(549) ശിഷ്യന്മാരുടെ ചെടികൾ

സിൽബാരിപുരംദേശത്തെ ഒരു ആശ്രമം. നീണ്ട പത്തു വർഷത്തെ പഠനമായിരുന്നു അവിടെയുണ്ടായിരുന്നത്. ഒൻപത് വർഷം തികഞ്ഞപ്പോൾ ഗുരുവിന് മുഖ്യ ശിഷ്യനെ തെരഞ്ഞെടുക്കാനുള്ള സമയമായി. ഇരുപത് ശിഷ്യന്മാരും പഠന മികവിൽ ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നു. അതിനാൽ, ഗുരു മറ്റൊരു പരീക്ഷ അവർക്കായി കരുതി വച്ചു. ഒരു ദിനം, എല്ലാവരെയും വിളിച്ചിരുത്തി ഓരോ ശിഷ്യന്റെ കയ്യിലും ഒരു കുരു (വിത്ത് ) കൊടുത്തിട്ടു പറഞ്ഞു -

"ഈ വിത്ത് നിങ്ങൾ ഓരോരുത്തരും പ്രത്യേകമായി വളർത്തണം. കൃത്യം പത്താം വർഷം തീരുമ്പോൾ ആരുടെ ചെടിക്ക് ഏറ്റവും ഉയരമുണ്ടോ അവനെ ഞാൻ അടുത്ത മുഖ്യ ശിഷ്യനായി വാഴിക്കും"

എല്ലാവരും ആശ്രമത്തിന്റെ പുരയിടത്തിൽ പല സ്ഥലങ്ങളിലായി അവ കുഴിച്ചിട്ടു. കൃത്യം ഒരു വർഷം പിന്നിട്ടപ്പോൾ 19 ശിഷ്യന്മാരുടെയും ചെടികൾ പരമാവധി വെള്ളവും വളവും കൊടുത്ത് മൽസരിച്ചു വളർത്തിയതിന്റെ ഫലമായി നന്നായി ഇലക്കൊഴുപ്പോടെ പൂക്കളുമായി നിന്നു. എന്നാൽ, ഇരുപതാമത്തെ ആളായ രാമു വളരെ വിഷമിച്ചു. കാരണം, അവന്റെ വിത്ത് ഇതുവരെ മണ്ണിനു വെളിയിലേക്കു നാമ്പു നീട്ടിയില്ലായിരുന്നു.

അടുത്തത്, ഗുരുവിന്റെ ഊഴമായിരുന്നു. എല്ലാവരും അഭിമാനത്തോടെ സ്വന്തം ചെടി കാണിച്ചു കൊടുത്തു. ഒടുവിൽ രാമുവിനോട് ഗുരു ചോദിച്ചു -

"നിന്റെ ചെടി എവിടെ?"

അപ്പോൾ രാമു പറഞ്ഞു - "ഗുരുവേ, എന്നോടു പൊറുത്താലും. ഞാൻ കഴിഞ്ഞ ഒരു വർഷമായി മുടങ്ങാതെ വെള്ളവും വളവും ഈ മണ്ണിലേക്ക് കൊടുത്തിട്ടും ഇതുവരെയും അത് കിളിർത്തിട്ടില്ല. ചില വിത്തുകൾ മണ്ണിനുള്ളിൽ ഏറെക്കാലം ഉറങ്ങുന്നവ ഉണ്ടല്ലോ. ഇനിയും കാത്തിരിക്കാൻ എന്നെ അനുവദിച്ചാലും"

ഗുരു പറഞ്ഞു- "സാധ്യമല്ല. നിനക്ക് അനുവദിച്ച സമയം കഴിഞ്ഞു. ഇനിയും കാത്തിരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല"

ഇതുകേട്ട് 19 പേരും ആർത്തുചിരിച്ചു. അനന്തരം ഗുരു ശിഷ്യന്മാരുമൊത്ത് പാഠശാലയിലെത്തി.

അദ്ദേഹം പറഞ്ഞു- "എന്റെ ആശ്രമത്തിലെ അനന്തര അവകാശിയും മുഖ്യ ശിഷ്യനുമായി രാമുവിനെ ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു. പഠനം പൂർത്തീകരിച്ചതിനാൽ മറ്റുള്ളവർക്കു വീടുകളിലേക്കു മടങ്ങാം"

ഉടൻ മറ്റുള്ളവർ അമ്പരന്നു -

"ഒരു നാമ്പു പോലും കിളിർക്കാത്ത വിത്തുവിതച്ചവൻ എങ്ങനെയാണു ജയിക്കുന്നത്?"

ഗുരു പ്രതിവചിച്ചു - "ഞാൻ നിങ്ങൾക്കു നൽകിയ 20 വിത്തുകളും വേവിച്ച് നിർവീര്യമാക്കിയതായിരുന്നു. എന്നാൽ വിത്ത് വളരാതെ വന്നപ്പോൾ അത്തരം നല്ല വിത്ത്  നിങ്ങൾ 19 പേരും നട്ടുവളർത്തി വലുതാക്കി. പക്ഷേ, സ്വന്തം നേട്ടത്തിനു വേണ്ടി അന്യായം ചെയ്യാത്ത രാമു ഈ പദവിക്ക് അർഹനാണ്"

തുടർന്ന്, ലജ്ജിച്ച് തലതാഴ്ത്തി 19 പേരും ആശ്രമം വിട്ടു.

ചിന്തിക്കുക - സ്വന്തം സ്ഥാനലബ്ധികൾക്കായി ആരും അന്യായം ചെയ്യരുത്. സത്യസന്ധത ഈ ലോകത്ത് നിറയട്ടെ.

Malayalam digital series-549-folk tales-36 PDF online- https://drive.google.com/file/d/101b3pJYJf3Io25kXh0TFaAlyVwT1UcYC/view?usp=sharing

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam