമ്പത്തികമില്ല"

“ഞങ്ങള്‍ക്കൊരു അബദ്ധം പറ്റിയതാണ്"

“തറവാട്ടില്‍ ഒരു ആണ്‍തരിവേണം. പെണ്ണിനെ നമുക്കു വേണ്ട"

“ഈ കുഞ്ഞ് എന്റെയല്ല! വല്ലവന്റെയും കുഞ്ഞിനെ ഇവിടെ വേണ്ടാ”

“ഞാന്‍ പ്രെഗ്നന്റ് ആണെന്നറിഞ്ഞാല്‍ എന്റെ ജോലി പോകും"

“എടീ..നമ്മള്‍ ഒട്ടും enjoy ചെയ്തില്ല, ആറുമാസം കൂടി കഴിയട്ടെ. ഇത് കളയാം"

“പെരുന്നാള്‍/ഉത്സവം കഴിഞ്ഞിട്ടു മതി. ഇതു വേണ്ടന്നേ"

“അടുത്ത വര്‍ഷം പിറക്കുന്ന കുഞ്ഞിനാണ് രാജയോഗമെന്ന് പണ്ഡിതന്‍ പ്രവചിച്ചു”

“ഇപ്പോള്‍ പ്രസവിച്ചാല്‍ എന്റെ പാട്ടിനു (ഗായികയുടെ) ശബ്ദം മാറും"

“ഡാന്‍സ് കോംപറ്റീഷന്‍ കഴിഞ്ഞു മതി"

“എനിക്ക് അഭിനയം തന്നെയാ വലുത്. എന്റെ സൗന്ദര്യം പോകും"

ഇങ്ങനെ ന്യായീകരണത്തിന് യാതൊരു പഞ്ഞവുമില്ല. ഹരിയാന, ഗുജറാത്ത്, ഹിമാചല്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യയില്‍ ആണുങ്ങള്‍ കൂടുതലാണ്. കാരണം, സ്ത്രീധനം ഒഴിവാക്കാന്‍ പെണ്‍ഭ്രൂണഹത്യ കൂടുന്നു. വന്ധ്യതാ ചികിത്സയുടെ ഭാഗമായി കൃത്രിമ ബീജസങ്കലനം നടത്തുമ്പോള്‍ ജീവനുള്ള കുട്ടിയായി മാറുന്നത് വെറും ഏഴര ശതമാനം ഭ്രൂണം മാത്രം.

അതിനാല്‍ വിജയസാധ്യത കൂട്ടാനായി ഒന്നിലധികം ഭ്രൂണങ്ങള്‍ ഗര്‍ഭാശയത്തില്‍ ഒരേസമയം പരീക്ഷിക്കുമ്പോള്‍ മള്‍ട്ടിപ്പിള്‍ പ്രെഗ്നന്‍സി ഉണ്ടായേക്കാം. 20-30% IVF-ല്‍ ഇത്തരത്തില്‍ കലാശിക്കുന്നു. അവസാനം ഒരെണ്ണം നിലനിര്‍ത്തി മറ്റുള്ളവ നശിപ്പിക്കും. ഭ്രൂണ ഗവേഷണങ്ങളും ഭ്രൂണഹത്യയില്‍ കലാശിക്കുന്നുണ്ട്.

IVF(in vitro fertilization) മാര്‍ഗ്ഗത്തിലൂടെ ഭൂരിഭാഗവും ആണ്‍കുട്ടികളായിരിക്കും പിറക്കുന്നത്. കാരണം, സെക്സ് സെലക്ഷനു വേണ്ടി അവിടെ പെണ്‍ഭ്രൂണഹത്യ നടന്നേക്കാം. ദമ്പതികള്‍ ലക്ഷങ്ങള്‍ മുടക്കിയുള്ള ചികിത്സയില്‍ ചിലപ്പോള്‍ ആണ്‍കുട്ടിയെ അവര്‍ ആവശ്യപ്പെടാനും സാധ്യതയേറെ.

മുപ്പത്തഞ്ചില്‍ താഴെ പ്രായമുള്ള സ്ത്രീകളില്‍ IVF ചെയ്യുമ്പോള്‍ വെറും 41 % വിജയസാധ്യത. അതിനു മുകളില്‍ പ്രായം ചെന്ന സ്ത്രീയില്‍ പിന്നെയും സാധ്യത കുറയുന്നു.

3. നിര്‍ദ്ദയ രീതികള്‍

പല രീതികളും ചുരുക്കപ്പേരിലും മറ്റും അറിയപ്പെടുന്നതിനാല്‍ സാധാരണക്കാര്‍ക്ക് ഇതിന്റെ ഗൗരവം പിടികിട്ടുകയുമില്ല. കാര്യങ്ങള്‍ അറിഞ്ഞ് പ്രതികരിക്കാമല്ലോ. മുഖ്യമായും അബോര്‍ഷന്‍ രണ്ടുരീതിയില്‍ ചെയ്യുന്നു. ഒന്നാമത്, മെഡിക്കൽ അബോർഷൻ 7 ആഴ്ച വരെ ചെയ്യുന്നു. രണ്ടാമതായി സർജിക്കൽ അബോർഷൻ 7 ആഴ്ചയ്ക്കുമേല്‍ പ്രായമുള്ള ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കാനും.

മെഡിക്കൽ അബോർഷന് മിഫ്പ്രോസ്റ്റോൺ, മിസോപ്രോസ്റ്റോൾ, മിസോപ്രോസറ്റോള്‍, മെതോട്രെക്സെറ്റ്, പ്രോസ്റ്റാഗ്ലാന്റിന്‍ അടങ്ങിയ മരുന്നുകൾ ഉപയോഗിക്കുന്നു. ചില സര്‍ജിക്കല്‍ അബോര്‍ഷന്‍ രീതികളും ഭ്രൂണഹത്യ സംഭവിക്കുന്ന ജനനനിയന്ത്രണമാര്‍ഗ്ഗങ്ങളും ചുവടെ കൊടുത്തിരിക്കുന്നു.

സക്‌ഷൻരീതി(suction)- ഗർഭാശയത്തില്‍ കുഴൽ കടത്തി ഒരു സക്‌ഷൻപമ്പ്‌ ഉപയോഗിച്ച് ഗര്‍ഭപാത്രത്തിലെ കുഞ്ഞിനെ വലിച്ചെടുക്കുന്നു. 12 ആഴ്ച വരെ വളര്‍ച്ചയുള്ള ശിശുവിനെ ഇങ്ങനെ ഇല്ലാതാക്കുന്നു. MVA (manual vacuum aspiration), EVA(electric vacuum aspiration) ഇതിന്റെ രണ്ടു വകഭേദങ്ങളാണ്.

ഡി ആന്റ് സി-(Dilatation & Curettage)- മൂർച്ചയുള്ള ഉപകരണം കൊണ്ട് ശിശുവിനെ പല കഷണങ്ങളായി മുറിച്ചു വെളിയിൽ എടുക്കുന്നു. മൂന്നുമാസം മുതല്‍ ഏഴുമാസം വരെ വളര്‍ച്ചയുള്ള ശിശുവിനെ കൊന്നുകളയുന്ന രീതി.

D&E-dilation&evacuation- 15-16 ആഴ്ച(നാലുമാസം) വരെയുള്ള ശിശുവിനെ നശിപ്പിക്കുന്നു.

IDX- intact dilation & extraction- ഏതെങ്കിലും പാരമ്പര്യ രോഗങ്ങള്‍ മൂലം ഗര്‍ഭസ്ഥശിശുവിന്റെ അവസാന വളര്‍ച്ചയുടെ മാസങ്ങളില്‍ ചെയ്യുന്ന സര്‍ജിക്കല്‍ അബോര്‍ഷന്‍.

ഉപ്പു ലായനി- ഗർഭപാത്രത്തിലേക്ക് കടത്തിവിട്ട് പൊള്ളിച്ച് പാതി മരിച്ച അല്ലെങ്കിൽ ജീവന്‍ പോയ ഗര്‍ഭസ്ഥശിശുവിനെ അതിന്റെ അമ്മ പ്രസവിക്കുന്നു. 4 മാസത്തിനപ്പുറം വളര്‍ച്ചയെത്തിയ ശിശുവിനെ നശിപ്പിക്കുന്ന ക്രൂരമായ രീതിയാണിത്‌.

പിൽസ്- (oral contraceptives)-ഓവുലേഷൻ തടയുന്നു. 60% വരെ മാത്രമേ അണ്ഡാഗമനത്തെ ഗുളികകൾ തടയുന്നുള്ളൂ. 40% ഗുളികകളും ഗർഭഛിദ്രത്തിലേക്ക് വഴിതെളിക്കുന്നു.

IUD (intra uterine device) - വ്യാപകമായ ഗര്‍ഭനിരോധന രീതി. ബീജസങ്കലനം കഴിഞ്ഞ് സിക്താണ്ഡം ഗർഭാശയ ഭിത്തിയിൽ പറ്റിപ്പിടിച്ചു വളരാൻ ശ്രമിക്കുമ്പോൾ കോപ്പർ-ടി വച്ചിരിക്കുന്നതുമൂലം ഗർഭപാത്രം നിരന്തരമായി വികാസ സങ്കോചങ്ങൾ ഉണ്ടാവാൻ കാരണമാകുന്നതിനാൽ വളരാനാകാതെ നശിക്കുന്നു. സിക്താണ്ഡം കോപ്പര്‍-ടി-യുമായി ഉരഞ്ഞ് നശിക്കുകയും ചെയ്യാം. ഭ്രൂണഹത്യയെന്നു പലരും തിരിച്ചറിയാതെ പോവുന്നു.

Depo provera- മനുഷ്യനിർമിത ഹോർമോൺകുത്തിവയ്പ് 3 മാസത്തിൽ ഒരിക്കൽ എടുക്കുന്നു.

Norplant- പ്രൊജസ്റ്ററോണ്‍ ഡ്രഗ് 5 വർഷം വരെ തൊലിക്കടിയിൽ അഞ്ചോ ആറോ റോഡുകൾ/ക്യാപ്സൂള്‍ മുഖേന നിക്ഷേപിക്കുന്നു. ഓവുലേഷനെ തടസ്സപ്പെടുത്തുന്നു.

Morning after pills- ബീജസങ്കലനം കഴിഞ്ഞു 72 മണിക്കൂറിനുള്ളിൽത്തന്നെ സിക്താണ്ഡം നശിപ്പിക്കപ്പെടുന്നു.

Antifertility vaccines- രോഗപ്രതിരോധസംവിധാനം സ്വന്തം ശരീരത്തിനെതിരെ പ്രവര്‍ത്തിച്ചു ഗർഭാശയത്തിലെ ശിശുവിനെ കൊന്നുകളയുന്നു. anti-hCG, TBA (trophoblastic Antigens) എന്നിവ ഇതിനായി ഉപയോഗിക്കുന്നു.

പഴയതും പുതിയതുമായ ഒട്ടേറെ ജനനനിയന്ത്രണ മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും എല്ലാത്തിനും പരാജയ സാധ്യതകള്‍ ഉണ്ടെന്നു കാണാം. ഒട്ടേറെ പാര്‍ശ്വഫലങ്ങള്‍ പലതിനും ഉണ്ടെന്നും ഓര്‍ക്കുക!

4.അനന്തര ദുരിതങ്ങള്‍

ഗർഭഛിദ്രമോ ഭ്രൂണഹത്യയോ ചെയ്ത 90% സ്ത്രീകൾക്കും ശാരീരിക-മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നു. കൂടാതെ, സുരക്ഷിതമല്ലാത്ത രീതിയില്‍ ചെയ്യപ്പെടുന്ന രണ്ടരക്കോടിയിലധികം വരുന്ന ഗർഭഛിദ്രത്തിലൂടെ ഓരോ വർഷവും 70,000 സ്ത്രീകളെങ്കിലും ഈ ലോകത്ത് മരണമടയുന്നു. 50 ലക്ഷത്തിനുമേല്‍ കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ക്കും ഇത്തരം ശ്രമങ്ങള്‍ കാരണമാകുന്നുണ്ട്.

ഏറെയും അവിഹിത ഗര്‍ഭമാകയാല്‍ അബോര്‍ഷനില്‍ സഹകരിക്കുന്നവരും രഹസ്യമായി അറിയുന്നവരും ലൈംഗിക ചൂഷണം, അടിമത്തം, ബ്ലാക്ക്‌ -മെയിലിംഗ് എന്നിവയാല്‍ ദുരിതം വിതയ്ക്കാന്‍ സാധ്യയേറെ.

പെട്ടെന്നുള്ള ഗർഭഛിദ്രത്തിനിടയിൽ, ഡോക്ടർമാരുടെയും ചികിൽസാ സമ്പ്രദായങ്ങളുടെയും പിഴവാണെങ്കില്‍പ്പോലും ഉയർന്ന രക്തസമ്മർദ്ദം, ശ്വാസതടസ്സം, ഹൃദയാഘാതം എന്നൊക്കെ ചാർത്തി ആരും യഥാർഥ മരണകാരണം അറിയാതെ പോകുന്നുണ്ട്.

പ്രസവത്തിനേക്കാൾ മൂന്നിരട്ടി അപകട സാധ്യതയാകുന്നു ഗർഭഛിദ്രം! ഗര്‍ഭം നശിപ്പിക്കുന്നത് മൂന്നുമാസത്തിനുശേഷമെങ്കിൽ അഞ്ചിരട്ടി അപകടം!

ഇന്ത്യയിൽ ഗർഭിണികളിൽ 20% മരണം ഇങ്ങനെ സംഭവിക്കുന്നുണ്ട്.

ഗർഭാശയത്തിനും മറ്റും പല രീതിയിലും മുറിവുകൾ പറ്റാം. പല രോഗങ്ങളും വരാം. ഗർഭപാത്രത്തിൽനിന്നും രക്തം, പഴുപ്പ്, തുളവീഴൽ, അണ്ഡവാഹിനിക്കുഴലിൽ ഗർഭം, ഗർഭം അലസൽ, ആർത്തവ ക്രമക്കേടുകൾ, നടുവേദന, ഗർഭപാത്രം താഴുക. പിന്നീട് ഗര്‍ഭധാരണപ്രശ്നവും വന്ധ്യതയും വന്നേക്കാം.

ബ്രസ്റ്റ് കാന്‍സര്‍സാധ്യത കൂടുന്നു. ശാരീരികമായി മാത്രമല്ല, മാനസികമായും നിരവധി പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതിനു വിധേയമാകുന്ന സ്ത്രീയില്‍ കുറ്റബോധം, ടെൻഷൻ, മനസ്സാക്ഷിക്കുത്ത്, ഭയം, വിഷാദം, ദമ്പതികളിലെ അകാരണമായ അകൽച്ച, ലൈംഗിക താല്പര്യക്കുറവ്, ശൂന്യതാ ബോധം, നിരാശ, അപകർഷബോധം, കോപം, സമൂഹത്തില്‍നിന്നും പിൻവാങ്ങൽ എന്നിവ ഉണ്ടായേക്കാം.

UN മുന്നറിയിപ്പ് പ്രകാരം, ആണ്‍കുട്ടിക്കു വേണ്ടി പെണ്‍കുഞ്ഞുങ്ങളുടെ ഭ്രൂണഹത്യയും അബോര്‍ഷനും മൂലം സ്ത്രീ-പുരുഷ അനുപാതം താളം തെറ്റും. ആണുങ്ങള്‍ക്ക് പെണ്ണില്ലാതെ വരും. അത് ബാലപീഢനവും ബഹുഭര്‍ത്തൃത്വവും വര്‍ധിപ്പിക്കും.

5. ഈ വിപത്ത് തടയാന്‍

പതിനഞ്ചു ശതമാനം അബോര്‍ഷനും ജനിതക തകരാര്‍ മൂലമുണ്ടാകുന്നു. എന്നാല്‍, വിവാഹത്തിനു മുന്‍പ്- തൈറോയ്ഡിന്‍റെ രോഗങ്ങള്‍, കൂടിയ ബി.പി., പ്രമേഹം, വൃക്ക രോഗങ്ങള്‍, ലൈംഗിക രോഗങ്ങള്‍, ബലഹീനതകള്‍, പുകവലി, മദ്യം, മയക്കുമരുന്ന് എന്നിവയൊക്കെ ഉണ്ടെങ്കില്‍ ചികിത്സ തേടി നിയന്ത്രണത്തിലാക്കുക. അല്ലെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിനെ പ്രതികൂലമായി ബാധിച്ചേക്കാം.

ഗര്‍ഭിണി ആകുന്നതിനു മുന്‍പ്, ഗര്‍ഭാശയം(uterus), അണ്ഡാശയം(ovary) എന്നിവയുടെയും മറ്റും സ്കാന്‍ ചെയ്യുന്നത് fibroid, cyst ഉണ്ടോയെന്ന് അറിയാന്‍ ഉപകരിക്കും. അല്ലെങ്കില്‍, ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്കൊപ്പം അത്തരം മുഴകള്‍ വലുതായി ഗര്‍ഭസ്ഥ ശിശുവിനെ പുറന്തള്ളിയേക്കാം.

TFT- (thyroid function test) ചെയ്താല്‍ തൈറോയ്ഡ‌് രോഗങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയും. അത്തരം രോഗങ്ങള്‍ ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകാനും അല്ലെങ്കില്‍ അതൊഴിവാക്കാന്‍ അബോര്‍ഷനിലും കാര്യങ്ങള്‍ എത്തിക്കും.

ചില ചികിത്സകള്‍, മരുന്നുകള്‍ ഉപയോഗിച്ചുകൊണ്ടിരുന്നവര്‍ നിര്‍ത്തിയാലും അതിന്റെ പാര്‍ശ്വഫലങ്ങള്‍കൂടി പോകാന്‍ കാത്തിരിക്കണം. അവര്‍ ഡോക്ടറോട് ഉപദേശം തേടുക.

ഗര്‍ഭവതിയെന്നു തിരിച്ചറിയാതെ വ്യായാമം, സ്പോര്‍ട്സ്, ഡാന്‍സ് തുടങ്ങിയവയിലൂടെ അശ്രദ്ധമായി ആദ്യകാല ഗര്‍ഭം നഷ്ടപ്പെടുത്തരുത്.

35 വയസ്സിനുമേല്‍ പ്രായമുള്ള ഗര്‍ഭിണികള്‍ അതീവ ശ്രദ്ധയും പരിചരണവും വേണ്ടവരാണ്. വൈകിയുള്ള വിവാഹവും ഗര്‍ഭധാരണവും ഒഴിവാക്കണം. പുരുഷബീജങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു. സ്ത്രീ-പുരുഷന്മാരില്‍ വന്ധ്യത വര്‍ധിക്കുന്നുവെന്നും ഗവേഷണ പഠനങ്ങള്‍ തെളിയിക്കുന്നു.

തെറ്റായ ജീവിതശൈലി, വായു-വെള്ളം-ശബ്ദം എന്നിവയുടെ മലിനീകരണം, ഭക്ഷണത്തിലെ മായങ്ങള്‍, അന്തരീക്ഷ ഊഷ്മാവ് കൂടുന്നത്...എന്നിങ്ങനെ അനേകം കാരണങ്ങള്‍ ഇതിനു പിറകിലുണ്ട്. അങ്ങനെ ഭ്രൂണ പരീക്ഷണങ്ങളും നാശവും കൂടുന്നു.

അവിഹിത ഗര്‍ഭം മിക്കപ്പോഴും ഭ്രൂണഹത്യയിലും ഗര്‍ഭം അലസിപ്പിക്കുന്നതിനും കാരണമാകുന്നു. മാതാപിതാക്കള്‍ പെണ്‍കുട്ടികളുടെ കാര്യത്തില്‍ മതിയായ ശ്രദ്ധ കൊടുത്തേ മതിയാവൂ.

ആധുനിക സാങ്കേതിക വിദ്യകള്‍, ഇന്റര്‍നെറ്റ്‌, സോഷ്യല്‍ മീഡിയ, ടിവി ചാനലുകള്‍, സ്മാര്‍ട്ട്‌ ഫോണ്‍ എന്നിവയൊക്കെ സമൂഹത്തിന്റെ സദാചാരബോധം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും ദുരിതത്തിന് ഇരയാവുന്നത് പെണ്‍കുട്ടികള്‍തന്നെ.

കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്ന ഇക്കാലത്ത്, ഭര്‍ത്താവും ഭാര്യയും മക്കളും ഒരുമിച്ച് വര്‍ത്തമാനം പറയുന്നതുതന്നെ കുറഞ്ഞിരിക്കുന്നു. പ്രധാന വില്ലന്‍ സ്മാര്‍ട്ട്‌ഫോണ്‍തന്നെ. വീടിനുള്ളില്‍ ഫ്രെണ്ട്ഷിപ് ഇല്ലെങ്കിലും ആളോഹരി നാലഞ്ച് സോഷ്യല്‍ മീഡിയകളില്‍ അംഗത്വവും ആയിരത്തിലേറെ വരുന്ന ഡിജിറ്റല്‍സുഹൃത്തുക്കളും സര്‍വസാധാരണമായിരിക്കുന്നു.

ഇതെല്ലാംകൂടി കൈകാര്യം ചെയ്യുന്നവര്‍ക്ക് ദിവസത്തിലെ 24 മണിക്കൂര്‍ മതിയാകുന്നില്ല! അതിനിടയില്‍ കുടുംബത്തിലെ സ്നേഹം കാണാതെ പോവുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാതെ പോവുന്നു. പുറത്തുനിന്നു സ്നേഹം തേടുന്ന പെണ്‍കുട്ടികള്‍ ചതിക്കപ്പെട്ടേക്കാം.

പണ്ടുകാലങ്ങളിലെ വൃദ്ധന്മാര്‍ ആരാധനാലയങ്ങളിലും മറ്റും പോയിവന്നതിനു ശേഷം മതഗ്രന്ഥങ്ങളും വായിച്ചു വീട്ടില്‍ കൊച്ചുമക്കളുമൊത്ത് മാതൃകാപരമായ ജീവിതം നയിച്ചുപോന്നിരുന്നു. പക്ഷേ, ഇപ്പോള്‍ ന്യൂജെന്‍ കുട്ടികളെ മാത്രമല്ല വൃദ്ധന്മാരെയും സൂക്ഷിക്കണം. പകലുള്ള ടിവി സീരിയലുകള്‍ പോരാഞ്ഞിട്ട് പാതിരാവരെ കുത്തിയിരുന്ന് ഇംഗ്ലീഷ് സിനിമയും കണ്ട് അശ്ലീല ചിന്തകള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. സ്ത്രീകളിലെ സന്തോല്‍പാദന ശേഷി 45-50 വയസ്സില്‍ തീരുമ്പോള്‍ പുരുഷന്‍റെ ലൈംഗിക ശേഷി അവസാനിക്കുന്നില്ല.

പെണ്‍കുട്ടികള്‍ അവരുടെ ബന്ധുക്കള്‍, കൂട്ടുകാര്‍ തുടങ്ങിയവരുടെ വീടുകളിലും ഹോംറ്റ്യൂഷനും മറ്റും പോകുന്നത് ശ്രദ്ധിക്കണം. വൃദ്ധരിലും ചതിയന്മാര്‍ കണ്ടെന്നിരിക്കും. സുരക്ഷ ഉറപ്പാക്കുക.

ഗര്‍ഭിണികള്‍ ജാഗ്രതയും ശ്രദ്ധയും പാലിക്കണം. അമിതശബ്ദമുള്ള തീയറ്റര്‍, പ്രാര്‍ത്ഥനസമ്മേളനം, പെരുന്നാള്‍, ഉത്സവങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെ കോളാമ്പി/സൗണ്ട് ബോക്സ്‌ ശബ്ദം ഒഴിവാക്കുക.

കരിമരുന്ന്‍-വെടിക്കെട്ട്‌ കാണാന്‍ ഗര്‍ഭിണികള്‍ പോകരുത്. 'ഗര്‍ഭംകലക്കി' എന്നു പേരുള്ള അമിട്ട് ഏറെ കുപ്രസിദ്ധമാണ്. ഏതു തരത്തിലുള്ള അമിത ശബ്ദവും ആരംഭദശയിലുള്ള അബോര്‍ഷന് കാരണമാകാം.

ആശുപത്രികള്‍, ആള്‍ത്തിരക്കുള്ള സ്ഥലങ്ങള്‍, രോഗീസന്ദര്‍ശനം എന്നിവിടങ്ങളില്‍ ഗര്‍ഭവതികള്‍ കഴിവതും കുറച്ചുസമയം ചെലവിടുക. രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറയ്ക്കുക.

ഗര്‍ഭിണികള്‍ ആദ്യ മൂന്നുമാസം യാത്രയില്‍ ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ ഒഴിവാക്കണം. ശരീരമിളകിയുള്ള ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കുക. ദൂരെയുള്ള ആരാധനാലയങ്ങളിലെ നേര്‍ച്ചകാഴ്ചകള്‍ക്ക് കുഞ്ഞുണ്ടായ ശേഷം പോയാല്‍ മതിയാകും.

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച ശരിയല്ല, ബുദ്ധിമാന്ദ്യം കണ്ടേക്കാം എന്നൊക്കെയുള്ള സംശയങ്ങള്‍ ഡോക്ടര്‍ പറഞ്ഞാല്‍ മറ്റൊരു ഡോക്ടറിന്റെയുംകൂടി അഭിപ്രായവും രോഗനിര്‍ണ്ണയവും തേടണം. അല്ലാതെ ഉടന്‍തന്നെ ഗര്‍ഭം കളയരുത്.

പപ്പായ, കൈതച്ചക്ക, ചീസ് തുടങ്ങിയവ ഗര്‍ഭവതികള്‍ ഒഴിവാക്കുക. ഫാസ്റ്റ് ഫുഡ്‌, നിറമുള്ള ബേക്കറി പലഹാരങ്ങള്‍ ഒഴിവാക്കി വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക. പറമ്പിലുള്ള നാടന്‍ പഴങ്ങള്‍ കഴിക്കുക.

ഗര്‍ഭകാലത്ത് ഡിയോഡറന്റ്, സൗന്ദര്യ വര്‍ധക സാധനങ്ങള്‍ ഒഴിവാക്കണം. വീടിനുള്ളിലെ അറ്റകുറ്റപ്പണികള്‍, പെയിന്റ് ചെയ്യുന്നതും ഒഴിവാക്കണം. അലര്‍ജിയും ഛര്‍ദ്ദിയുമൊക്കെ ബാധിക്കാതെ ശ്രദ്ധിക്കാമല്ലോ.

ചിട്ടയായ ലൈംഗിക ജീവിതം ശീലിക്കുക. ദൈവവിശ്വാസം, പ്രാര്‍ത്ഥന, യോഗ, ധ്യാനം എന്നിവയൊക്കെ മനോനിയന്ത്രണങ്ങള്‍ നല്‍കും.

കുഞ്ഞിനെ വേണ്ടെന്നുള്ള ദമ്പതികള്‍, ഗര്‍ഭധാരണ സാധ്യതയുള്ള മാസത്തിലെ ഓരോ ആഴ്ചയും സെക്സ് ഒഴിവാക്കുക.

ഗര്‍ഭ നിരോധന- ജനന നിയന്ത്രണ സംവിധാനങ്ങളില്‍ ഭ്രൂണഹത്യ സാധ്യതയുള്ള രീതികള്‍ ഒഴിവാക്കണം. അണ്ഡവും പുരുഷ ബീജവും തമ്മില്‍ കൂട്ടിമുട്ടാത്ത രീതികള്‍ സ്വീകരിക്കുക. ഉദാഹരണത്തിന്, പുരുഷനും സ്ത്രീക്കും ഗര്‍ഭ നിരോധന ഉറകള്‍ (condom)വിപണിയില്‍ ലഭ്യമാണ്.

ലൈംഗിക വിദ്യാഭ്യാസം പ്രായപൂര്‍ത്തിയായ കുട്ടികള്‍ക്ക് സ്കൂള്‍തലത്തില്‍ തുടങ്ങണം. വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസുകള്‍ നല്‍കി അവരുടെ സംശയങ്ങള്‍ക്കും പേടികള്‍ക്കും മറുപടി നല്‍കട്ടെ. ഇന്റര്‍നെറ്റില്‍നിന്നും കൂട്ടുകാരില്‍ നിന്നും കിട്ടുന്ന വഴിതെറ്റിക്കുന്ന അറിവുകള്‍ അപകടം നിറഞ്ഞതാണ്‌.

വന്ധ്യത, ലൈംഗിക പ്രശ്നങ്ങള്‍, രോഗങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടുന്ന ദമ്പതികള്‍ മുറിവൈദ്യന്മാരുടെ മരുന്നും ഉപദേശവും ചൂഷണവും ഒഴിവാക്കണം. ശാസ്ത്രീയമായ നിരീക്ഷണവും ചികിത്സയും ശസ്ത്രക്രിയയും മറ്റും ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന വിദഗ്ധ അലോപ്പതിഡോക്ടര്‍മാരെ സമീപിക്കുക.

മാതാപിതാക്കള്‍, ലക്ഷക്കണക്കിനു രൂപ വാരിയെറിഞ്ഞ് വിദൂര സംസ്ഥാനങ്ങളിലും വിദേശത്തുമൊക്കെ മക്കളെ മെഡിക്കല്‍ വിദ്യാഭ്യാസത്തിനു വിടുന്ന ഇക്കാലത്ത് ആതുരസേവനത്തിന്റെ നിലവാരം ഇനിയും താഴേക്കു പോകും. സ്വാഭാവികമായും പഠനത്തിനു മുടക്കിയ ഭീമമായ തുക തിരികെ പിടിക്കാന്‍ അവരില്‍ ചിലരെങ്കിലും ശ്രമിക്കുമ്പോള്‍ അധാര്‍മികതയും മൂല്യച്യുതിയും ഏറിവരും. ഫലമോ? മെഡിക്കല്‍ എത്തിക്സ് നോക്കാതെ മനുഷ്യജീവനെതിരായി പ്രവര്‍ത്തിച്ചേക്കാം.

ദൈവവിശ്വാസം വളരെ നല്ലത്. ദൈവഭയം പലരിലും ദുര്‍ന്നടപ്പും ഭ്രൂണഹത്യയും അബോര്‍ഷനും ചെയ്യുന്നതില്‍നിന്ന് പിന്‍തിരിപ്പിക്കും.

വിവാഹത്തിന് ആര്‍ഭാടമായി മുന്നൊരുക്കങ്ങള്‍ നടത്തുന്നപോലെതന്നെ വിവാഹശേഷം പ്രഗ്നന്‍സിയ്ക്കു വേണ്ടിയും സ്ത്രീകള്‍ മൂന്ന് മാസത്തെ തയ്യാറെടുപ്പുകള്‍ നടത്തണം.

കുടുംബ പ്രശ്നങ്ങള്‍, ജോലിത്തിരക്കുകള്‍, രോഗ ചികിത്സകള്‍, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയൊക്കെ പ്രതികൂലമായി ബാധിക്കാത്ത അനുയോജ്യ സമയവും സ്ഥലവും കണ്ടെത്തുക.

ഭ്രൂണഹത്യയ്ക്കും ഗര്‍ഭഛിദ്രത്തിനും വിധേയരായവർ, അവരുടെ ജീവിതപങ്കാളികള്‍, പ്രേരണ കൊടുത്തവർ, ചെയ്ത ഡോക്ടർമാര്‍, നഴ്സുമാർ, ടെക്നീഷന്മാര്‍, ഭ്രൂണങ്ങള്‍ നശിക്കുന്ന ഗവേഷണങ്ങള്‍ നടത്തുന്നവര്‍, തടയാമായിരുന്നിട്ടും കണ്ണടച്ചവർ...അങ്ങനെ ഒരുപാട് ആളുകളിലേക്ക് ദൈവശാപം വന്നുചേരാം.

ഗര്‍ഭം ധരിച്ചാല്‍ ജോലിയില്‍നിന്ന് പറഞ്ഞുവിടുന്ന ക്രൂരമായ തൊഴിലിടങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ. ജോലിക്കിടയില്‍ വിശ്രമം അനുവദിക്കുക. ന്യായമായ പ്രസവ അവധി കൊടുക്കണം.

വന്ധ്യതാ ചികിത്സയില്‍ അനേകം ഭ്രൂണങ്ങള്‍ നശിക്കുന്ന രീതികളും തുടര്‍ച്ചയായി ഗര്‍ഭം അലസുന്ന സാഹചര്യങ്ങളും ദമ്പതികള്‍ വേണ്ടെന്നു വയ്ക്കണം. ഒരു കുഞ്ഞിനു വേണ്ടി അനേകം കുരുന്നുസഹോദരങ്ങളെ ബലിയര്‍പ്പിക്കണോ? ദത്തെടുക്കല്‍(Adoption) അതിലും എത്രയോ ഭേദമാണ്.ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ അലോപ്പതിഡോക്ടര്‍മാര്‍ ഇല്ലെന്നു പറഞ്ഞു അശാസ്ത്രീയമായ രീതിയില്‍ ഭ്രൂണഹത്യയും അബോര്‍ഷനും ചെയ്യാന്‍ അനുവദിക്കുന്ന നിയമ ഭേദഗതികള്‍ വരാതിരിക്കട്ടെ.

6. ജീവനുള്ള മഹദ്വചനങ്ങള്‍

"ശിശു മറ്റൊരു മനുഷ്യജീവിയാകുന്നു. ഗർഭഛിദ്രം നരഹത്യതന്നെ. ഗർഭഛിദ്രം കുറ്റകരമാണെന്ന് പകൽവെളിച്ചംപോലെ എനിക്ക് സുവ്യക്തമാണ്" -ഗാന്ധിജി

" വിവരിക്കാൻ പറ്റാത്ത കറ്റകൃത്യം" - ജോൺ പോൾ II മാർപാപ്പ

"ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ജീവിക്കാനുള്ള അവകാശം നിഷേധിക്കാൻ മാതാപിതാക്കള്‍ക്ക് അവകാശമില്ല. ഏറ്റവും ദുർബലവും നിശബ്ദവുമായ ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന ഭ്രൂണഹത്യയെ ഒരിക്കലും അനുവദിക്കാനാവില്ല" -ബനഡിക്ട് XVIമാര്‍പാപ്പ"സ്വന്തം ഓമനക്കുഞ്ഞിനെപ്പോലും ഒരമ്മയ്ക്ക് കൊല്ലാമെങ്കിൽ അപരനെ കൊല്ലരുത് എന്ന് നമുക്കു മറ്റുള്ളവരോട് എങ്ങനെ പറയാൻ കഴിയും?"- മദർതെരേസ

"ഗർഭഛിദ്രത്തിലൂടെ സംഭവിക്കുന്നതെന്തെന്ന് മനസ്സിലാക്കുന്ന ഒരു സ്ത്രീയും പിന്നീട് ഈ ക്രൂരതയ്ക്ക് കൂട്ടുനിൽക്കില്ല” - (ഡോ. ബർനാഡ് നഥൻസൺ)

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1